Saturday, 28 September 2024

വെട്ടം പരത്തുന്ന മന്ദസ്മിതം : മർഹൂം മമ്മദ് ഉസ്താദ്

 

ശൈഖുനാ ഖലമുൽ ഇസ്ലാം കോടമ്പുഴ ബാവ മുസ്ലിയാരുടെ സവിധത്തിൽ അവിടുത്തെ രചനാ മാസ്മരികതയ്ക്ക് സാക്ഷിയായിരിക്കെ ഒരാൾ കടന്നുവന്നു. ആഗതന്റെ സുസ്മേരവദനം പലവുരു കണ്ട് മനസ്സിലിടം പിടിച്ചിട്ടുമുണ്ട് . ഇടക്കിടെ ശൈഖുനയെ കാണാൻ വരാറുണ്ട്. ശൈഖുനയുടെ റൂമിലെ കണ്ണായ സ്ഥലത്ത് പ്രദർശിപ്പിക്കപ്പെട്ട "കുറച്ച് മാത്രം സംസാരിക്കുക ; സമയം വിലപ്പെട്ടത് നിങ്ങളുടെതും നമ്മുടെതും" എന്ന മൂർച്ചയേറിയ വാക്കുകളായിരിക്കണം സന്ദർശകരെ ആവശ്യം കഴിഞ്ഞ് താമസംവിനാ തിരിച്ചയക്കുന്നത്. എന്നാൽ ഇതിനപവാദമായി ചിലരോട് ശൈഖുന സുദീർഘമായി സംവദിക്കാറുണ്ട്. അതിലൊരാളാണ് റൂമിലേക്കു കടന്നുവന്ന ഈ മുഖപരിചിതൻ . ആഗതന്റെ ഊരോ പേരോ അന്ന് അറിയില്ലെങ്കിലും പ്രസന്നവദനം കാണിക്ക വെച്ച് ഭവ്യതയോടെ പുഞ്ചിരി പൊഴിച്ചു ശൈഖുനയുടെ റൂമിലേക്ക് സമാഗതമാകുന്ന ആ മുഖം കണ്ട് തഴക്കം ചെന്നിട്ടുണ്ട്. ഏറെനേരത്തെ സൗഹൃദഭാഷണത്തിന് 

ശേഷം മസ്അല ചർച്ചയും കടന്നുവരാറുണ്ട്. ശൈഖുനയുടെ മേശപ്പുറത്തുള്ള കിതാബുകൾ മറിച്ച് ചൂടേറിയ ചർച്ചകൾക്ക് തീകൊളുത്തി തന്റെ മുമ്പിലിരിക്കുന്ന കർമ്മശാസ്ത്ര വിശാരദനെ മുതലെടുപ്പ് നടത്താനും ആഗതൻ സമയം കണ്ടെത്താറുണ്ട്. ആഗതൻ പിരിഞ്ഞുപോകവേ ശൈഖുന പതിവിനു വിപരീതമായി എന്നോടു പറഞ്ഞു : "ഇതാണ് മമ്മദ് ബാഖവി മുതുവല്ലൂർ . കോടമ്പുഴ പള്ളിയിൽ ഓതിപ്പഠിച്ചിരുന്നു. ഒരുപാട് കാലം ദർസ് നടത്തി തെളിഞ്ഞ ആളാണ്. ഇനി ഇവിടെ മുദരിസ് ആയി വരും" ഇങ്ങനെയാണ് നമ്മുടെ സ്മര്യപുരുഷനായ മമ്മദുസ്താദിനെ ആദ്യമായി പരിചയപ്പെടുന്നത്. 


ഉസ്താദിന്റെ മഹത്ജീവിതത്തിന്റെ സത്ത തേടിയുള്ള യാത്ര മികവുറ്റ വിജ്ഞാന സേവനങ്ങളിലൂടെയും മാതൃകയോഗ്യമായ ആത്മീയ ജീവതത്തിലൂടെയുമുള്ള പ്രയാണമാണ് നമുക്ക് സമ്മാനിക്കുക. എളിമയും ഭക്തിയും വിനയവും വെളിച്ചം വിതറിയ ജീവിതമായിരുന്നു ഉസ്താദ് കാഴ്ചവെച്ചത്. അറിവിന്റെ അക്ഷയഖനികള്‍ തേടിയുള്ള യാത്രയിലെ തീക്ഷ്ണതയേറിയ കഷ്ടാരിഷ്ടതകൾ വിതച്ച പ്രതിസന്ധിയുടെ കനലുകൾ അണയ്ക്കാനുള്ള പെടാപാടുകൾ , വറുതിയും ഇല്ലായ്മകളും ഇരുൾ പടർത്തിയ അധ്യയന

നാളുകളിൽ അറിവാക്ഷരങ്ങളുടെ പൊൻകിരണങ്ങളിൽ അർപ്പിച്ച പ്രതീക്ഷകൾ, വിജ്ഞാന സേവനത്തിന്റെ പുതിയ ചക്രവാളങ്ങള്‍ തേടിയുള്ള സമർപ്പിത ദേശാടനങ്ങൾ, ക്ഷണികലോകത്തെ രമ്യഹർമ്മങ്ങളിൽ ആനന്ദം കൊള്ളാതെ ആധ്യാത്മകരിൽ സായൂജ്യമടയാൻ പ്രാപ്തമാക്കിയ ആത്മീയ ബന്ധങ്ങൾ, വലിപ്പച്ചെറുപ്പമില്ലാതെ സർവരോടും നിഷ്കളങ്കമായി പുഞ്ചിരിച്ചുകൊണ്ടുള്ള ഹൃദ്യസമീപനം , ആർഭാടങ്ങളോടും ആഡംബരങ്ങളോടും ഭ്രമമില്ലാത്ത ക്രമീകൃത ജീവിതം, ഇത്യാദി ലാളിത്യത്തിന്റെ നാട്ടക്കുറികൾ . ഉസ്താദിന്റെ സബ്ഖിൽ പങ്കെടുത്ത ഏതൊരാൾക്കും വായിച്ചെടുക്കാവുന്ന ഉസ്താദിന്റെ ജീവിതം കുടികൊള്ളുന്ന വാങ്മയ ചിത്രങ്ങളാണിവ.


അറിവിന്റെ ആഴവും പരപ്പും തിരിച്ചറിഞ്ഞ അത്ഭുതപ്രതിഭയാണ് ഉസ്താദ്. ശ്രമകരമായ ഫന്നുകളിൽ അതികായനായിരുന്നു. വിജ്ഞാനവീഥിയിൽ ജീവിതം ഉഴിഞ്ഞിട്ടു. വിജ്ഞാന സാമ്രാട്ടുക്കളിൽ നിന്ന് അറിവ് നുകർന്ന് ജ്ഞാനപ്രഭ പരത്തി. ജീവിതത്തിലുടനീളം സൂക്ഷ്മതയും ഭയഭക്തിയും പുലര്‍ത്തിയ ഉസ്താദ് ആത്മീയ വെളിച്ചം തേടി തന്നെ സമീപിക്കുന്നവര്‍ക്കും അറിവിന്റെയും ആത്മീയതയുടേയും നാമ്പുകള്‍ പകര്‍ന്നു നല്‍കി. മഹാന്‍മാരുടെ മസാറുകള്‍ സന്ദര്‍ശിക്കല്‍ ഉസ്താദിന്റെ ശീലമായിരുന്നു. മഹാന്മാരുമായി ബന്ധം പുലർത്തുന്നതിൽ ആനന്ദം കണ്ടെത്തിയിരുന്നു. അഹന്ത തലയുയർത്താത്ത ആത്മബോധത്തെയാണ് ഉസ്താദ് സ്വന്തം ജീവിതത്തോട് ചേര്‍ത്തുവെച്ചത്. കലങ്ങിമറിയുന്ന കാലത്തിന്റെ ചുഴിക്കുത്തുകളില്‍ അകപ്പെടാതിരിക്കാൻ ഉസ്താദിന്റെ തർബിയത് കുട്ടികൾക്ക് ശക്തിപകരാറുണ്ട്. അവ വെറും വാചാടോപങ്ങളായിരുന്നില്ല. ഉസ്താദ് ജീവിതത്തിൽ കാത്തുസൂക്ഷിച്ച് അനുവർത്തിച്ചു പോന്ന കർമ്മധർമ്മങ്ങളായിരുന്നു. പരമസാത്വികനായി സ്‌നേഹം മാത്രം ചൊരിഞ്ഞുജീവിച്ച ഉസ്താദ് ഉപരിപ്ലവത്തിന്റെ പുറംതോടിൽ നിന്ന് മോചിതനായിരുന്നു. കാണുന്നവർക്ക് ലാളിത്യത്തിന്റെ മകുടോദാഹരണം.


തഫ്സീറുൽ ബൈളാവി, നുഖ്ബ , മഹല്ലി , തഫ്സീറുൽ ജലാലൈനി, തസരീഹുൽ മൻത്വിഖ്, ശർഹുത്തഹ്ദീബ് തുടങ്ങിയ കിതാബുകൾ ഉസ്താദിൽ നിന്ന് ഓതിയിട്ടുണ്ട്. സരളമായ ശൈലിയിൽ നല്ല ഭാഷയിൽ സുഗ്രഹമാം വിധം ആശയതലങ്ങൾ അവതരിപ്പിക്കും. വെള്ളപേപ്പറിൽ കറുത്ത മഷിയിൽ എഴുതിയ എന്തും ദർസ് നടത്താൻ കഴിയും വിധം കിതാബ് തിരിയുന്ന മുസ്ലിയാരാകണമെന്നാണ് ഉസ്താദ് പറയാറുള്ളത്. ശുദ്ധഭാഷയിൽ ക്ലാസെടുക്കാറുള്ള ഉസ്താദ് ഭാഷാസൗഷ്ഠവത്തിന്റെയും വായനയുടെയുമൊക്കെ അതിപ്രാധാന്യം അടിക്കടി ക്ലാസിൽ ഉണർത്താറുണ്ട്. 

ചിന്തയിലെ സജീവമായ ആശയങ്ങള്‍ ഏതൊരാള്‍ക്കും മനസിലാകും പോലെ അകതാരിലേക്ക് പകര്‍ന്നുനല്‍കുന്ന സബ്ഖുകളിൽ ഫലിതവും അന്യമായിരുന്നില്ല. നർമ്മം പറഞ്ഞ് ക്ലാസിൽ ചിരിപടർത്തി കുലുങ്ങി ചിരിച്ച് ചിരിയടക്കാൻ ശ്രമിക്കുന്ന ഉസ്താദിന്റെ ചിത്രം ഓർമ്മകളിൽ തെളിയുന്നു. ഇരുട്ടിന്റെ ഇടുങ്ങിയ വെല്ലുവിളികളെ ജ്ഞാനതിരിനാളം കൊളുത്തി അതിജീവിച്ച ആത്മകഥാപരമായ ജീവിതത്തിന്റെ നനുത്ത അടരുകളും ക്ലാസിൽ ഉസ്താദ് അയവിറക്കാറുണ്ട്. ജ്ഞാന പരിമളം പരത്തിയ ബാഖിയാത്ത് മലർവാടിയിലെ സുന്ദര നാളുകളും എക്സാം അനുഭവങ്ങളും കരുവൻതിരുത്തിയിൽ ദർസ് ഏറ്റെടുത്തതുമൊക്കെ ആവേശപൂർവ്വം ക്ലാസുകൾക്കിടയിൽ ഓർത്തെടുക്കാറുണ്ടായിരുന്നു. തന്റെ സന്തുഷ്ട കുടുംബവും ക്ലാസിൽ വിരുന്നെത്താറുണ്ട്. സ്നേഹനിധിയും ബുദ്ധിമതിയുമായ സഹധർമ്മിണിയെയും വിജ്ഞാന കുതുകിയായ മകളെയും അന്ന് മഅദിനിൽ പഠിച്ചുകൊണ്ടിരിക്കുകയായിരുന്ന ഇളയമകൻ ഉവൈസിനെയും ക്ലാസിൽ പരാമർശിക്കാറുണ്ട്. ഞങ്ങളുടെ ക്ലാസിലും ഒരു ഉവൈസ് ഉണ്ടായിരുന്നു. എനിക്കും ഉണ്ട് ഒരു ഉവൈസ് എന്ന് പരിചയപ്പെടുത്തി തുടങ്ങിയതായിരുന്നു ഉസ്താദ്. പിന്നീട് ഞങ്ങൾ ഉസ്താദിനോട് ഇടക്കിടെ മോന്റെ വിശേഷങ്ങൾ ചോദിക്കാറുണ്ടായിരുന്നു. 


   മഹാന്മാരുടെ മഖ്ബറകളിൽ പോയി മദദിന്റെ ദീപശിഖ കൈപറ്റാൻ അത്യുത്സാഹിയായിരുന്നു ഉസ്താദ്. എന്റെ വല്യുപ്പയാണ് കൂരിയാട് തേനു മുസ്ലിയാർ ഉപ്പാപ്പ. അതു കാരണം ഉസ്താദിൽ നിന്ന് പ്രത്യേക വാത്സല്യവും കരുതലും പരിഗണനയും ലഭിച്ചിരുന്നതായി പലപ്പോഴും തോന്നാറുണ്ട്. ഉപ്പാപ്പയെ കുറിച്ച് ഒരുപാട് കാര്യങ്ങൾ ഉസ്താദ് ചോദിച്ചറിയാറുണ്ടായിരുന്നു. നാട്ടിൽ പോകുമ്പോൾ നമുക്ക് ഒന്നിച്ച് പോകാം. എനിക്ക് തേനു മുസ്ലിയാരെയും ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാരെയുമൊക്കെ സിയാറത്ത് ചെയ്യാമല്ലോ എന്ന് എന്നോട് പറയാറുണ്ടായിരുന്നു. താഴെ ബാച്ചുമൊന്നിച്ചായിരുന്നു ഞങ്ങളുടെ തഫ്സീറുൽ ബൈളാവി ക്ലാസ് . ശൈഖുനയുടെ തസ്ഹീലുൽ ബൈളാവി വെച്ചാണ് ക്ലാസ് നടക്കാറുള്ളത്. മഹാനായ ബൈളാവി ഇമാമിന്റെ ഇബാറത്തുകളെ സരളമാക്കുകയും അവയുടെ അർത്ഥവ്യാപ്തികൾ വിസ്തരിക്കുകയും അവയ്ക്ക് ആധികാരിക സ്രോതസ്സുകളിൽ നിന്ന് അനുബന്ധകുറിപ്പുകൾ കൊണ്ട് ചമൽക്കാരം നടത്തുകയും ചെയ്ത് പ്രസ്തുത വ്യാഖ്യാന ഗ്രന്ഥത്തിന്റെ ലാളിത്യവത്ക്കരണം സാധ്യമാക്കിയ ശൈഖുനയുടെ അനുഗൃഹീത രചനാജീവിതം മുൻനിർത്തി ക്ലാസിൽ നടക്കാറുള്ള ഉസ്താദിന്റെ പെയ്തൊഴിയാത്ത ശൈഖുനയുടെ മദ്ഹും ഇന്ന് ഓർമ്മകളാണ്. കാര്യഗൗരവം തര്യപ്പെടുത്താൻ ആവശ്യസമയത്ത് രസകരമായി ശിക്ഷണനടപടികൾ കൈക്കൊള്ളാറുമുണ്ട്. ബൈളാവി ബാച്ചായ ഞങ്ങൾ രണ്ടു ബാച്ചിലെ കുട്ടികളും കൂടി ഒരിക്കൽ ഉസ്താദിന്റെ നേതൃത്വത്തിൽ സിയാറത്ത് യാത്ര പോയിരുന്നു. ഏറെക്കുറെ സ്ഥലങ്ങളും ഉസ്താദിന് സുപരിചിതവും അവിടങ്ങളിൽ സുപരിചിതരും ഉണ്ടായിരുന്നു. ഈ യാത്രയിലൂടെ ഉസ്താദിൽ നിന്ന് മഹാന്മാരെക്കുറിച്ചുള്ള വിവരണങ്ങളും ആത്മനിർഭരമായ പ്രാർത്ഥനകളും ലഭിച്ചു. 



ഉസ്താദിന്റെ സ്‌നേഹത്തിന്റേയും കരുതലിന്റേയും അനേകം നിമിഷങ്ങൾക്ക് വാദീ ഇർഫാൻ സാക്ഷിയായിക്കാണും . ശൈഖുനയെ ഒരു ആത്മസുഹൃത്ത് കണക്കെ സ്നേഹാതിരേകം കൊണ്ട് പൊതിഞ്ഞിരുന്നു ഉസ്താദ്. അസുഖവും വല്ലായ്മയും ശൈഖുനയെ വേട്ടയാടുമ്പോൾ

ഉസ്താദിന്റെ ശൈഖുനയോടുള്ള സ്നേഹതീക്ഷ്ണത നൊമ്പരങ്ങളുടെ ചെപ്പ് തുറക്കും. അത് പ്രാർത്ഥനയായും ആശ്വാസവചസ്സുകളായും പ്രതീക്ഷകളായും ക്ലാസ് റൂമുകളിൽ തളം കെട്ടി നിൽക്കുമായിരുന്നു. ഉസ്താദിന്റെ റൂമിൽ ചെന്നാൽ മേശക്ക് മീതെ ശൈഖുനയുടെ തൈസീറുൽ ജലാലൈനിയോ ഇതര കിതാബുകളോ കാണാം. സൂക്ഷ്മവായന നടത്തി നുഴഞ്ഞു കയറിയ തെറ്റുകൾ കണ്ടെത്തി സ്ഖലിതമുക്തമാക്കാൻ ശൈഖുന ഏൽപ്പിക്കുന്ന കിതാബുകളാണവ. ഏകാന്ത സായാഹ്നങ്ങളിൽ ഉസ്താദ് അവയുമായി താദാത്മ്യം പ്രാപിക്കുന്ന കാഴ്ചകളും വിരളമായിരുന്നില്ല. രാപ്പകൽ ഭേദമന്യേ അറിവ് പകർന്ന് കൊടുക്കാൻ ഉസ്താദ് സദാ സന്നദ്ധനായിരുന്നു. ആരായാലും എപ്പോഴായാലും ഏതു കിതാബായാലും സംശയവുമായി വരുന്നവനെ മടക്കിവിടുകയില്ലായിരുന്നു. ആ ജ്ഞാന പ്രതിബദ്ധത മുതലെടുത്ത മുതഅല്ലിമുകളുമുണ്ടായിരുന്നു. കാന്റീനിൽ നിന്ന് വേഗം ഭക്ഷണം കഴിച്ചാൽ മിച്ചം കിട്ടുന്ന സമയത്ത് പോലും കിതാബോതാൻ ആ വാതിൽക്കൽ നിൽക്കുന്നവരെയും ഇരു കൈയ്യും നീട്ടി സ്വീകരിക്കുക മാത്രമല്ല സർവ്വ പിന്തുണയുമർപ്പിച്ച് ആശീർവദിക്കുകയും ചെയ്യുമായിരുന്നു. ഇത്തരത്തിൽ സിലബസിൽ ഉള്ളതും ഇല്ലാത്തതുമായ കിതാബുകൾ ഉസ്താദിൽ തത്പരരായ വിദ്യാർത്ഥികൾ ഓതുമായിരുന്നു. ആർക്കും പങ്കെടുക്കാവുന്ന ഉസ്താദിന്റെ തസരീഹുൽ മൻത്വിഖിന്റെയും ശർഹുതഹ്ദീബിന്റെയും ക്ലാസ് അന്നുണ്ടായിരുന്നു. ഇത്തരുണത്തിൽ സർവ്വസമയവും വിജ്ഞാനം വിളക്കിച്ചേർത്ത ജീവിതമായിരുന്നു ഉസ്താദിന്റേത്. ഉസ്താദ് നാട്ടിൽ പോയി വന്നാൽ വീട്ടു വർത്തമാനവും കൃഷി വിശേഷങ്ങളും കേൾക്കാമായിരുന്നു. 



സഅദിയ്യയിൽ നിന്ന് തഖസ്സുസ് പൂർത്തിയാക്കി സനദ് വാങ്ങുന്നതിന്റെ ഒന്നുരണ്ടു ദിവസം മുമ്പ് സതീർത്ഥ്യരായ സ്വാലിഹ് ഇർഫാനിയുടെയും സ്വലാഹുദ്ധീൻ ഇർഫാനിയുടെയും കൂടെ ഉസ്താദിനെ കാണാൻ പോയിരുന്നു. അഫ്ളലീ ബിരുദം സ്വീകരിക്കുന്ന സന്തോഷം പറഞ്ഞ് ദുആ ഇരപ്പിക്കലായിരുന്നു ലക്ഷ്യം. അതായിരുന്നു ഉസ്താദുമൊത്ത് ഞങ്ങൾ ചെലവഴിച്ച അവസാന നിമിഷങ്ങൾ. ഉസ്താദിന്റെ ജീവിതസായാഹ്നത്തിലുള്ള അനർഘ നിമിഷങ്ങളാണ് ഞങ്ങൾ കവരുന്നതെന്ന് നിനച്ചതു പോലുമില്ല. അപ്പോഴും ഉസ്താദിന്റെ കുശലാന്വേഷണവും സൗമത്യയോടെയുള്ള ഉപദേശനിർദേശങ്ങളും തന്നെയായിരുന്നു. സഅദിയ്യയിലെ തഖസ്സുസ് അദബിലെ പാഠ്യപദ്ധതിയും മറ്റും സംസാരവിഷയമായപ്പോൾ ഉസ്താദ് പറയുകയുണ്ടായി : അറബി പത്രങ്ങളും മാഗസിനുകളും വായിച്ചു ഗ്രഹിക്കാൻ എനിക്കും കഴിയും. കാരണം ഓതി പഠിക്കുന്ന കാലത്ത് ബാവ ഉസ്താദിൽ നിന്ന് തന്നെ മുഅല്ലഖകളും ദീവാനുകളും ഖസ്വീദകളുമൊക്കെ നോക്കിയിട്ടുണ്ട്. ശേഷം ഭാഷാ പഠനത്തിന്റെ അനിവാര്യതയും ഉസ്താദ് ഞങ്ങളോടുണർത്തി. വിശേഷങ്ങളൊക്കെ പങ്കുവെച്ചതിന് ശേഷം ഉസ്താദിന്റെ കരവും ഗ്രഹിച്ചു പോന്നതായിരുന്നു. തുറന്ന കണ്ണിലേക്കുള്ള അവസാന നോട്ടത്തിനുള്ള അവസരമാണെന്ന തിട്ടമില്ലാതെ ഞങ്ങൾ ഗുരുവും ശിഷ്യരും തമാശിച്ച് വീണ്ടും കാണുമെന്ന പ്രത്യാശയോടെ പിരിഞ്ഞതായിരുന്നു അന്ന്. ഏതാനും ദിവസങ്ങൾക്കു ശേഷം ശൈഖുനയെ കാണാൻ വേണ്ടി കോടമ്പുഴ പോകാൻ തീരുമാനിച്ചു. ശൈഖുന അവിടെ ഉണ്ടോ എന്നുറപ്പു വരുത്താൻ ഹസൻകുട്ടി ഇർഫാനിയെ വിളിച്ചപ്പോഴാണ് മമ്മദുസ്താദിനെ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയ വിവരം പറഞ്ഞത്. തുടർന്ന് വാട്സ്ആപ്പ് ഗ്രൂപ്പിൽ തങ്ങളുസ്താദിന്റെ ഇടറിയ ഉള്ളുലക്കുന്ന ആ വോയ്സ് മെസ്സേജും വന്നു. നമ്മുടെ മമ്മദുസ്താദ് അല്ലാഹുവിന്റെ റഹ്മത്തിലേക്ക് യാത്രയായി . കരൾ പിളരുന്ന നോവോടെയായിരിക്കും ഉസ്താദിന്റെ ശിഷ്യന്മാർ ഈ വാർത്ത കേട്ടിട്ടുണ്ടായിരിക്കുക. കാരണം അത്രമേൽ സ്നേഹവും കരുതലും സൗമ്യതയുമാണ് ഉസ്താദ് ഞങ്ങൾക്ക് പകർന്നുതന്നത്.


മമ്മദുസ്താദ് എന്ന് ശിഷ്യസമൂഹം ആദരപൂര്‍വം വിളിച്ചിരുന്ന ആ വിനയഗോപുരം അധ്യാപനകലയുടെ സൗമ്യമുഖമായിരുന്നു. സംശയങ്ങളാരായുന്നവര്‍ ആരുമാവട്ടേ, ഏതു പ്രായക്കാരുമാവട്ടേ വ്യക്തമായും സരസമായും സംശയനിവൃത്തി വരുത്തുന്നവിധം അനായാസമായി മറുപടി നല്‍കുന്നതില്‍ ഉസ്താദ് അതിവിദഗ്ധനായിരുന്നുവെന്ന് പറയാതെ വയ്യ. മഹാപണ്ഡിതനായ ഉസ്താദ് ധാര്‍ഷ്ട്യമില്ലാതെയും കോലാഹലങ്ങള്‍ കൂട്ടാതെയും അറിവുകളുടെ വിശാലഭൂമികയില്‍ ഔത്സുക്യത്തോടെ വിഹരിക്കുന്നത് അത്ഭുതാദരവുകളോടെയാണ് ശിഷ്യരായ ഞങ്ങൾ നോക്കിക്കണ്ടിരുന്നത്. എല്ലാവരുടെയും ഹൃദയത്തില്‍ ഉസ്താദ് സൂര്യശോഭയോടെ സുപ്രതിഷ്ഠിതനായത് ഈ നിര്‍മലസ്വഭാവം കൊണ്ടും അഭിഗമ്യത കൊണ്ടും കൂടിയായിരുന്നു. വിദ്യാര്‍ത്ഥികളില്‍ തന്റെ അധികാരം അടിച്ചേല്‍പ്പിക്കുന്ന രീതി ഉസ്താദ് ഒരിക്കലും കൈക്കൊണ്ടിരുന്നില്ല. സുഗന്ധം മാത്രം പൊഴിച്ച ഒരു പൂവ് ഞെട്ടറ്റു വീഴുന്ന അനായാസതയോടെ ഉസ്താദ് പോയതറിഞ്ഞപ്പോള്‍ ആ ദുഃഖവാര്‍ത്ത ഉള്‍ക്കൊള്ളാനാവാതെ  കലങ്ങിയ കണ്ണുകളോടെ നിലകൊള്ളുകയായിരുന്നു ശിഷ്യരും സഹപ്രവര്‍ത്തകരും. ഇന്നോളം ഇടപെട്ട ആര്‍ക്കും നല്ലതല്ലാത്ത ഒന്നും പറയാനില്ലാത്ത നിലാവുപോലൊരു മനുഷ്യനായിരുക്കും ഉസ്താദ്. പഠനത്തിന് ഉപകരിക്കുന്ന സഹായകഗ്രന്ഥങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പറഞ്ഞുകൊടുക്കുകയും അതിനനുസൃതമായ വിധത്തില്‍ അറിവിന്റെ പുതിയ തലങ്ങളെ വ്യാപിപ്പിക്കുവാനും പോഷിപ്പിക്കുവാനും പ്രേരിപ്പിക്കുകയും ചെയ്തിരുന്നു ജീവിതാന്ത്യം വരെ ഉസ്താദ്. ശിഷ്യര്‍ ഉന്നയിക്കുന്ന എതിര്‍വാദങ്ങളില്‍ യുക്തിയുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ അതംഗീകരിച്ച് അവരെ അഭിനന്ദിക്കുന്ന അപൂര്‍വമായ മനോ വിസ്തൃതിയും സത്യസന്ധതയും അഭിമാനബോധവും ഉസ്താദിനുണ്ടായിരുന്നു. നര്‍മത്തില്‍ ചാലിച്ചുള്ള ആ സംസാരം ഇനി നമുക്ക് കേള്‍ക്കാനാവില്ലല്ലോ. എന്തായാലും ജ്ഞാനത്തിന്റെ ഒരു കുളിര്‍നിലാവാണ് നമ്മെ വിട്ടകന്നത്. എല്ലാവരോടും ഉള്ളഴിഞ്ഞ സ്‌നേഹം മാത്രം. മനം നിറയെ മനുഷ്യസ്‌നേഹത്തിന്റെയും പ്രകൃതിസ്‌നേഹത്തിന്റെയും വെളിച്ചം മാത്രം. അവസാന നിമിഷം വരെയും തന്റെ ലക്ഷ്യത്തിനുവേണ്ടി ജീവിക്കുവാന്‍ കഴിഞ്ഞു എന്നതാണ് ഉസ്താദിന്റെ നേട്ടം. അനേകം ശിഷ്യരുടെ ഹൃദയങ്ങളില്‍ ഉസ്താദ് കൊളുത്തിയ വെളിച്ചത്തെ കെടുത്തുവാന്‍ ആര്‍ക്കുമാവില്ല. 


മമ്മദുസ്താദിൻ്റെയും ഖാദിറുസ്താദിൻ്റെയും ഹള്റത്തിലേക്ക് എന്നും ഫാതിഹയോതാറുണ്ടെന്ന കൂട്ടുകാരൻ്റെ വാക്കുകൾ എന്നെയേറെ സന്തോഷിപ്പിച്ചു. ജീവിതകാലത്ത് ഉസ്താദുമാർ ശിഷ്യ ഹൃത്തുകളിൽ കത്തിച്ചു വെയ്ക്കുന്ന നിറദീപങ്ങളുടെ വെള്ളിവെളിച്ചമായിരിക്കണം വഫാത്താനന്തരം അവരുടെ ഖബ്റുകളിലേക്ക് പരന്നൊഴുകുന്നത്. ആ സുകൃതപ്രവാഹം അനുസ്യൂതം തുടരട്ടെ... നാളെ മുത്തു നബി (സ) യുടെ ജീവാറിലായി നമ്മെയെല്ലാം നാഥൻ ഒരുമിപ്പിക്കട്ടെ.... ആമീൻ.

No comments:

Post a Comment

  ശൂന്യതയുടെ നിറമുള്ള അകൽച്ച അവനെ നിദ്രയ്ക്കു വിടാതെ കുത്തി നോവിച്ചു കൊണ്ടിരുന്നു. എന്നാലും എന്തിനായിരിക്കും ഉമ്മയും ഉപ്പയും ഇതിനു സമ്മതം മൂ...