കഠിനശത്രുവായിരുന്ന ക്രിസ്ത്യൻ രാജാവ് അദിയ്യു ബ്നു ഹാതിം റസൂലി (സ) നെ സന്ധിക്കുന്ന ഹൃദ്യമായ രംഗമുണ്ട്. സഹയാനത്തിനിടെ വന്ദ്യവയോധികയുടെ ആവലാതിക്കുള്ള സുദീർഘ പരിഹാര നിർദേശങ്ങൾക്കും മദീനാ രാജസന്നിധിയിലെ നിസ്തുലമായ ആതിഥ്യങ്ങൾക്കും സാക്ഷിയായപ്പോൾ അദിയ്യ് (റ) സഭപിരിയും മുമ്പ് തന്നെ സത്യത്തിന് തലചായ്ച്ചു ഇസ്ലാം ആശ്ലേഷിക്കുകയാണുണ്ടായത്.
ഇത്തരത്തിൽ തിരുസ്വഭാവത്തിൻ്റെ ആനന്ദമേറ്റ് രാസമാറ്റം സംഭവിച്ച എത്രയെത്ര മനുഷ്യഹൃത്തുകൾ !!!.
അന്ധവിശ്വാസത്തിന്റെ തമസ്സിൽ നിന്ന് സത്യവിശ്വാസത്തിന്റെ പ്രോജ്ജ്വല പ്രഭയിലേക്കും അനാചാരത്തിന്റെ തടവറയില്‍ നിന്ന് സദാചാരത്തിന്റെ മലര്‍വാടിയിലേക്കും കടന്നുവന്നവർക്കു മംഗളങ്ങൾ !!
ഫിദാക അബീ വ ഉമ്മീ യാ റസൂലല്ലാഹ് ....
❤️❤️❤️
കാലചക്രത്തിനൊരിക്കലും ഉണക്കാൻ കഴിയാത്ത മുറിവുകളാണ് മക്കാശത്രുക്കൾ മുത്ത് നബി(സ)ക്കും അനുചരർക്കും കൊടുത്തത്. എന്നാൽ അവരൊന്നടങ്കം തിരുസവിധത്തിൽ മക്കാവിജയ നാളിൽ പഞ്ചപുച്ഛമടക്കി കീഴടങ്ങിയപ്പോൾ നബി (സ) തിരികെക്കൊടുത്തത് ചരിത്രം കണ്ട ഏറ്റവും വലിയ മാപ്പും.
മറ്റുള്ളവരുടെ മേൽ നടപടി സ്വീകരിക്കാൻ കഴിവുള്ളപ്പോഴും നാം കൈകൊള്ളേണ്ട ഉന്നത മാനുഷിക മൂല്യങ്ങളിലേക്കുള്ള സൂചികയാണ് മക്കാവിജയ നാളിലെ "നിങ്ങള്‍ പോകൂ, എല്ലാവരും പൂര്‍ണ സ്വതന്ത്രരാണ്" എന്ന പ്രഖ്യാപനം.
ഇത്രമേൽ മധുരപൂര്‍ണമായ ജീവിതത്തിന്റെ നിരവധി പ്രകാശച്ചീളുകള്‍ ആ തീരുജീവിതത്തെ ചൂഴ്ന്നുനില്‍ക്കുന്നതായി കാണാം.
ഫിദാക അബീ വ ഉമ്മീ യാ റസൂലല്ലാഹ്....
❤️❤️❤️
സ്നേഹാതിരേകത്താൽ സൗബാൻ (റ) ന് മുത്ത് നബി (സ)യെ പിരിഞ്ഞിരിക്കാൻ വയ്യായിരുന്നു. അന്ന് പരിക്ഷീണിച്ച് വിവർണ്ണനായ സൗബാൻ്റെ (റ) സങ്കടകാർമേഘം ഉരുണ്ടുകൂടിയ മുഖത്ത് നോക്കി ഹബീബ് (സ) ഹേതുകം തിരക്കാനും മറന്നില്ല.
"ഒന്നൂല്ല നബിയേ, അങ്ങയെ വിട്ടുനിൽക്കുമ്പോഴുള്ള വന്യമായ ഏകാന്തതയാണ് ഇപ്പരുവമാക്കിയത്. നാളെ , ഒരുപക്ഷേ സ്വർഗസ്ഥനായാലും ഉന്നതപദവിയിലുള്ള അങ്ങയെ കാണാനൊക്കില്ലല്ലോയെന്നതും മനസ്സിനെ കുത്തിനോവിക്കുന്നു നബിയേ !!!"
അപ്പോഴാണ് ദൂതുമായ് ജിബ്‌രീലവതരിച്ചത് : "അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുന്നവർ നാളെ അവരോടു കൂടെയായിരിക്കും". സൗബാൻ്റെ (റ) മനസ്സിൽ ഉർവ്വരതയുടെ സ്നേഹവർഷം പെയ്തുകാണണം !!
ഫിദാക അബീ വ ഉമ്മീ യാ റസൂലല്ലാഹ് ...
❤️❤️❤️
No comments:
Post a Comment