Tuesday, 26 November 2024

ഖലമിൽ തീർത്ത അക്ഷരഹാരം.

 

ദാറുൽ മആരിഫ് പബ്ലിക്കേഷൻ : നിത്യവസന്തം പെയ്തിറങ്ങിയ മലർവാടി. 


കനപ്പെട്ട ധിഷണാവൈഭവമാണ് ഇതരരിൽ നിന്ന് ശൈഖുനാ കോടമ്പുഴ ബാവ മുസ്ലിയാരെ വ്യത്യസ്തനാക്കുന്നത്. ഉസ്താദിൻ്റെ വാക്കുകളിലെ കൃത്യതയും ചിന്തകളിലെ ആഴവും വരികളിലെ ഊർജ്ജവും എടുത്തു പറയേണ്ടതാണ്. ആഴവും പരപ്പുമുള്ള തന്റെ വായനയുടെയും അതുല്യമായ ജ്ഞാനത്തിൻ്റെയും ബഹിർസ്ഫുരണമായ ആ സുവർണ്ണതൂലിക കെട്ടിപ്പൊക്കിയ നയനാനന്ദകരമായ അംബരച്ചുംബി കണക്കെയുള്ള അക്ഷരഗോപുരം കണ്ട് അഭ്യുദയകാംക്ഷികളായ നമുക്കഭിമാനിക്കാൻ വകയുണ്ട്. അനുവാചക ലോകത്തിൻ്റെ ശ്രദ്ധ പിടിച്ചുപറ്റിയ ഉൽകൃഷ്ടവും പഠനാർഹങ്ങളുമായ , അറബിയിലും മലയാളത്തിലുമായുള്ള 150 ഓളം ഇസ്ലാമിക ഗ്രന്ഥങ്ങളാണ് ആ കൊച്ചു പണിപ്പുരയിൽ നിന്ന് വെളിച്ചം കണ്ടത്. ഒരായുഷ്‌കാലം മുഴുവന്‍ ദീനീ വിജ്ഞാനങ്ങളുടെ പോഷണത്തിനും പ്രചാരണത്തിനും പ്രസരണത്തിനും സമര്‍പ്പിച്ച മഹാനുഭാവന്റെ സൽജീവിതത്തിനുള്ള സത്യസാക്ഷ്യങ്ങളാണവ. 

തഫ്സീർ , ഹദീസ് , ഫിഖ്ഹ്, തസ്വവ്വുഫ്, വിശ്വാസ ശാസ്ത്രം , ജീവചരിത്രം, ചരിത്രം , സാഹിത്യം , സംഭവക്കഥ, പ്രശ്നോത്തരം , പഠനം , ലേഖന സമാഹാരം , പാഠ്യഗ്രന്ഥങ്ങൾ , നിലണ്ടു എന്നിങ്ങനെ പല കാറ്റഗറിയായി ഉസ്താദിൻ്റെ ഗ്രന്ഥങ്ങളെ വേർതിരിക്കാവുന്നതാണ്. തഫ്സീർ വിഭാഗത്തിൽ തൈസീറുൽ ജലാലൈനി 31 വാള്യങ്ങളും തസ്ഹീലുൽ ബൈളാവി ഒന്നാം ഭാഗവും ഉൾപ്പെടുന്നു. ഇമാം ബൈളാവി(റ) യുടെ അൻവാറുത്തൻസീൽ വ അസ്റാറു ത്തഅവീൽ എന്ന തഫ്സീറിൻ്റെ വ്യാഖ്യാനസംഗ്രഹമാണിത്. ആമുഖവും ഫാതിഹ വ്യാഖ്യാനവും അൽബഖറയുടെ ആദ്യ ഭാഗവുമാണ് തസ്ഹീലുൽ ബൈളാവി ഒന്നാം ഭാഗത്തിൽ ഉൾകൊള്ളിച്ചിട്ടുള്ളത്. ഹദീസ് വിഭാഗത്തിൽ മൊഴിയും പൊരുളും , ഹദീസ് : വിവർത്തനം വിശകലനം , ഹജ്ജ് മബ്റൂർ , ഇഖ്തിബാറു ന്നഫ്സ് ഫീ ളവ്ഇൽ അഹാദീസി ന്നബവിയ്യ , ആത്മപരിശോധന തിരുവചനങ്ങളിലൂടെ എന്നീ ഗ്രന്ഥങ്ങളാണ് ഉൾക്കൊള്ളുന്നത്. ഫിഖ്ഹ് വിഭാഗത്തിലേക്ക് വരുമ്പോൾ മാസ്റ്റർപീസ് ഗ്രന്ഥമായ ഖുലാസത്തുൽ ഫിഖ്ഹിൽ ഇസ്ലാമി , അത്തഅ്മീൻ , ജനിതകശാസ്ത്രത്തിന്റെ ഇന്ദ്രജാലം , നിസ്കാരം വിഷമ ഘട്ടങ്ങളിൽ , തഖ്ലീദ് : സംശയങ്ങൾക്കും മറുപടി , ആലമുൽ ഔലാദ്, വിശുദ്ധ ഖുർആൻ : വാഹന സ്പർശന നിയമങ്ങൾ, ജമാഅത്ത് നിസ്കാരം, ഉള്ഹിയ്യത്ത് , പ്രശ്നങ്ങൾ പ്രതിവിധികൾ , ത്വലാഖ് ഫത്‌വകൾ , ശ്രദ്ധേയ ഫത്‌വകൾ, ശർഹു മൻളൂമത്തു ഇബ്നിൽ ഇമാദ് , അത്യുത്തമ കർമ്മങ്ങൾ , ഹജ്ജ് ഉംറ സിയാറത്ത് , അൽ അമലു ബിൽ അഫ്ളൽ , നെറ്റ്‌വർക്ക് ബിസിനസ് : ഇസ്ലാമിക വീക്ഷണത്തിൽ എന്നിങ്ങനെ നിരവധി ഗ്രന്ഥങ്ങൾ കാണാം. ആത്മീയോന്നതി പകരുന്ന സൂഫിസത്തിന്റെ മാർഗരേഖ വരച്ചു കാണിക്കുന്ന ഗ്രന്ഥങ്ങളുൾച്ചേർന്നതാണ് തസവ്വുഫ് വിഭാഗത്തിലെ ഗ്രന്ഥങ്ങൾ. ഇബ്റാഹീമുല്ലഖാനി (റ) യുടെ ജൗഹറത്തുത്തൗഹീദ് , സൈനുദ്ദീൻ മഖ്ദൂം(റ) ൻ്റെ ഹിദായത്തുൽ അദ്കിയാഅ് , ഉമർ ഖാളി (റ) യുടെ നഫാഇസുദ്ദുറർ എന്നിവയുടെ ഗദ്യവ്യാഖ്യാനമാണ് രിസ്‌ഖുൽ അസ്ഫിയാഅ് എന്ന ഗ്രന്ഥം. അത്വാഉല്ലാഹി സിക്കന്തരിയുടെ (റ) തത്വോപദേശ സമാഹാരമായ അൽഹികം എന്ന ഗ്രന്ഥത്തിൻ്റെ വിവർത്തന വ്യാഖ്യാനവും ഈ വിഭാഗത്തിലുൾപ്പെടുന്നു. ആത്മീയോൽക്കർഷത്തിന്റെ വിഹായസ്സിലേക്ക് , ഫിർദൗസുൽ അദ്കാർ , മാതാപിതാക്കളുടെ മഹിമകളും അവരോടുള്ള കടമകളും കടപ്പാടുകളും പ്രതിപാദിക്കുന്ന ഔസത്തു അബ്വാബിൽ ജന്ന എന്നീ ഗ്രന്ഥങ്ങളും തസ്വവ്വുഫ് വിഭാഗത്തിൽപ്പെടുന്നു. വിശ്വാസശാസ്ത്രത്തിലും അനൽപമായ രചന നടന്നിട്ടുണ്ട്. അല്ലാഹുവിന്റെ തിരുനാമങ്ങൾ ആധാരമാക്കി രചിക്കപ്പെട്ട പ്രൗഢമായ ഗ്രന്ഥമാണ് യനാബീഉൽ ഗിനാ. അത്തവസ്സുലുൽ അസ്നാ ബിൽ അസ്മാഇൽ ഹുസ്നാ , അതീദത്തുൽ മഹാം , അൽ അംസിലത്തുർ റായിഅ: , സഹാബു സുലാൽ ശർഹു കിതാബി സ്സുആൽ എന്നീ ഗ്രന്ഥങ്ങളും വിശ്വാസസംബന്ധമാണ്. ചരിത്രവും ജീവചരിത്രവുമായി 20 ഓളം ഗ്രന്ഥങ്ങൾ പിറന്നിട്ടുണ്ട്. ആദം നബി (അ) , മുഹമ്മദ് നബി (അ) , ഇബ്റാഹീം നബി (അ), യൂസുഫ് നബി (അ) , ഇമാം ശാഫിഈ (റ) , ഇമാം ബുഖാരി (റ) , അബ്ദുൽ ഖാദർ ജീലാനി (റ) , ഉമറുബ്നു അബ്ദിൽ അസീസ് (റ) , ഇബ്രാഹിം ഇബ്നു അദ്ഹം (റ) , നഫീസത്തുൽ മിസ്രിയ (റ) , ഖളിർ (അ) തുടങ്ങിയവരുടെ സംഭവബഹുലമായ ജീവചരിത്രവും ഇസ്ലാമിക ഭരണചരിത്രവും ആധികാരികമായും വസ്തുനിഷ്ഠമായും വിവരിക്കുന്ന ഗ്രന്ഥങ്ങളാണിക്കൂട്ടത്തിലുള്ളത്. സാഹിത്യ മേഖലയിലും ഉസ്താദ് കയ്യൊപ്പ് ചാർത്തിയിട്ടുണ്ട് . അറബി സാഹിത്യ ലോകത്ത് ഏറ്റവും വിശ്രുതരായ ഗദ്യ- പദ്യ സാഹിത്യകാരന്മാരുടെ ഏറ്റവും മികച്ച സാഹിത്യ സൃഷ്ടികളുടെ മാതൃകകളും അതിനാവശ്യമായ വ്യാഖ്യാനങ്ങളും രചയിതാക്കളെ കുറിച്ചുള്ള ലഘുപരിചയവും വിശദീകരിച്ചുള്ള ഗ്രന്ഥവും ഉസ്താദി രചിച്ചിട്ടുണ്ട്. ജിനാനുൽ അദബ് അഥവാ സാഹിത്യോദ്യാനം എന്നാണിതിന് നാമകരണം ചെയ്തിട്ടുള്ളത്. യുഗങ്ങളെ അതിജീവിച്ച സാഹിത്യകാരനായ ഇമ്രുൽ ഖൈസ് , സാഹിത്യത്തിലൂടെ നോബേൽ സമ്മാനം നേടിയ നജീബ് മഹ്ഫൂള് , ഇരുപതാം നൂറ്റാണ്ടിലെ സാഹിത്യതാരമായ ഡോ. ത്വാഹാ ഹുസൈൻ , ഇന്ത്യയിലെ ഏറ്റവും വലിയ അറബി സാഹിത്യകാരനായ അബുൽ ഹസൻ അലി നദ്‌വി , പ്രസിദ്ധ ബാലസാഹിത്യകാരൻ കാമിൽ കൈലാനി , പേമാരിക്ക് തുല്യം കവിത വർഷിച്ച അഹമ്മദ് ശൗഖി , ആധുനികയുഗത്തിലെ ഏറ്റവും പ്രശസ്ത അറബി സാഹിത്യ ലേഖകൻ മൻഫലൂത്ത്വി എന്നിവരുടെ സാഹിത്യ നിദർശനങ്ങളിലേക്കുള്ള വാതായനം തുറന്നിടുന്ന ഗ്രന്ഥമാണിത്. സംഭവക്കഥകൾ വിവരിക്കുന്ന അനേകം ഗ്രന്ഥങ്ങളുമുണ്ട് ഈ പട്ടികയിൽ . ഗുണപാഠകഥകളും അത്ഭുതജനക സംഭവങ്ങളും ഔദാര്യക്കഥകളും നിസ്കാര കഥകളും തിരുദർശനങ്ങളും ആരെയും കൊതിപ്പിക്കുന്ന മഹാന്മാരുടെ വഫാത്തുകളും ഉൾച്ചേർന്നതാണീ വിഭാഗം . അൽഫു ഖിസ്സ്വത്തിൻ വ ഖിസ്സ്വ , അൽ അജ്സാദുൽ അജീബ: , കിതാബുൽ ജൂദി വ സഖാഅ, അൽ ഇംദാദ് , വഫയാത്തുൽ അബ്റാർ , ഖിസസു സ്സ്വലാത്ത് എന്നിവയാണ് സംഭവ കഥകൾ പറയുന്ന ശ്രദ്ധേയ ഗ്രന്ഥങ്ങൾ. ലിമാദാ , ലിഹാദാ , കൈഫ ദാലിക എന്നിവ വിജ്ഞാസ ഉളവാക്കുന്ന ആയിരത്തൊന്നു പ്രശ്നങ്ങൾക്കുള്ള മറുപടിയുടെ സമാഹരണങ്ങളാണ്. ഇവ്വിധം മൂന്ന് ഭാഗങ്ങളിലായാണ് 1001 പ്രശ്നങ്ങൾക്കുള്ള മറുപടികൾ പ്രശ്നോത്തരി രൂപത്തിൽ അവതരിപ്പിക്കുന്നത്. പഠനങ്ങളായും ലേഖന സമാഹാരങ്ങളായും പാഠ്യഗ്രന്ഥങ്ങളായും ഇനിയുമുണ്ട് 40 ഓളം ഗ്രന്ഥങ്ങൾ. എല്ലാം ഒന്നിനൊന്നു മെച്ചം എന്നുപറയാം. പ്രകൃതിയുടെ മതം, നീതിയുടെ മതം, സാഹോദര്യത്തിന്റെ മതം, സഹിഷ്ണുതയുടെ മതം, സാർവ്വലൗകിക മതം, മിതത്വത്തിന്റെ മതം , വിജ്ഞാനത്തിന്റെ മതം എന്നിങ്ങനെ ക്രമീകരിച്ച് അടുക്കും ചിട്ടയോടെയും ഇസ്ലാമിൻ്റെ കാഴ്ചപ്പാടുകളെ മകുടോദാഹരണങ്ങൾ കോർത്തിണക്കിക്കൊണ്ട് ആധികാരിക അവലംബങ്ങളോടെ പരിചയപ്പെടുത്തുന്ന ഒരനുപമ റഫറൻസ് ഗ്രന്ഥമാണ് കോടമ്പുഴ ബാവ മുസ്ലിയാരുടെ നൂറാമത്തെ ഗ്രന്ഥമായ അൽ ഇസ്ലാം. 


ഉസ്താദിന്റെ ഗ്രന്ഥങ്ങളുടെ കൂട്ടത്തിൽ വായനക്കാരെ ഏറെ ആകർഷിച്ചു എന്നതിന്റെ അടിസ്ഥാനത്തിൽ മികച്ച അറബീ ഗ്രന്ഥം ‘സയ്യിദുൽ ബശർ’ ആണ് . എന്നാൽ ഏറ്റവും പ്രചാരം ലഭിച്ച അറബീ ഗ്രന്ഥം ‘ഖുലാസതുൽ ഫിഖ്ഹിൽ ഇസ്‌ലാമി’യുമാണ്. സീറത്തു സയ്യിദിൽ ബശർ (സ) , കേരളക്കരയിലെ പണ്ഡിതന്മാർക്കും മുതഅല്ലിമുകൾക്കും പരിചയപ്പെടുത്തേണ്ടതില്ലാത്ത വിധം പ്രസിദ്ധിയാർജിച്ചതും വളരെ മനോഹരമായി തിരുനബി (സ) യെ അടയാളപ്പെടുത്തുന്നതുമായ അനുഗൃഹീത അറബീരചന. ഇന്ത്യൻ ഗ്രാന്റ് മുഫ്തി സുൽത്വാനുൽ ഉലമാ കാന്തപുരം എ.പി. അബൂബകർ മുസ്ലിയാരും മർഹൂം നൂറുൽ ഉലമാ എം.എ അബ്ദുൽ ഖാദിർ മുസ്ലിയാരുമാണ് ഇതിന് അവതാരിക എഴുതിയിട്ടുള്ളത്. 496 പേജുകളിലായാണ് ഗ്രന്ഥകാരൻ തിരുനബി ജീവിതം വിവരിച്ചിട്ടുള്ളത്. ഇരുപത്തിയഞ്ച് അധ്യായങ്ങളിൽ 296 ഉപശീർഷകങ്ങളായാണ് ഗ്രന്ഥം വിന്യസിച്ചിരിക്കുന്നത്. ഈ അഞ്ഞൂറോളം പേജുകൾ മറിഞ്ഞു തീരുമ്പോൾ ഏത് അക്കാദമികന്റെയും സൂക്ഷ്മസംവേദനികളെ അത് തൃപ്തിപ്പെടുത്തുമെന്നതിൽ ശങ്കിക്കേണ്ടതില്ല. ജീവചരിത്ര വിവരണ ഗ്രന്ഥങ്ങളായ ഖിലാഫതുർ റാശിദ, ഖിലാഫതുൽ ഉമവിയ്യ , താരീഖുൽ ആലമിൽ ഇസ്ലാമിയ്യ എന്നീ ഗ്രന്ഥരചനകൾക്കു ശേഷമാണ് ഗ്രന്ഥകർത്താവ് മുർസലീങ്ങളുടെ ചരിതങ്ങൾ അടയാളപ്പെടുത്തി ബറകത്തെടുക്കാൻ ആശിച്ച് നബിചരിത്രങ്ങൾ രചിക്കുന്നത്. അങ്ങനെ ഈ സംശുദ്ധ പരമ്പരയിലെ ആദ്യ കണ്ണിയായ ആദം നബി (അ) യുടെ ജീവചരിത്രം തയ്യാറാക്കി. അതോടെ "അബുൽ ബശർ" പിറവിയെടുത്തു. തദനന്തരം തൂലികയുടെ കടിഞ്ഞാൺ പരമ്പരയുടെ അവസാന കണ്ണിയിലേക്ക് തിരിച്ചു. അങ്ങനെയാണ് അന്ത്യപ്രവാചകനായ മുഹമ്മദ് നബി (സ)യുടെ ജീവചരിത്ര രചനയിലേർപ്പെട്ടത്. ഹി 1422 റബീഉൽ അവ്വൽ 12 ( 2001 ജൂൺ 5 ) നാണ് ഗ്രന്ഥപൂർത്തീകരണം നടന്നത്. അതിനുശേഷം ഇരു ഹറമുകളിലും വിശിഷ്യാ തിരുസവിധത്തിൽ ചെന്ന് വായന നടത്തി ബറകത്തെടുക്കുകയും ഹബീബിനുള്ള സമ്മാനമായി സമർപ്പിക്കുകയും ചെയ്തു. അനുവാചകരുടെ വർധിത സ്വീകാര്യതയും വിപുല പ്രയോജനവും ഈ ഗ്രന്ഥത്തിനുള്ള അംഗീകാരമായി കണക്കാക്കാം. ദഅവാ കോളേജുകളിൽ പിന്തുടർന്ന് പോരുന്ന ജാമിഅതുൽ ഹിന്ദ് അൽ ഇസ്ലാമിയ്യയുടെ സിലബസിൽ തിരുനബി(സ) യുടെ ജീവചരിത്രം പഠിക്കാനുള്ള പാഠ്യഗ്രന്ഥം കൂടിയാണ് സയ്യിദുൽ ബശർ. ഖുലാസതുൽ ഫിഖ്ഹിൽ ഇസ്‌ലാമി, ഖിലാഫതുർ റാശിദ, ഖിലാഫതുൽ ഉമവിയ്യ , താരീഖുൽ ആലമിൽ ഇസ്ലാമിയ്യ എന്നീ ഗ്രന്ഥകാരന്റെ മറ്റു കിതാബുകളും സിലബസിൽ പാഠ്യഗ്രന്ഥങ്ങളും തൈസീറുൽ ജലാലൈനി റഫറൻസ് ഗ്രന്ഥവുമാണെന്നത് വിസ്മരിക്കാവതല്ല. സ്ഥാപിത താല്പര്യങ്ങള്‍ക്കുവേണ്ടി ചരിത്രം നിര്‍മ്മിക്കുകയും വളച്ചൊടിക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ ശരിയായ ചരിത്രാവബോധം വളരെ നിര്‍ണ്ണായകമാണ്. അവതരണത്തിന്റെ കൃത്യതയും പ്രതിപാദനഭംഗിയും ഗ്രന്ഥത്തെ ഏറെ വായനാക്ഷമമാക്കുന്നുണ്ടെന്നതിനാൽ പ്രാരംഭ പഠിതാക്കൾക്കും പഠനാർഹമായ പുസ്തകങ്ങൾ തയ്യാറാക്കുന്ന രചയിതാക്കൾക്കും തിരുനബിജീവിതം വിവരിക്കുന്ന പ്രഭാഷകർക്കും ഇതൊരു പ്രിഫർ ചെയ്യപ്പെടേണ്ട അത്യുചിതമായൊരു റഫറൻസ് ഗ്രന്ഥമാണെന്ന് പറയാം.


പഠനവിഭാഗത്തിൽ ഉസ്താദിന് 20 ഓളം ഗ്രന്ഥങ്ങളുണ്ട്. കളി വിനോദങ്ങളിലെ നെല്ലും പതിരും വേർതിരിക്കുന്ന ഉത്തമ കൃതിയാണ് "കളിയും വിനോദവും". പൂച്ചശാസ്ത്രം വിശദീകരിക്കുന്ന മാർജാരശാസ്ത്രമെന്ന ലഘുകൃതിയും ആധികാരികമാണ്. ആരോഗ്യത്തിനും മന:ശാന്തിക്കും യോഗയും ധ്യാനവും എത്രത്തോളം പ്രായോഗികമാവുന്നു എന്ന് അന്വേഷിക്കുന്ന കൊച്ചു കൃതിയാണ് യോഗ, ധ്യാനം ഇസ്‌ലാം. സപ്തങ്ങളുടെ വിസ്മയ പറുദീസയാണ് ബുസ്താനുസ്സബ്അ എന്ന ഗ്രന്ഥം . സഫീനത്തുസ്സഹ്റാഅ, ഖിസസും ലാ തുഖസ്സു , മഅൽ കുതുബ് , നുബദും മിൻ സുബദിൽ ഖുർആൻ , സകാഫത്തുർ റഈസ് , കിതാബുൻ ഉജാബ് എന്നിവയാണ് മറ്റു പഠനാർഹമായ അറബീഗ്രന്ഥങ്ങൾ. ഉറക്കവും സ്വപ്നവും , അന്ത്യപ്രവാചകരുടെ പ്രവചനങ്ങൾ , കാത്തിരുന്ന പ്രവാചകൻ, ഇൻഷൂറൻസും ഷെയർ ബിസിനസ്സും , പള്ളികൾ ഭൗമികപ്പറുദീസകൾ എന്നിവ മലയാളവും. 


വൈവിധ്യവും പ്രസ്ക്തവും ചിന്തോദ്ദീപവും കാലികവുമായ വിഷയങ്ങൾ പാത്രീഭവിക്കുന്ന ലേഖനസമാഹാരങ്ങൾ മികവുറ്റതാണ്. ചിന്താ കിരണങ്ങൾ, വിചാരവീചികൾ , നീതിയുടെ നിസ്തുല നിദർശനങ്ങൾ , തൂലികാ തരംഗങ്ങൾ , ദീപ്ത ലിഖിതങ്ങൾ , പഠന സരണി എന്നിവയാണവ. ഡി.എം.ഐ.സിക്കു കീഴിൽ നടത്തപ്പെടുന്ന ദൗറത്തുൽ ആരിഫ: യിലേക്കുള്ള കിതാബുകളും ഉസ്താദ് തയ്യാറാക്കിയതാണ്. തൻവീറുൽ ഈമാൻ (3 ഭാഗം) , അഖാഇദുൽ ഇസ്‌ലാം (2 ഭാഗം) , തൽഖീസു താരീഖിൽ ഇസ്‌ലാമി (5 ഭാഗം) , ബിദായത്തുന്നഹ് വി അസ്സ്വർഫ് ( 2 ഭാഗം) , അൽ മർഅതു ഫീ ളിലാലിൽ ഇസ്ലാം എന്നിവയാണ് ആരിഫ: കോഴ്സിലേക്ക് തയ്യാർ ചെയ്ത പാഠ്യ ഗ്രന്ഥങ്ങൾ. സുന്നി വിദ്യാഭ്യാസ ബോർഡ് പ്രസിദ്ധീകരിച്ച തസ്കിയത്തുൽ വിൽ ദാനും മആലിമുത്തുല്ലാബും ഉസ്താദ് മദ്രസാ പാഠപുസ്തകമായി തയ്യാർ ചെയ്തതാണ്. ഉസ്താദിൻ്റെ തന്നെ ഗ്രന്ഥങ്ങളായ അൽ മർഅ:ക്കും താരീഖുൽ ആലമിനുമുള്ള നിഘണ്ടുകളാണ് യഥാക്രമം മുഅജമുൽ മർഅയും മുഅജമു താരീഖിൽ ആലമിൽ ഇസ്ലാമിയും.

Tuesday, 12 November 2024

പ്രയോഗക്കളരി 1️⃣1️⃣ ക മ മിണ്ടരുത് !!🤫

 


കമ എന്നൊരക്ഷരം മിണ്ടരുത്.


എന്റെ കൂടെ നീ വരുന്നത് കൊള്ളാം പക്ഷേ അവിടെ ചെന്ന് ‘കമ’ എന്ന് ഒരക്ഷരം മിണ്ടിപ്പോകരുത്. ഈ വാചകം നമ്മളില്‍ പലരും കേട്ടിട്ടുണ്ട് , പറഞ്ഞിട്ടുണ്ട്. എന്താണ് ഈ ‘കമ’? . ഒരക്ഷരം ആണോ. അതോ ഒരു വാക്കോ?  


കേരളത്തില്‍ പണ്ട് ഉപയോഗിച്ചിരുന്ന ഒരു അക്ഷര സംഖ്യാകോഡ് ആണ് കടപയാദി ‘അഥവാ’ പരല്‍പ്പേര് ‘അഥവാ’ അക്ഷരസംഖ്യ  എന്നത്. സംഖ്യകള്‍ക്ക് പകരം അക്ഷരങ്ങള്‍ ഉപയോഗിക്കുന്ന ഒരു ആശയവിനിമയ സമ്പ്രദായമാണിത്. മലയാളത്തിലെ അന്‍പത്തി ഒന്ന് അക്ഷരങ്ങള്‍ക്ക് പകരം പൂജ്യം മുതല്‍ ഒന്‍പതുവരെയുള്ള അക്കങ്ങള്‍ നല്‍കി എഴുതുന്ന ഒരു രീതിയാണ് ഇത്. സംഖ്യകളെ എളുപ്പം ഓര്‍ത്തു വയ്‌ക്കത്തക്ക വിധം വാക്കുകളായും കവിതകളായും മാറ്റിയെഴുതുന്ന ഈ സമ്പ്രദായം പ്രധാനമായും ഗണിതശാസ്ത്രം, ജ്യോതിശാസ്ത്രം, തച്ചുശാസ്ത്രം, ആയുര്‍വേദം എന്നീ മേഖലകളിലാണ് ഉപയോഗിച്ചിരുന്നത്.  

യുദ്ധവേളകളില്‍ മാര്‍ത്താണ്ഡവര്‍മ്മ, പാലിയത്തച്ഛന്‍ എന്നിവര്‍ രഹസ്യ സന്ദേശങ്ങള്‍ കൈമാറിയിരുന്നത് ‘കടപയാദി’ രേഖകളിലായിരുന്നു എന്ന് കേട്ടിട്ടുണ്ട്.

താഴെ കാണുന്ന പ്രകാരമാണ് കോഡിങ് നടത്തുന്നത്.


ക1 / ഖ 2 / ഗ 3 / ഘ 4 / ങ 5.

ച 6 / ഛ 7 / ജ 8 / ഝ 9 /  ഞ 0.

ട 1 / ഠ 2 / ഡ 3 /  ഢ 4 / ണ 5.

ത 6 / ഥ 7 / ദ 8 / ധ 9 / ന 0 .

പ1 / ഫ 2 / ബ 3 / ഭ 4 / മ 5.


യ 1 /  ര 2 / ല 3 / വ 4 / ശ 5 /  ഷ 6 / സ 7 / ഹ 8 / ള 9 ഴ / റ 0.


സ്വരാക്ഷരങ്ങള്‍ക്ക് എല്ലാം പൂജ്യമാണ് മൂല്യം. കൂട്ടക്ഷരങ്ങളില്‍ അവസാനത്തെ അക്ഷരത്തിനു മാത്രം വില. (ഉദാഹരണം: ‘ക്ത’ എന്നതില്‍ ‘ത’ക്ക് മാത്രം വില). ചില്ലക്ഷരങ്ങള്‍ക്ക് വിലയൊന്നുമില്ല. ഈ കണ്‍വേര്‍ഷന്‍ നടത്തിയതിനു ശേഷം അര്‍ത്ഥവത്തായ വാക്കുകള്‍ ഉണ്ടാക്കി വലത്തു നിന്നും ഇടത്തേക്ക് വായിക്കുക. ഇത് പ്രകാരം ‘കമ’ എന്നത്  ക1 , മ5. തിരിച്ചു വായിച്ചാല്‍ 51. മലയാളത്തിലെ 51 അക്ഷരങ്ങളില്‍ ഒരക്ഷരം പോലും മിണ്ടരുത് എന്നാണ് കല്‍പ്പന!


കുറച്ച് ഉദാഹരണങ്ങള്‍ നോക്കുക.

കമലം : 351 ( ക1 / മ 5 / ല 3 )

ഭാരതം : 624 ( ഭ 4 / ര 2 / ത 6 )

രഹസ്യം: 182 ( ര 2 / ഹ 8 / യ1)

രാജ്യരക്ഷ:  6212 ( ര 2 / യ 1 / ര 2 / ഷ 6 )


ഇംഗ്ലീഷ് മാസങ്ങളിലെ ദിവസങ്ങളുടെ എണ്ണം കൊടുങ്ങല്ലൂര്‍ കുഞ്ഞികുട്ടന്‍ തമ്പുരാന്‍ തന്റെ  ശ്ലോകത്തിലൂടെ പറഞ്ഞിരിക്കുന്നത് നോക്കുക.

‘പലഹാരേ പാലു നല്ലൂ

പുലര്‍ന്നാലോ കലക്കിലാം

ഇല്ല പാലെന്നു ഗോപാലന്‍

ആംഗ്ലമാസം ദിനം ക്രമാല്‍’


ഇവിടെ  :

പല 31 / ഹാരേ 28 / പാലു 31 / നല്ലൂ 30

പുലര്‍ 31/  ന്നാലോ 30 /  കല 31/  ക്കിലാം 31

ഇല്ല 30 / പാലെ 31 / ന്നുഗോ 30 / പാലന്‍ 31


എത്ര രസകരമായ മനോഹരമായ അവതരണം.

വിദ്യാരംഭത്തില്‍ കുറിക്കുന്ന ”ഹരിശ്രീ ഗണപതയെ നമ” എന്ന ശ്ലോകം കടപയാദിയിലേക്ക് മാറ്റിയാല്‍ മലയാള ഭാഷയിലെ അക്ഷരങ്ങളുടെ എണ്ണം ലഭിക്കുമെന്ന് കാണാം. ( അമ്പത്തൊന്നക്ഷരാളീ)

ഹരി 28 / ശ്രീ 2 / ഗ 3 / ണ 5 /  പ1 / ത 6 / യ1 / ന 0 / മ 5.

28 + 2 + 3 + 5 + 1 + 6 + 1+ 0 + 5 = 51.


സൂറത്തുൽ വാഖിഅ

 

വാഖിഅ: എന്ന വാക്കിനു സംഭവം എന്നാണർത്ഥം. ലോകാവസാനസമയമാകുന്ന ഖിയാമതിനെക്കുറിച്ചാണ് ‘സംഭവം’ എന്നു പറഞ്ഞിരിക്കുന്നത്. ലോകത്തു സംഭവിക്കുവാനിരിക്കുന്ന ഏറ്റവും ഭയങ്കര സംഭവമെന്ന നിലക്കും, അതിന്റെ സംഭവ്യത സുനിശ്ചിതമാണെന്ന നിലക്കുമാണ് അതിനു ഈ പേരു വന്നത്. വല്ലവനും എല്ലാ രാത്രിയിലും സൂറത്തുൽ വാഖിഅ ഓതിയാൽ അവനെ ദാരിദ്ര്യം ബാധിക്കുകയില്ല എന്ന് നബി(സ) പറഞ്ഞിട്ടുണ്ട്. അബ്ദുല്ലാഹിബ്‌നു മസ്ഊദ് (റ) രോഗശയ്യയിലായിരിക്കെ ഖലീഫ ഉസ്മാന്‍ (റ) മഹാനെ സന്ദര്‍ശിക്കാനെത്തുന്നു. അവര്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഖലീഫ ചോദിച്ചു: ”എന്തെങ്കിലും പ്രയാസങ്ങള്‍ താങ്കളെ അലട്ടുന്നുണ്ടോ...?” ”എന്റെ പാപങ്ങള്‍ ” മഹാൻ മറുപടി പറഞ്ഞു. ”എന്താണ് താങ്കളുടെ ആഗ്രഹ"മെന്ന് ഉസ്മാൻ (റ) ചോദിച്ചപ്പോൾ ”അല്ലാഹുവിന്റെ കാരുണ്യ”മാണ് പ്രതീക്ഷിക്കുന്നതെന്ന് സ്വഹാബീ വര്യൻ മറുപടി പറഞ്ഞു. അപ്പോൾ ഉസ്മാൻ (റ) പറയുകയുണ്ടായി ”താങ്കള്‍ക്ക് ഒരു സഹായം തരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു”. ”സഹോദരാ! എനിക്കതിന്റെ ആവശ്യമില്ലല്ലോ...?”എന്നായിരുന്നു അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) ൻ്റെ മറുപടി. ”താങ്കള്‍ക്ക് ശേഷം താങ്കളുടെ പെണ്‍മക്കള്‍ക്ക് അതുപകരിച്ചേക്കും” എന്നും ഉസ്മാൻ (റ) കൂട്ടിച്ചേർത്തപ്പോൾ മഹാനായ ഇബ്നു മസ്ഊദ് (റ) പറഞ്ഞ വാക്കുകൾ ആത്മവിശ്വാസത്തിന്റെ കരുത്ത് വിളിച്ചോതുന്നതായിരുന്നു.”എന്റെ മക്കള്‍ ദരിദ്രരാകുമെന്ന ഭയം താങ്കള്‍ക്കുണ്ടോ...?നിത്യവും ‘സൂറത്തുല്‍ വാഖിഅ:’ ഓതാന്‍ ഞാനവരെ ശീലിപ്പിച്ചിട്ടുണ്ട്. സൂറത്തുൽ വാഖിഅ: പതിവായി ഓതിയാല്‍ ദാരിദ്ര്യം പിടിപെടില്ലെന്ന് നബി (സ്വ) പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്". 


ഖിയാമത്ത് നാളിലുണ്ടാവുന്ന ചില സംഭവങ്ങളാണിവിടെ വിശദീകരിക്കുന്നത്. ഭൂമി കിടുകിടാ വിറപ്പിക്കപ്പെടുന്നതും പർവതങ്ങൾ പൊടിപൊടിയായി പാറിപ്പോകുന്നതും ജനത്തെ മൂന്ന് വിഭാഗമായി തരം തിരിക്കപ്പെടുകയും ചെയ്യും. മൂന്നിൽ ഒരു വിഭാഗം സൗഭാഗ്യവാന്മാരാണ്.അവരെയാണ് വലതു പക്ഷം എന്ന് പരാമർശിച്ചിരിക്കുന്നത്. സത്യവിശ്വാസവും സൽക്കർമ്മങ്ങളും മുഖേന അള്ളാഹുവിന്റെ തൃപ്തിയും പാപമോചനവും നേടിയവർ എന്നാണിവിടെ ഉദ്ദേശ്യം വലതു കയ്യിൽ ഗ്രന്ഥം നൽകപ്പെടുന്നത് കൊണ്ടാണ് ഈ നാമം ലഭിച്ചതെന്നുംമറ്റും അഭിപ്രായമുണ്ട്. 


മറ്റൊരു വിഭാഗം നിർഭാഗ്യവാന്മാരാണ് അവരെയാണ് ഇടതു പക്ഷം എന്ന് വിളിക്കുന്നത്. സത്യനിഷേധവും ദുഷ്ക്കർമ്മങ്ങളും വഴി അള്ളാഹുവിന്റെ ശാപ കോപത്തിനും അവന്റെ ശിക്ഷക്കും അർഹരായവർ എന്നാണിവിടെ ഉദ്ദേശ്യം. ഇടതു കൈയ്യിൽ ഗ്രന്ഥം നൽകപ്പെടുന്നവർ എന്നും ഇടതു പക്ഷക്കാർ എന്ന് പറയുന്നതിനു വ്യാഖ്യാനമുണ്ട്. മറ്റൊരു വിഭാഗം അതിഭാഗ്യവാന്മാരാണ്.എല്ലാ പ്രതികൂല സാഹചര്യങ്ങളെയും തട്ടിമാറ്റി അള്ളാഹുവിന്റെ മാർഗത്തിൽ ത്യാഗം ചെയ്യുന്നതിലും അവന്റെ ഇഷ്ടം സമ്പാദിക്കുന്നതിലും മറ്റുള്ളവരെ കവച്ചു വെച്ച് മുന്നോട്ട് പോകുന്നവർ എന്നാണിവിടെ ഉദ്ദേശ്യം. മുർസലുകൾ.നബിമാർ.സിദ്ദീഖുകൾ.ശുഹദാക്കൾ എന്നിവരൊക്കെ ഈ മുൻ കടന്നവരിലുൾപ്പെടുന്നു. അതിഭാഗ്യവാന്മാരിൽ ആദ്യ തലമുറകളെ അപേക്ഷിച്ച് പിന്നീട് വന്നവർ കുറവായിരിക്കും. ഏറ്റവും ഉത്തമർ എന്റെ തലമുറയാണെന്ന നബിവചനം ഇവിടെ ശ്രദ്ദേയമാണ്. വലതുപക്ഷക്കാരായ ആ ഭാഗ്യവാന്‍മാര്‍ക്കു ലഭിക്കുന്ന സ്വര്‍ഗ്ഗീയ വിഭവങ്ങളുടെ ചില ഉദാഹരണങ്ങൾ ആയത്തുകളിലൂടെ അല്ലാഹു വിവരിക്കുന്നുണ്ട്. മുള്ളു ഉരിയപ്പെട്ട ഇലന്തവൃക്ഷങ്ങളും പഴം തിങ്ങിനിറഞ്ഞ ഫലവൃക്ഷങ്ങളും ദീര്‍ഘവിശാലമായ തണലുകളും ഉന്നതനിലവാരത്തിലുള്ള ഉയര്‍ന്ന വിരുപ്പുവിതാനങ്ങളും അതിൽ പെട്ട ചിലതാണ്. ശേഷം ഇടതുപക്ഷക്കാർ ക്കുള്ള അതികഠോരമായ ശിക്ഷാ മുറകളും പരിചയപ്പെടുത്തുന്നുണ്ട്. ഇടതുപക്ഷക്കാരുടെ പ്രധാന കുറ്റം അവര്‍ മരണാനന്തരജീവിതത്തെയും, അതിനെത്തുടര്‍ന്നുള്ള സംഭവങ്ങളെയും നിഷേധിക്കുന്നതാണല്ലോ. തൊട്ടടുത്ത വചനങ്ങളിലായി മരണാനന്തരജീവിതത്തിന്റെ സാധ്യതയും, അതിനുള്ള പല ദൃഷ്ടാന്തങ്ങളും അല്ലാഹു ചൂണ്ടിക്കാട്ടുന്നുണ്ട്. 


മനുഷ്യജീവിതത്തില്‍ അത്യന്താപേക്ഷിതമായ ഒരു വിഭവമാണ് വെള്ളം. അതിനെ ആകാശത്തു നിന്നു ഇറക്കിയതിലും, മറ്റൊരു അത്യാവശ്യ വസ്തുവായ തീയിനെ ചില മരങ്ങളില്‍ നിന്നു ഉത്പാദിപ്പിച്ചതിലും, മനുഷ്യനു യാതൊരു പങ്കുമില്ലല്ലോ. ഇവയിലടങ്ങിയ ദൃഷ്ടാന്തങ്ങളെപ്പറ്റി ചിന്തിക്കുവാനും, അവയില്‍ നന്ദിയുള്ളവരായിരിക്കുവാനും ദൈവിക വചനങ്ങൾ ആഹ്വാനം ചെയ്യുന്നു. ഈ സൂറത്തിലെ മറ്റൊരു പ്രധാന പ്രതിപാദ്യവിഷയം ഖുർആനിന്റെ മഹത്വമാണ്. ആദരണീയവും, അല്ലാഹുവിങ്കല്‍ ഭദ്രമായി സൂക്ഷിക്കപ്പെട്ടതും, പരിശുദ്ധന്മാരല്ലാതെ സ്പര്‍ശിക്കാത്തതും, അല്ലാഹു അവതിരിപ്പിച്ചതുമായ ഒരു പരിപാവന ഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍ എന്നു മഹത്തായ ഒരു സത്യവാചകം മുഖേന അല്ലാഹു ഊന്നിപ്പറഞ്ഞിരിക്കയാണല്ലോ. അപ്പോള്‍, ആ ഗ്രന്ഥത്തെ ബാഹ്യമായും, ആന്തരികമായും നാം ബഹുമാനിക്കേണ്ടതുണ്ടെന്നു പറയേണ്ടതില്ല. അതിന്റെ ആശയങ്ങളും, തത്വങ്ങളും, ഉപദേശങ്ങളും, വിധിവിലക്കുകളും ഗ്രഹിച്ചു മനസ്സിലാക്കുക, അവ സ്വീകരിക്കുക, അനുഷ്ഠിക്കുക, അതിലെ ലക്ഷ്യങ്ങളെയും ദൃഷ്ടാന്തങ്ങളെയും പറ്റി ചിന്തിക്കുക, അതിന്റെ ദൗത്യങ്ങള്‍ പ്രചരിപ്പിക്കുക മുതലായതാണ് നാം അതിനോടു നിര്‍വ്വഹിക്കേണ്ട പ്രധാന കടമകളെന്നും അല്ലാഹു ഈ സൂറത്തിലൂടെ ഉണർത്തുന്നുണ്ട്.

Monday, 11 November 2024

സൂറത്തുൽ ഫജ്ർ

 


വിശുദ്ധ ഖുർആനിലെ 89-ാം അദ്ധ്യായമാണ് സൂറത്തുൽ ഫജ്ർ. ഫജ്ർ എന്നാൽ പ്രഭാതം എന്നാണർത്ഥം. 30 ആയത്തുകളാണ് പ്രസ്തുത സൂറത്തിലുള്ളത്. അല്ലാഹു ഈ അധ്യായം തുടങ്ങുന്നത് തന്നെ സത്യവാക്യങ്ങൾ കൊണ്ടാണ്. പ്രഭാതം , പത്ത് രാത്രികള്‍, ഇരട്ടയും ഒറ്റയും , ചരിച്ചുകൊണ്ടിരിക്കുന്ന രാത്രികൾ ഇങ്ങനെ അഞ്ചു കാര്യങ്ങൾ വെച്ചാണ് അല്ലാഹു സത്യംചെയ്ത് പറയുന്നത്. അര്‍ത്ഥഗര്‍ഭങ്ങളായ അഞ്ച് സത്യവാചകങ്ങള്‍ മുഖേന സ്ഥാപിക്കുന്ന കാര്യം പ്രത്യേകം എടുത്തുപറയുന്നില്ലെങ്കിലും സുവ്യക്തമാണ്. തുടർന്നുവരുന്ന വചനങ്ങളില്‍ നിന്ന് അത് മനസ്സിലാക്കുകയും ചെയ്യാവുന്നതാണ്. മരണാനന്തര ജീവിതം, അതുമായി ബന്ധപ്പെട്ട വിചാരണ, രക്ഷാശിക്ഷകള്‍ മുതലായ യാഥാര്‍ത്ഥ്യങ്ങളെയാണ് സത്യവാചകങ്ങൾ മുഖേന സംസ്ഥാപിക്കുന്നത്. തുടർന്ന് അല്ലാഹു ഒരു ചോദ്യവുമുന്നയിക്കുന്നുണ്ട് . മേൽപ്പറഞ്ഞ അഞ്ചു കാര്യങ്ങളിൽ കാര്യബോധമുള്ളവന് സത്യത്തിനു വകയില്ലേ ? എന്നതാണാ ചോദ്യം. അതെ, ഉണ്ട്. സത്യം മുഖേന സ്ഥാപിക്കപ്പെടുന്ന കാര്യങ്ങള്‍ വാസ്തവമെന്ന് കാര്യബോധവും ബുദ്ധിയുമുള്ളവര്‍ക്ക് മനസ്സിലാക്കുവാന്‍ ഈ സത്യങ്ങളില്‍ തികച്ചും വകയുണ്ട് എന്ന് സാരം. 


ഒന്നാമത്തെ സത്യം പ്രഭാതം കൊണ്ടാണ്. രാത്രിയുടെ ഇരുട്ട് അവസാനിച്ച് പകല്‍വെളിച്ചം ആരംഭിക്കുന്നത് പ്രഭാതം മുതല്‍ക്കാണല്ലോ. അതോടെ ലോകത്ത് സംഭവിക്കുന്ന പ്രകൃതിമാറ്റങ്ങളും, മനുഷ്യരടക്കമുള്ള ജീവികളില്‍ ഉണ്ടാകുന്ന സ്ഥിതിമാറ്റങ്ങളും കുറച്ചൊന്നുമല്ല. അതേവരെ മരണസമാനമായ നിദ്രയിലാണ്ട് കിടന്നിരുന്ന ശരീരങ്ങള്‍ ഉയര്‍ത്തെഴുന്നേല്‍ക്കുന്നു. നിശ്ചലാവസ്ഥ പ്രാപിച്ച ഇന്ദ്രിയശക്തികള്‍ക്ക് നവബോധം സംജാതമാകുന്നു. ആത്മാവിന് ഒരു പുതിയ ഉണര്‍വ്വുണ്ടായിത്തീരുന്നു. ഇതുപോലെ, ഈ ജീവിതത്തിനുശേഷം മരണത്തോടുകൂടി പൂര്‍വസ്ഥിതിയില്‍ നിന്ന് എല്ലാ നിലക്കും വ്യത്യസ്തമായ മറ്റൊരു ജീവിതം ഉടലെടുക്കുന്നു. ഈ യാഥാര്‍ത്ഥ്യത്തിലേക്ക് പ്രഭാതത്തിലെ മാറ്റങ്ങള്‍ വിരല്‍ ചൂണ്ടുന്നുണ്ട് . പത്ത് രാത്രികളെ കൊണ്ടാണ് രണ്ടാമത്തെ സത്യംചെയ്യൽ. ഇവ ഏതാണെന്ന് വ്യക്തമാക്കപ്പെട്ടിട്ടില്ല, മുഹര്‍റം മാസത്തിലെ ആദ്യത്തെ പത്ത് ദിവസങ്ങളാണെന്നും, റമസാന്‍ മാസത്തിലെ ഒടുവിലത്തെ പത്ത് ദിവസങ്ങളാണെന്നും ചില സവിശേഷതകളെ മുന്‍നിറുത്തി ചില വ്യാഖ്യാതാക്കൾ അഭിപ്രായപ്പെട്ടിരിക്കുന്നു. എങ്കിലും മുന്‍ഗാമികളും പിന്‍ഗാമികളുമായ ഭൂരിഭാഗം ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെടുന്നത്  ദുല്‍ഹജ്ജു മാസത്തിലെ ആദ്യത്തെ പത്ത് ദിവസങ്ങളാണെന്നാണ്.  ഹജ്ജു കര്‍മ്മത്തിന്‍റെ പ്രധാന ഇനങ്ങളെല്ലാം നടക്കുന്നത് അന്നാണല്ലോ . അവയുടെ പിന്നിലുള്ള ചരിത്രപ്രധാനങ്ങളായ മഹല്‍സംഭവങ്ങളും അതിന്‍റെ അടിസ്ഥാനത്തില്‍ കൊല്ലം തോറും ആചരിക്കപ്പെട്ടുവരുന്ന സ്മരണകളും അറബികള്‍ക്കെല്ലാം അറിയാവുന്നതുമാണ്. ആ ദിവസങ്ങള്‍ ജാഹിലിയ്യത്തിലും ഇസ്ലാമിലും ആദരണീയ ദിവസങ്ങളുമാണ്. എന്നിരിക്കെ, ആ ദിവസങ്ങളെ കൊണ്ട് സത്യംചെയ്യുന്നത് അറബികളുടെ ശ്രദ്ധ പ്രത്യേകമായും, മറ്റുള്ളവരുടേത് പൊതുവിലും ആകര്‍ഷിക്കുവാന്‍ ഉതകുന്നതാണ്. ഇരട്ടയും ഒറ്റയും അഥവാ ഇണയുള്ളതും, ഇണയില്ലാത്തതും കൊണ്ടാണ് അടുത്ത രണ്ട് സത്യങ്ങള്‍. രണ്ടുകൊണ്ട് ഭാഗിച്ചാല്‍ ശിഷ്ടം വരാത്ത എണ്ണങ്ങള്‍ക്ക് ഇരട്ട ശഫ്അ് എന്നും, അല്ലാത്തതിന് വത്റ് എന്നും പറയുന്നു.  അപ്പോള്‍ ഈ രണ്ട് ഇനങ്ങളില്‍ പെടുത്തുവാന്‍ കഴിയാത്ത വസ്തുക്കളൊന്നും ഇല്ലെന്ന് കാണാം. മറ്റൊരു വിധത്തില്‍ നോക്കുമ്പോള്‍ യാതൊരു തരത്തിലുള്ള ഇണയോ, തുല്യതയോ, സാമ്യതയോ, ഒന്നുമില്ലാതെ എല്ലാനിലക്കും പരിപൂര്‍ണ്ണമായി ഒറ്റയായുള്ളത് അല്ലാഹു മാത്രമേയുള്ളൂ. അവന്‍റെ സത്തയിലാകട്ടെ, ഗുണങ്ങളിലാകട്ടെ, പ്രവര്‍ത്തനങ്ങളിലാകട്ടെ അവന് ഇണയും തുണയും പങ്കും ഇല്ല. അവനല്ലാതെയുള്ള വസ്തുക്കള്‍ അഥവാ സൃഷ്ടികളെല്ലാം തന്നെ ഒരര്‍ത്ഥത്തില്‍ അല്ലെങ്കില്‍ മറ്റൊരു അര്‍ത്ഥത്തില്‍ ഇരട്ടകളായിരിക്കും. അപ്പോള്‍, ഈ സത്യവാചകങ്ങളുടെ വിശാലതയും അഗാധതയും ഏറെ ഊഹിക്കാമല്ലോ. സംഖ്യകളിലെ ഒറ്റയും ഇരട്ടയും പോലെത്തന്നെ പദാര്‍ഥങ്ങളിലുമുണ്ട് ഒറ്റയും ഇരട്ടയും അഥവാ മൂലകങ്ങളും യൗഗികങ്ങളും. ഒന്നിനോടൊന്ന് ഇണചേര്‍ന്ന് ഇരട്ടയാകാനും ഇരട്ടിക്കാനുമുള്ള പ്രവണതയാണ് ജൈവസസ്യജാലങ്ങളുടെ വളര്‍ച്ചയ്ക്ക് നിദാനം. ഇങ്ങനെയൊക്കെയുള്ള പ്രാധാന്യം നിമിത്തമായിരിക്കാം അല്ലാഹു ഒറ്റയെയും ഇരട്ടയെയും കൊണ്ട് സത്യം ചെയ്യുന്നത്. അഞ്ചാമത്തെ സത്യം ചരിച്ചുകൊണ്ടിരിക്കുന്ന രാത്രിയെക്കൊണ്ടാണ്. ചരിക്കുക എന്നത് രാത്രിയുടെ വരവിനെയോ, പോക്കിനെയോ അല്ലെങ്കില്‍ അത് നീങ്ങിക്കൊണ്ടിരിക്കുന്നതിനെയോ ഉദ്ദേശിച്ച് പറഞ്ഞതാവാം. പ്രഭാതം രാത്രിയുടെ അവസാനത്തെ കുറിക്കുന്ന സ്ഥിതിക്ക് ഇവിടെ അതിന്‍റെ പ്രാരംഭത്തെ കുറിക്കുന്നതായിരിക്കുവാനാണ് കൂടുതല്‍ സാധ്യത.  പ്രഭാതത്തെപ്പറ്റി പ്രസ്താവിച്ചത് പോലെ അനേകം മാറ്റങ്ങള്‍ രാത്രിമൂലവും ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്. അവയെപ്പറ്റി ആലോചിച്ചുനോക്കുവാനും അതുവഴി ഖുര്‍ആന്‍ പ്രബോധനം ചെയ്യുന്ന യാഥാര്‍ത്ഥ്യങ്ങളെ മനസ്സിലാക്കുവാനും  സാധിക്കുന്നുണ്ട്. ഇമാം റാസി(റ) അവിടുത്തെ തഫ്സീറിൽ വിവരിക്കുന്നത് കാണാം : "രാപ്പകലുടെ വരവും പോക്കും അതിലുള്ള ഏറ്റവ്യത്യാസങ്ങളും നമുക്ക്‌ വല്ലാത്ത അനുഗ്രഹം തന്നെയാണ്.  അതിലെ മാറ്റങ്ങൾ ഒരു നിയന്ത്രിക്കുന്ന ശക്തിയിലേക്ക്‌ സൂചന നൽകുന്നുണ്ട്. ആ ശക്തി അന്യൂന്യം പ്രവർത്തിക്കുന്നവനും എല്ലാം അറിയുന്നവനുമാണെന്നും മനസിലാക്കാവുന്നതാണ്".


തുടർന്നുള്ള വചനങ്ങളില്‍ ചില ചരിത്ര ദൃഷ്ടാന്തങ്ങളെയാണ്  അല്ലാഹു ചൂണ്ടിക്കാട്ടുന്നത്. ആദ് ഗോത്രം, സമൂദ് ഗോത്രം,ഫിര്‍ഔനും ആള്‍ക്കാരും എന്നിവരെല്ലാം ഭൂമിയില്‍ നടത്തിയ ധിക്കാരത്തിന്‍റെയും അതിന്‍റെ ഫലമായി അവര്‍‍ അനുഭവിക്കേണ്ടി വന്ന ശിക്ഷയുടെയും ചരിത്രങ്ങളെയാണ് അല്ലാഹു തുടർന്നുള്ള ആയത്തുകളിലൂടെ ഓർമ്മപ്പെടുത്തുന്നത്. മൂന്ന് കൂട്ടരെ പറ്റിയും ഖുര്‍ആനില്‍ പലപ്പോഴും പ്രസ്താവിക്കപ്പെട്ടതായി കാണാം. ഇറമ് എന്ന് പേരുള്ള ഒരാളുടെ സന്തതികളായിരുന്നു ആദ് ജനതയെന്നും, അത് കൊണ്ടാണ് അവര്‍ക്ക് ഇറമ് എന്നൊരു വര്‍ഗപേരുണ്ടായതെന്നുമാണ് പല വ്യാഖ്യാതാക്കളും പറയുന്നത്. പിതാമഹന്‍റെ പേര്‍ ഗോത്രത്തിന്‍റെയും, വംശത്തിന്‍റെയും പേരായി സ്വീകരിക്കല്‍ അറബികളുടെ പാരമ്പര്യപതിവുമാണ്.അവരുടെ പ്രധാന പട്ടണത്തിന്‍റെയോ, വാസസ്ഥലത്തിന്‍റെയോ പേരായിരുന്നു ഇറമ് എന്നും അഭിപ്രായങ്ങളുണ്ട്. തൂണിന്‍റെ ആളുകള്‍ എന്നാണ് ‘ആദ്’ സമൂഹത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. ഉയര്‍ന്ന കുന്നുകളിലും മറ്റും അനാവശ്യമായി ഉന്നതസ്തംഭങ്ങളും കെട്ടിടങ്ങളും അവര്‍‍ നിര്‍മ്മിച്ചിരുന്നതായി കാണാം. അവരുടെ താമസം ഉയര്‍ന്ന തൂണ്‍കാലുകളില്‍ കെട്ടിയുണ്ടാക്കിയ തമ്പുകളില്‍ ആയിരുന്നതുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്നും വ്യാഖ്യാതാക്കൾ  അഭിപ്രായപ്പെടുന്നുണ്ട്.  വലുപ്പത്തിലും കയ്യൂക്കിലും നിസ്തുല്യരായിരുന്നു ആദ് ജനത. അവർ വലിയ ധിക്കാരികളായി ഭൂമിയിൽ ജീവിക്കുകയും കുഴപ്പങ്ങളുണ്ടാക്കുകയും ചെയ്തിരുന്നു. അവരിലേക്ക്‌ പ്രവാചകനായി വന്ന ഹൂദ്‌ നബിയെ അവർ വിലവെച്ചില്ല. അതിനാൽ അവരെ അല്ലാഹു നശിപ്പിച്ചു യെന്നാണിവിടെ പരാമർശിക്കുന്നത്‌. അഹങ്കാരത്തിൽ മുഴുകിയ ഇവർ പ്രവാചകാദ്ധ്യാപനങ്ങൾക്ക്‌ ചെവികൊടുക്കാതിരുന്നപ്പോൾ നിങ്ങളുടെ ഈ കൈക്കരുത്ത്‌ അല്ലാഹുവിന്റെ ശിക്ഷക്ക്‌ മുന്നിൽ നിഷ്‌പ്രഭമാണെന്ന് അവർക്ക്‌ അല്ലാഹു കാണിച്ചു കൊടുത്തതാണിവിടുത്തെ ചർച്ച. സ്വാലിഹ്‌ നബിയുടെ ജനതയാണ്‌ ‘സമൂദ്‌ ഗോത്രം’. പാറകൾ വെട്ടിത്തുറന്ന് വീടുകൾ നിർമ്മിക്കുന്നവരായിരുന്നു അവർ. കല്ലുകൾ കൊണ്ട്‌ മാത്രം 1700 പട്ടണങ്ങൾ അവർ നിർമ്മിച്ചിരുന്നതായി ഇമാം റാസി(റ) രേഖപ്പെടുത്തുന്നുണ്ട്.  പാറകൾ കൊണ്ട്‌ നിർമ്മാണം നടത്താമെന്ന കണ്ടെത്തലുകൾ നടത്താൻ മാത്രം ബുദ്ധിയിൽ കേമന്മാരായിരുന്നു സമൂദ്‌ വർഗം. പക്ഷെ സത്യ സന്ദേശവുമായി കടന്ന് വന്ന സ്വാലിഹ്‌ നബിയെ അവർ ധിക്കരിച്ചതിനാൽ അല്ലാഹുവിന്റെ ശിക്ഷ അവരെ പിടികൂടുകയാണുണ്ടായത്. ആജ്ഞകളെന്തും നിറവേറ്റാൻ സദാ തയാറായി നിൽക്കുന്ന പട്ടാളക്കാരുള്ളവനായിരുന്നു ഫിർഔൻ. അതാണിവിടെ കുറ്റികളുള്ളവൻ എന്നതിന്റെ താൽപര്യമെന്നും തന്റെ ശിക്ഷക്ക്‌ വിധേയമാവുന്നവരെ ആണിയിൽ തറക്കുന്നതിനാലാണ്‌ കുറ്റികളുടെ ആൾ എന്ന് പറഞ്ഞതെന്നും മറ്റും അഭിപ്രായമുണ്ട്‌. സ്വന്തം ഭാര്യയായിരുന്ന ആസിയ ബീവിയെയും സത്യവിശ്വാസിനിയായി എന്ന ഒറ്റ കാരണത്താൽ ഫിർദൗൻ ആണികളിൽ കുരുക്കി ക്രൂരമായി കൊന്നു കളഞ്ഞതായി ചരിത്രം രേഖപ്പെടുത്തുന്നുണ്ട്. 


ശേഷം അല്ലാഹു സഗൗരവം ഒരുണർത്തൽ നടത്തുന്നുണ്ട്. കുറ്റവാളികളെ അല്ലാഹു സദാ വീക്ഷിച്ചുകൊണ്ടിരിക്കുന്നുവെന്നും തക്ക സമയത്ത്‌ അവരെ പിടിക്കുക തന്നെ ചെയ്യുമെന്നാണാ ഉണർത്തൽ. അവന്റെ നിയന്ത്രണത്തിൽ നിന്ന് മാറി തെറ്റ്‌ ചെയ്യാൻ സാദ്ധ്യമല്ലെന്ന് വരുമ്പോൾ തെറ്റിൽ നിന്ന് മാറി അച്ചടക്കമുള്ളൊരു ദാസനായി ജീവിക്കാൻ മനുഷ്യൻ ശ്രമിച്ചേ മതിയാവൂ എന്നും ഇതിൽ നിന്ന് ഉൾക്കൊള്ളാവുന്നതാണ്. മനുഷ്യരിൽ പൊതുവെ കാണുന്ന ഒരു സ്വഭാവ പ്രകൃതത്തെക്കുറിച്ചാണ് പിന്നീടുള്ള ആയത്തുകൾ സൂചിപ്പിക്കുന്നത്. സമൃദ്ധിയും സന്തോഷവും ലഭിച്ചാൽ അത്‌ തനിക്ക്‌ അല്ലാഹു തന്ന അംഗീകാരവും ആദരവുമാണെന്ന് ധരിക്കുകയും വിഷമവും ദാരിദ്ര്യവുമാണ്‌ ലഭിക്കുന്നതെങ്കിൽ അല്ലാഹു എന്നെ അപമാനിച്ചുവെന്ന് പരാതിപ്പെടുകയും ചെയ്യുക. വാസ്തവത്തിൽ ഭൗതിക ജീവിതത്തിൽ ലഭിക്കുന്ന സുഖങ്ങളാവട്ടെ ദുരിതങ്ങളാവട്ടെ അതൊന്നും അല്ലാഹുവിന്റെ ഇഷ്ടത്തിന്റെയോ വെറുപ്പിന്റെയോ മാനദണ്ഡമല്ല. പ്രത്യുത, രണ്ടും അല്ലാഹുവിൽ നിന്നുള്ള പരീക്ഷണമാകുന്നു. സൗഖ്യത്തിൽ അല്ലാഹുവിനു നന്ദി രേഖപ്പെടുത്തുകയും ദു:ഖത്തിൽ ക്ഷമ കൈക്കൊള്ളുകയും ചെയ്യുക വഴി താൻ പ്രതിഫലാർഹനാവുകയും ചെയ്യും ഇതാണ്‌ ശരിയായ വിശ്വാസിയുടെ കാഴ്ചപ്പാട്‌. എന്നാൽ സുഖത്തിൽ മതിമറന്ന് ആഹ്ലാദിക്കാനും ദുരിതത്തിൽ പൊറുതികേട്‌ കാണിക്കാനുമാണ്‌ മനുഷ്യനു താൽപര്യം. ഇത്‌ ശരിയായ നിലപാടല്ലെന്നു തെര്യപെടുത്തുകയാണിവിടെ. ആകയാൽ സത്യ വിശ്വാസി ഇവിടെയുള്ള സുഖവും ദു:ഖവും അനന്തമായ പരലോക ജീവിതത്തിന്റെ സന്തോഷത്തിനായി ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്. അതിന് സുഖത്തിനു നന്ദിയും ദു:ഖത്തിനു ക്ഷമയും കൈകൊള്ളേണ്ടതുണ്ട്. നന്മയിൽ നന്ദി രേഖപ്പെടുത്തുകയും തിന്മയിൽ ക്ഷമകൈക്കൊള്ളുകയും ചെയ്യുന്നില്ലെന്നു മാത്രമല്ല ,  അനാഥകളുടെയും പാവങ്ങളുടെയും കാര്യത്തിൽ നിങ്ങൾ ശ്രദ്ധിക്കുന്നുമില്ല. ഏതെങ്കിലും വിധേന സ്വത്ത്‌ വാരിക്കൂട്ടാനും ധനത്തോട്‌ അമിതമോഹം കാണിക്കാനുമാണ് നിങ്ങൾ വ്യഗ്രത കാണിക്കുന്നതെന്നാണ് അല്ലാഹു ഇവിടെ പ്രസ്താവിക്കുന്നത്. ഇതേറെ ചിന്തനീയമാണ്‌. അനാഥകൾക്ക്‌ സഹായം ചെയ്യുന്നില്ലെന്നോ അഗതികൾക്ക്‌ അന്നം നൽകുന്നില്ലെന്നോ അല്ല അല്ലാഹു പറഞ്ഞത്‌. അനാഥയെ ആദരിക്കുന്നില്ലെന്നും അഗതികൾക്ക്‌ അന്നം കൊടുക്കാൻ പ്രോൽസാഹിപ്പിക്കുന്നില്ലെന്നുമാണ്‌. അതായത്‌ അവർക്ക്‌ അന്നം കൊടുത്താൽ മാത്രം പോരാ. അവരെ ആദരിക്കണം. ചിലർ അനാഥകൾക്ക്‌ അന്നം നൽകും പക്ഷെ അവരെ അവജ്ഞയോടെ കാണും. ഇത്‌ ശരിയല്ല. പാവപ്പെട്ടവന്ന് ആഹാരം നൽകിയാൽ പോരാ അവരുടെ ഉന്നമനത്തിന്നായുള്ള പ്രവർത്തനത്തിൽ പരസ്പര സഹകരണം ശക്തിപ്പെടുത്തി ഫലപ്രദമായ ഇടപെടൽ നടത്തണം. അപ്പോൾ അനാഥർക്ക്‌ സഹായം ചെയ്യാത്തവരുടെയും അഗതികളെ പരിഗണിക്കാത്തവരുടെയും അവസ്ഥ എന്തു മാത്രം പരിതാപകരമായിരിക്കും! 


നബി(ﷺ) പറഞ്ഞതായി അബൂഹുറൈറ(റ) റിപ്പോർട്ട്‌ ചെയ്യുന്നുണ്ട്:  ‘ഏറ്റവും നല്ല മുസ്‌ലിം ഭവനം തനിക്ക്‌ വീട്ടുകാരാൽ ഗുണം ചെയ്യപ്പെടുന്ന അനാഥനുള്ള വീടും ഏറ്റവും ചീത്തഭവനം വിഷമിക്കപ്പെടുന്ന അനാഥനുള്ള മുസ്‌ലിം ഭവനവുമാണ്‌’ എന്നിട്ട്‌ "ഞാനും അനാഥയെ സംരക്ഷിക്കുന്നവനും ഇപ്രകാരമാണെന്ന്" വിരലുകൾ ചേർത്ത്‌ പിടിച്ച്കൊണ്ട്‌ നബി(സ) പറഞ്ഞു. അന്യായമായി ധനസമ്പാദനത്തിനുള്ള വഴികൾ അന്വേഷിക്കുകയും അനന്തരവാകാശികളെപ്പോലും കബളിപ്പിക്കുകയും അക്രമിക്കുകയും ചെയ്തുകൊണ്ട്‌ പണം പിടുങ്ങുന്നവരെ ഇന്ന് ധാരാളമായി കാണാവുന്നതാണ്‌. എന്തു ചെയ്തും പണം സമ്പാദിക്കുകയും ആർഭാഢമായി ജീവിക്കുകയും ചെയ്യലാണ്‌ "മനുഷ്യന്റെ മഹത്വം" എന്ന ഒരു തെറ്റായ കാഴ്ച്ചപ്പാട്‌ സമൂഹം വെച്ച്‌ പുലർത്തുന്നുവെന്നത്‌ വളരെ ദു:ഖകരം തന്നെ. ലോകത്ത്‌ കാണുന്ന അനീതിയുടെയും അഴിമതിയുടെയും കാരണം മറ്റൊന്നല്ല. ധനം എങ്ങനെ സമ്പാദിച്ചുവെന്നും എന്തിൽ ചിലവഴിച്ചുവെന്നും കണക്ക്‌ ബോധിപ്പിക്കാതെ പരലോകത്ത്‌ രക്ഷപ്പെടാനാവില്ലെന്ന തിരുനബി വചനം എത്രമാത്രം ചിന്തനീയമാണ് !. 


തദനന്തരം പരാമർശിക്കപ്പെടുന്ന "ഭൂമി പൊടി പൊടിയാക്കപ്പെടുക" എന്നത്‌ ഖിയാമത്ത്‌ നാളിനെ സംബന്ധിച്ചും "അല്ലാഹുവും മലക്കുകളും വരുമെന്ന് " പറഞ്ഞത്‌ വിചാരണയെ സംബന്ധിച്ചുമാണ്‌. സർവ്വാധിപതിയായ ലോക രക്ഷിതാവിന്റെ മുന്നിൽ ഒരു അഭിഭാഷകന്റെയോ മദ്ധ്യവർത്തിയുടെയോ സഹായമില്ലാതെ വിചാരണ ചെയ്യപ്പെടുന്ന ആ ഘട്ടത്തിൽ അല്ലാഹുവിന്റെ മഹാ സൃഷ്ടികളായ കണക്കറ്റ മലക്കുകൾ വരിവരിയായി ആ മഹാ സദസ്സിനെ വലയം ചെയ്യും . ജഹന്നം എന്ന നരകം അവിടെ പ്രദർശിപ്പിക്കപ്പെടും ഈ സന്ദർഭത്തിൽ പാപിയായ മനുഷ്യന്ന് താൻ ഭൂമിയിൽ വെച്ച്‌ ചെയ്ത കുറ്റങ്ങളെല്ലാം ഓർമ്മവരും. അങ്ങനെ വലിയ ദു:ഖത്തോടെ ഹാ കഷ്ടം! കഴിഞ്ഞ ജീവിതത്തിൽ വെച്ച്‌ ഈ ജീവിതത്തിനു വേണ്ടി സൽക്കർമ്മങ്ങൾ ചെയ്തു വെച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നേനേ ?! എന്ന് അവൻ വിലപിക്കും. പക്ഷെ അപ്പോഴത്തെ ഓർമ്മകൊണ്ടോ വിലാപം കൊണ്ടോ യാതൊരു ഫലവും അവനു ലഭിക്കുകയില്ല. ശിക്ഷയിൽ നിന്ന് അവന്നു യാതൊരു ഒഴിവുമില്ല. അല്ലാഹുവിന്റെ ശിക്ഷയെന്ന പിടുത്തത്തിൽ നിന്ന് അവൻ രക്ഷപ്പെടില്ല. ഭൂമിയിലുണ്ടായിരുന്ന ഒരു ധിക്കാരിയുടെയും ശിക്ഷയുടെ പോലെയായിരിക്കില്ല അല്ലാഹുവിന്റെ ശിക്ഷ. അതി കഠിനമായിരിക്കും. ഭൂമിയിലെ പ്രവർത്തനത്തിന്റെ ഫലം നേരിൽ കാണുമ്പോൾ എന്തെങ്കിലും ചെയ്യാമായിരുന്നു എന്ന് ആഗ്രഹിച്ചത്‌ കൊണ്ട്‌ കാര്യമില്ല. അതിനാൽ നല്ല പ്രതിഫലം വാങ്ങാനായി ഈ ജീവിതം ഉപയോഗപ്പെടുത്തേണ്ടതുണ്ട്. "ബുദ്ധിമാൻ സ്വശരീരത്തെ അല്ലാഹുവിനു കീഴ്പ്പെടുത്തുകയും മരണശേഷമുള്ള ജീവിതത്തിനു വേണ്ടി അദ്ധ്വാനിക്കുകയും ചെയ്തവനാണ്‌" എന്ന നബി വചനം ശ്രദ്ധേയമാണ്. സൃഷ്ടിച്ചു പരിപാലിക്കുന്ന നാഥനിൽ വിശ്വസിച്ചും അവന്റെ മഹത്വം അംഗീകരിച്ചും അവനെ മാത്രം ആരാധിച്ചും അവന്റെ വിധിവിലക്കുകൾ പാലിച്ചും നിയമ നിർദ്ദേശങ്ങൾ നടപ്പാക്കിയും സന്തോഷത്തിൽ നന്ദി രേഖപ്പെടുത്തിയും വിഷമങ്ങളിൽ ക്ഷമിച്ചും സദാ സമയവും അല്ലാഹുവിനെ സ്മരിച്ചും കഴിഞ്ഞു കൂടുന്നവരത്രെ സമാധാനമടഞ്ഞ ആത്മാക്കൾ എന്നതിന്റെ വിവക്ഷ അത്തരക്കാരുടെ മരണ സമയത്തും ഖിയാമത്ത്‌ നാളിലും ആശ്വാസത്തിന്റെ സന്ദേശങ്ങൾ നിരന്തരം അവർക്ക്‌ ലഭിച്ചുകൊണ്ടിരിക്കുമെന്നും ജീവിതത്തിൽ സമാധാനമുണ്ടായിരുന്ന അവർക്ക്‌ മരണ ശേഷമുള്ള ജീവിതത്തിലും സന്തോഷവും അഗീകാരവും ലഭിക്കുമെന്നുമാണ്. അല്ലാഹുവിന്റെ ഇഷ്ടത്തിലേക്കും ഇഷ്ട ദാസന്മാരുടെ കൂട്ടത്തിലേക്കും സുഖ സമ്പന്നമായ സ്വർഗ്ഗത്തിലേക്കും കടന്ന് വരാനുള്ള ക്ഷണം വിലമതിക്കാനാവാത്ത അംഗീകാരം തന്നെയാണ്. അതിനു യോഗ്യത നേടാനായി നാം അവിശ്രമം പരിശ്രമിക്കേണ്ടതുണ്ട്. 


 അല്ലാഹു നമുക്കെല്ലാം ആ മഹാഭാഗ്യം നൽകുമാറാവട്ടെ.... ആമീൻ.

  ശൂന്യതയുടെ നിറമുള്ള അകൽച്ച അവനെ നിദ്രയ്ക്കു വിടാതെ കുത്തി നോവിച്ചു കൊണ്ടിരുന്നു. എന്നാലും എന്തിനായിരിക്കും ഉമ്മയും ഉപ്പയും ഇതിനു സമ്മതം മൂ...