ജിഹാദ്
ആധുനിക സാഹചര്യത്തിൽ ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഒന്നാണ് ജിഹാദ്. ജിഹാദ് നിർവചിക്കുന്നിടത്തും തുടർന്ന് അതിൻ്റെ ഓരോ തലങ്ങൾ മനസ്സിലാക്കുന്നിടത്തും ഏറെ തെറ്റിദ്ധാരണകൾ നിലനിൽക്കുന്നുണ്ട്. സായുധ കലാപം, മതയുദ്ധം, വിശുദ്ധ കൊല എന്നൊക്കെയാണ് പലരും അതിന് നൽകുന്ന വിവക്ഷ. അന്ധമായ ഇസ്ലാമിക വിരോധത്തിൽ നിന്നാണ് ഈ തെറ്റിദ്ധാരണകൾ എല്ലാം ഉടലെടുക്കുന്നത്. അതുവഴി ഇസ്ലാമിനെ വർഗീയ വൽക്കരിക്കലാണ് ലക്ഷ്യം.
ജിഹാദ് എന്ന പദം ‘ജഹദ’ എന്ന ക്രിയയുടെ ധാതുവാണ്. ജഹദ എന്ന പദത്തിന് അറബി ഭാഷ നിഘണ്ടുകളിലും ഭാഷാശാസ്ത്ര ഗ്രന്ഥങ്ങളിലും നല്‍കിയിട്ടുള്ള വിവക്ഷ പ്രയത്‌നിക്കുകയും കഠിനമായി പരിശ്രമിക്കുകയും ചെയ്യുക, പരമാവധി അധ്വാനിക്കുക എന്നിങ്ങനെയാണ്. കഠിനമായ പരിശ്രമം, മുഴുവന്‍ കഴിവും ശക്തിയും ഉപയോഗിച്ചുകൊണ്ടുള്ള ശ്രമം എന്നാണ് ജിഹാദിന്റെ യഥാര്‍ഥ ആശയം. ചുരുക്കത്തിൽ ‘പ്രയാസങ്ങളും ബുദ്ധിമുട്ടുകളും സഹിച്ചുകൊണ്ട് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഏതുവിധത്തിലുമുള്ള ത്യാഗപരിശ്രമങ്ങള്‍ക്കും പൊതുവായി പറയപ്പെടുന്ന പേരാണ് ജിഹാദ്. എന്നാൽ ‘മുഹമ്മദീയര്‍ നടത്തുന്ന പോര് ; മതപ്രചാരണാര്‍ത്ഥം ഇസ്ലാം നിയമം അനുശാസിച്ചിട്ടുള്ള വിശുദ്ധയുദ്ധം’ എന്നാണ് മലയാള ഭാഷാകാരന്‍മാരില്‍ പ്രമുഖനായ ശ്രീകണ്‌ഠേശ്വരം പത്മനാഭപിള്ള തന്റെ പ്രസിദ്ധമായ ‘ശബ്ദ താരാവലി’യില്‍ ജിഹാദിനെ നിര്‍വചിച്ചത്. പ്രമുഖ ബ്രിട്ടീഷ് ഓറിയന്റലിസ്റ്റായ ആര്‍തര്‍ ജോണ്‍ ആര്‍ബറി തന്റെ ഖുര്‍ആന്‍ പരിഭാഷയിലുടനീളം ‘ജിഹാദി’നെ പരിഭാഷപ്പെടുത്തിയിരിക്കുന്നത് ”Struggle" എന്നാണ്, "War " എന്നല്ല എന്നത് ശ്രദ്ധേയമാണ്. പോരാട്ടത്തിനും യുദ്ധത്തിനുമെല്ലാം Struggle എന്നു പറയുമെങ്കിലും, എന്തെങ്കിലുമൊരു കാര്യം നേടിയെടുക്കുന്നതിനു വേണ്ടിയുള്ള തീവ്രമായ യജ്ഞത്തിനാണല്ലോ പൊതുവായി ആ ആംഗലേയ ശബ്ദം പ്രയോഗിക്കപ്പെടാറുള്ളത്. ഇതു തന്നെയാണ് ജിഹാദ് എന്ന അറബി പദത്തിന്റെയും അവസ്ഥ. ‘തീവ്രമായ പരിശ്രമമെന്നാണ്’ പ്രസ്തുത പദത്തിന്റെ വിവക്ഷ. നന്‍മക്കു വേണ്ടിയുള്ള പോരാട്ടം തിന്‍മയെ വിപാടനം ചെയ്യുന്നതിനായി സ്വന്തം ജീവന്‍ നല്‍കിക്കൊണ്ട് നടത്തുന്ന തീവ്രയജ്ഞമായതിനാല്‍ അത് ജിഹാദാണ്. ജിഹാദ് എന്നാല്‍ പോരാട്ടമല്ല; എന്നാല്‍ പോരാട്ടം ജിഹാദായിത്തീരുമെന്നര്‍ഥം. ഇന്ന് വ്യാപകമായി തെറ്റിധരിച്ചതു പോലെ ജിഹാദ് യുദ്ധത്തിന്റെ പര്യായപദമേ അല്ല. യുദ്ധത്തിന് അറബിയില്‍ ‘ഖിതാല്‍’ എന്നാണ് സാധാരണ ഉപയോഗിക്കാറുള്ളത്. ജിഹാദിന് അതിനേക്കാള്‍ എത്രയോ വിപുലവും വിശാലവുമായ അര്‍ത്ഥമാണുള്ളത്. നന്മക്കും പുണ്യത്തിനും വേണ്ടിയുള്ള എല്ലാവിധ ത്യാഗ പരിശ്രമങ്ങളും ജിഹാദില്‍ ഉള്‍പ്പെടുന്നു. ലക്ഷ്യത്തെ കുറിച്ച ചിന്ത, നാവും തൂലികയും കൊണ്ട് പടപൊരുതല്‍, ആധുനിക സാങ്കേതിക വിദ്യകളത്രയും നന്മക്കു വേണ്ടി ഉപയോഗിക്കല്‍ എന്നിവയെല്ലാം ജിഹാദ് ആകുന്നു. ആകയാൽ War എന്ന ആശയമല്ല, Struggle എന്ന ആശയമാണ് ജിഹാദ് ഉള്‍ക്കൊള്ളുന്നത്. മലയാളത്തില്‍ നമുക്കതിനെ സമരം എന്നു വിളിക്കാം. പദപരമായി നോക്കിയാൽ ജിഹാദ് എന്ന പദത്തിന് യുദ്ധവുമായി ബന്ധമൊന്നുമില്ല. ആദ്യകാലത്തോ പില്‍ക്കാലത്തോ ഉള്ള ഖുര്‍ആന്‍ വ്യാഖ്യാതാക്കളാരും തന്നെ ജിഹാദിനെക്കുറിച്ച ചര്‍ച്ചയില്‍ അത് ‘അല്‍ഹര്‍ബുല്‍ മുഖദ്ദസ’യാണെന്ന് സമര്‍ഥിച്ചതായി കാണാനാവില്ല. ജിഹാദിനെ അല്ലാഹു ഫീസബീലില്ലാഹ് (ദൈവിക മാര്‍ഗത്തില്‍) എന്ന വിശേഷണം ചേര്‍ത്താണ് പരിചയപ്പെടുത്തുന്നത് എന്നതു തന്നെ അതിനെ പൈശാചികവത്കരിക്കുന്നവര്‍ക്കുള്ള താക്കീതാണ്. ധര്‍മ്മയുദ്ധങ്ങള്‍ ജിഹാദിന്റെ ഗണത്തില്‍ പെടുമെന്ന കാര്യത്തില്‍ സംശയമില്ല. "ജിഹാദ് അഥവാ സത്യവേദത്തിന്റെ ആത്മഭാവം" എന്ന കൃതി രചിച്ച ശ്രീ. വാണിദാസ് എളയാവൂരിന്റെ വരികള്‍ പ്രസക്തമാണ് : "എല്ലാ ജിഹാദുകളും ഖിതാലുകളല്ല; ചില ഖിതാലുകള്‍ ജിഹാദുകളും ആവാം". ചുരുക്കത്തില്‍ മൂല്യനിഷ്ഠമായ ഒരു ലോകംപടുത്തുയര്‍ത്താന്‍ സ്വന്തം ദേഹേഛകളെ കീഴ്‌പ്പെടുത്തി സര്‍വ്വവിധ അനീതികള്‍ക്കും അക്രമങ്ങള്‍ക്കും എതിരേയുള്ള ധര്‍മ്മബന്ധിയായ പോരാട്ടമാണ് ജിഹാദ്.
പ്രസ്തുത പദം വിവിധ സ്വഭാവത്തിൽ ഖുർആനിൽ 41 തവണ വന്നിട്ടുണ്ട്. എല്ലാ വിശ്വാസികളും നിർബന്ധമായും നിർവഹിക്കേണ്ട ബാധ്യതയാണ് ജിഹാദെന്ന് ഖുർആൻ പറയുന്നു. മരണാനന്തര ജീവിത വിജയത്തിന് അത് അനിവാര്യമാണെന്ന് ഊന്നിപ്പറയുന്നു. ശാരീരികേച്ഛകളെ നിയന്ത്രിച്ച് സ്വന്തത്തെ തെറ്റുകുറ്റങ്ങളിൽനിന്ന് സംസ്കരിക്കുന്നതിനെ ഏറ്റവും ശ്രേഷ്ഠമായ ജിഹാദ് എന്നാണ് പ്രവാചകൻ (സ) വിശേഷിപ്പിച്ചത്. വ്യക്തിയിലും കുടുംബത്തിലും സമൂഹത്തിലും രാജ്യത്തും ലോകത്തും സത്യവും സന്മാർഗവും സമാധാനവും ധർമവും നീതിയും നന്മയും സ്ഥാപിക്കാനും നിലനിർത്താനുമുള്ള ഏത് ശ്രമവും ജിഹാദാണ്. അത് കൊണ്ടുതന്നെ അക്രമവും അനീതിയും അധർമവും അസത്യവും ദുർമാർഗവും ഇല്ലാതാക്കാനുള്ള എല്ലാവിധ അധ്വാന പരിശ്രമങ്ങളും അതുൾക്കൊള്ളുന്നു. വിശുദ്ധ ഖുർആൻ വലിയ ജിഹാദ് ചെയ്യാൻ ആവശ്യപ്പെട്ടത് ഖുർആൻ കൊണ്ടാണ്. ഇസ്ലാമിലെ ജിഹാദിന്റെ മർമം ആദർശതലമാണെന്നും അതിന് മതയുദ്ധമെന്ന് വിശേഷിപ്പിക്കുന്നത് തീർത്തും തെറ്റാണെന്നും ഇതൊക്കെയും അസന്നിഗ്ദമായി വ്യക്തമാക്കുന്നു. മറ്റു പല അർത്ഥങ്ങൾ പോലെ ജിഹാദ് യുദ്ധം എന്ന അർത്ഥവും കൽപ്പിക്കപ്പെടാറുണ്ട്. കാരണം ഏറെ ത്യാഗവും ക്ലേശവും ആവശ്യമുള്ള രംഗമാണല്ലോ യുദ്ധ മേഖല. എന്നാൽ ആ അർത്ഥം മാത്രമേ ഈ പദത്തിനുള്ളുവെന്ന ധാരണ അബദ്ധവും അൽപ്പത്വവുമാണ്.
ഖുർആനിൽ ജിഹാദും അതിൻ്റെ പദഭേദങ്ങളും വ്യത്യസ്ത അർത്ഥത്തിൽ പ്രയോഗിച്ചിട്ടുണ്ട്. ലുഖ്മാൻ സൂറത്തിൽ മാതാപിതാക്കളോട് നല്ല നിലവിൽ വർത്തിക്കാനും അവർക്ക് വിധേയപ്പെട്ടു ജീവിക്കാനും ആവശ്യപ്പെടുന്ന കൂട്ടത്തിൽ 'വ ഇൻ ജാഹദാക്ക' (സൂക്തം: 15) എന്ന് പ്രയോഗിക്കുന്നുണ്ട്. അതിനർത്ഥം അവർ രണ്ട് പേരും നിന്നോട് യുദ്ധം ചെയ്താൽ എന്നല്ലല്ലോ. നിർബന്ധിച്ചാൽ എന്നാണ്. അത് പോലെ അൽഫുർഖാൻ സൂറത്തിൽ ( സൂക്തം: 52 ) 'നിങ്ങൾ അവിശ്വാസികളെ അനുസരിക്കരുത്. അവരോട് ഖുർആൻ കൊണ്ട് ജിഹാദ് ചെയ്യുക ' എന്ന് പറഞ്ഞതിൻ്റെ താൽപ്പര്യം യുദ്ധമല്ലെന്ന് പ്രാമാണിക വ്യാഖ്യാന ഗ്രന്ഥങ്ങൾ വിശദീകരിക്കുന്നു. ഖുർആൻ ആയുധമാക്കി യുദ്ധം ചെയ്യുകയെന്നാൽ ആശയപരവും ബൗദ്ധികവുമായ യുദ്ധമെന്നാണ് അർത്ഥമെന്ന് അബ്ദുല്ലാഹിബ്നി അബ്ബാസി(റ)നെ ഉദ്ധരിച്ച് ഇമാം ഖുർതുബിയും മറ്റും വ്യക്തമാക്കുന്നു. അൻകബൂത് സൂറത്തിൽ സൂക്തം 69 ൽ "നമ്മുടെ വഴിയിൽ ജിഹാദ് ചെയ്യുന്നവരെ നമ്മുടെ വഴികളിലേക്ക് നാം ചേർക്കും" എന്നതിൻ്റെ പൊരുൾ വിശാലമാണ്. നൻമയുടെയും ധർമത്തിൻ്റെയും ഏത് വഴിയിലും കഠിനാധ്വാനം ചെയ്യുന്നവർക്ക് പുണ്യത്തിൻ്റെയും പ്രതിഫലത്തിൻ്റെയും ഉദാത്തമായ വഴികൾ തുറന്നുകൊടുക്കും എന്നാണെന്ന് വ്യാഖ്യാതാക്കൾ വിശദീകരിക്കുന്നു. ആയുധം എടുത്ത് യുദ്ധം ചെയ്യുക മാത്രമല്ല ഇവിടെ ഉദ്ദേശ്യം. ജിഹാദ് മൂന്നു വിധമുണ്ടെന്ന് പണ്ഡിതർ വിശദീകരിക്കുന്നു. പ്രത്യക്ഷ ശത്രുവിനോടുള്ളത്, പിശാചിനോടുള്ളത്, സ്വന്തത്തോടുള്ളത്. ഇവ തന്നെ രണ്ട് വിധമാണ്; ഫർള് ഐനും ഫർള് കിഫായയും. അതായത് ഓരോ വ്യക്തിയും നിർവഹിക്കൽ ബാധ്യതപ്പെട്ടതും ചിലർക്ക് മാത്രം ബാധ്യതപ്പെട്ടതും. ചിലർ ചെയ്താൽ എല്ലാവരുടെയും ബാധ്യത ഒഴിഞ്ഞു. ആരും ചെയ്തില്ലെങ്കിൽ എല്ലാവരും കുറ്റക്കാരാകും. സ്വന്തം ദേഹേച്ഛയോടുള്ള പോരാട്ടം വളരെ പ്രധാനമാണ്. പുറത്തെ ശത്രുക്കളോട് പോരാടുന്നതിനേക്കാൾ സങ്കീർണവും ഗൗരവതരവുമാണ് അകത്തെ ശത്രു വിനോടുള്ള സമരം. അത് കൊണ്ടാണ് ഒരു ഹദീസിൽ തബൂക് യുദ്ധം കഴിഞ്ഞു മടങ്ങി വരുന്ന തിരുനബി(സ), അനുയായികളോട് ഇങ്ങനെ ഉണർത്തിയത് : "നാം ചെറിയ യുദ്ധത്തിൽ നിന്ന് വലിയ യുദ്ധത്തിലേക്ക് മടങ്ങുകയാണ്". ശത്രുക്കളുമായുള്ള യുദ്ധം താരതമ്യേന ചെറിയ യുദ്ധമാണ്. സ്വന്തം ഇച്ഛയെ മെരുക്കിയെടുക്കുകയാണ് കൂടുതൽ ക്ലേശകരം. ഈ ഹദീസിൻ്റെ പ്രാബല്യത്തിൽ ചർച്ചയുണ്ടെങ്കിലും വൈയക്തിക മോഹങ്ങളെയും പൈശാചിക പ്രേരണകളേയും കീഴടക്കിയാലേ മറ്റേത് പോരാട്ടവും ഫലപ്രദമാവുകയുള്ളുവെന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. അത് കൊണ്ട് തന്നെ ഇതും പൈശാചിക സ്വാധീനത്തിനരിലുള്ള പോരാട്ടവും ഫർള് ഐനിൻ്റെ ഗണത്തിൽ പെടുന്നു; വൈയക്തിക ബാധ്യത.
പോരാട്ടം ജിഹാദായിത്തീരുന്ന സന്ദര്‍ഭത്തെക്കുറിച്ച് വിശദീകരിക്കുന്ന ഇസ്‌ലാമിക പ്രമാണങ്ങള്‍ അത് എന്തിന്, എങ്ങനെയാണ് നടത്തേണ്ടതെന്നു കൂടി കൃത്യമായി പഠിപ്പിക്കുന്നുണ്ട്. വിശ്വാസ ആരാധനാ പ്രബോധന സ്വാതന്ത്ര്യങ്ങള്‍ നേടിയെടുക്കുന്നതിനായി നടക്കുന്ന പോരാട്ടങ്ങളുടെ ലക്ഷ്യവും മാര്‍ഗവും ദൈവിക മാര്‍ഗദര്‍ശന പ്രകാരമുള്ളതായിത്തീരുമ്പോള്‍ മാത്രമാണ് അത് ജിഹാദായിത്തീരുക. "അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ജിഹാദ് ചെയ്യേണ്ട മുറപ്രകാരം നിങ്ങള്‍ ജിഹാദ് ചെയ്യുക" (22:78) എന്ന് കല്‍പിക്കുന്ന ഖുര്‍ആന്‍ വചനം ‘നിങ്ങളുടെ പിതാവായ ഇബ്‌റാഹീമിന്റെ മാര്‍ഗമാണത്’ എന്നാണ് അനുബന്ധമായി പറഞ്ഞിരിക്കുന്നത്. ത്യാഗനിര്‍ഭരമായ ആദര്‍ശ സമരമായിരുന്നു ഇബ്‌റാഹീം നബി(അ)യുടെ ജീവിത്തില്‍ നിറഞ്ഞുനിന്നിരുന്നത് എന്ന വസ്തുത ഖുര്‍ആനിലൂടെ കണ്ണോടിക്കുന്ന ആര്‍ക്കും മനസ്സിലാകും. ഇബ്‌റാഹീം നബി(അ) നടത്തിയ സായുധ സമരങ്ങളെക്കുറിച്ച പരാമര്‍ശങ്ങളൊന്നും തന്നെ ഖുര്‍ആനിലില്ല. സ്രഷ്ടാവ് മാത്രമാണ് ആരാധനകള്‍ അര്‍ഹിക്കുന്നതെന്ന തത്ത്വം പ്രബോധനം ചെയ്യുകയും പ്രസ്തുത മാര്‍ഗത്തില്‍ ത്യാഗങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്തതാണ് ഇബ്‌റാഹീം നബിയുടെ ജീവിതത്തില്‍ നിറഞ്ഞുനിന്നിരുന്ന ജിഹാദ്. വിശ്വാസികള്‍ക്ക് എന്നും മാതൃകയായ ജിഹാദാണത്; അവരുടെ ജീവിതത്തില്‍നിന്ന് ഒരിക്കലും മാറ്റിനിര്‍ത്താനാവാത്ത ജിഹാദ്. ജിഹാദിന് വിവിധങ്ങളായ ഇനങ്ങളുണ്ട്. സൽകർമ്മങ്ങൾ പ്രവർത്തിക്കൽ, മാതാപിതാക്കൾക്ക് നൻമ ചെയ്യൽ, ദഅ്വത്ത് തുടങ്ങി ധാരാളം കാര്യങ്ങൾ. ഒരു അമീറിന്റെ കീഴിൽ ഇസ്ലാമിക ഭരണകൂടം നടത്തുന്ന ചെറുത്ത് നിൽപ്പും ജിഹാദിന്റെ ഇനമാണ്. ജിഹാദിന്റെ പ്രധാന ലക്ഷ്യം സമൂഹത്തിന്റെ സന്മാർഗദർശനമാണ്. ജിഹാദിന്റെ പ്രഥമ ലക്ഷ്യം ദൈവ ധിക്കാരത്തിനു പ്രേരണ നല്‍കിക്കൊണ്ടിരിക്കുന്ന സ്വന്തം മനസ്സിന്റെ ദുഷ്പ്രവണതകളെ കീഴ്‌പെടുത്തലാണ്. അതുകൊണ്ടാണ് തബൂക്ക് യുദ്ധത്തില്‍ നിന്ന് തിരിച്ചു വരവേ നബി(സ) അനുചരരോട് ഇപ്രകാരം അരുളിയത്: നാം ഒരു ചെറിയ ജിഹാദില്‍ നിന്ന് വലിയ ജിഹാദിലേക്കാണ് തിരിച്ചു പോകുന്നത്. തുടര്‍ന്ന് ഏതാണ് വലിയ ജിഹാദെന്ന് അവിടന്നു തന്നെ വ്യക്തമാക്കി: "ദാസന്‍ തന്റെ ദേഹേച്ഛകള്‍ക്കെതിരായ കഠിനയത്‌നം നടത്തൽ".
മുസ്ലിം രാഷ്ട്രങ്ങളിലെ അമുസ്ലിം പൗരന്മാർ പൊതുവേ നാലു ഇനങ്ങളാണ്. ഹർബിയ്യ്, ദിമ്മിയ്യ്, മുആഹിദ്, മുസ്തഅ്മൻ. മുസ്ലിംങ്ങളോട് ശത്രുത പുലർത്തുന്നവരാണ് ഹർബിയ്യ് . സൗഹൃദത്തിൽ കഴിയുന്നവർ ദിമ്മിയ്യ്. മുസ്ലിംങ്ങളോട് കരാറിലേർപ്പെട്ടവർ മുആഹിദ്. ഏതെങ്കിലും മുസ്‌ലിമിൻ്റെ അഭയത്തിൽ കഴിയുന്നവർ മുസ്തഅ്മൻ. ഇതിൽ ഹർബിയിനോട് മാത്രമാണ് യുദ്ധം ചെയ്യാൻ ഇസ്ലാം അനുവദിച്ചിട്ടുള്ളൂ. ബാക്കി മൂന്നു വിഭാഗത്തെയും വേണ്ടതുപോലെ സംരക്ഷിക്കൽ നിർബന്ധമാണ്. ഇമാം മാവർദി പറയുന്നു : കരാറിലേർപ്പെട്ടവർ ഇസ്ലാമിക രാഷ്ട്രത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ അവരുടെ ശരീരത്തിനും സമ്പത്തിനും സുരക്ഷ ഒരുക്കണം. ( അൽ അഹ്കാമു സ്സുൽത്താനിയ്യ 185 ) തിരുനബി പഠിപ്പിക്കുന്നു : "ആരെങ്കിലും ഒരു മുആഹിദിനെ വധിച്ചാൽ 40 കൊല്ലത്തെ വഴി ദൂരം അടിച്ചുവീശുന്ന സ്വർഗീയവാസന പോലും അവനാസ്വദിക്കാൻ കഴിയില്ല". എന്നാൽ ഹർബിയ്യിൽ നിന്ന് തന്നെ സുരക്ഷിതരാണെങ്കിൽ അവരെ പോലും വധിക്കരുതെന്നാണ് ഇസ്ലാമിക ശാസന.
ഹിജ്റയുടെ രണ്ടാം വർഷത്തിലാണ് യുദ്ധം മതകീയമായി പ്രഖ്യാപിക്കപ്പെട്ടത്. അതുവരെ എഴുപതോളം ആയത്തുകളിൽ പോരാട്ടത്തെ ഇസ്ലാം നിരാകരിക്കുന്നുണ്ടായിരുന്നു. അവസാനം സ്വയം പ്രതിരോധാവശ്യാർത്ഥം അത്യാഹിത ഘട്ടത്തിലായിരുന്നു യുദ്ധം അനുവദിച്ചത്. സൂറത്തുൽ ഹജ്ജിലെ 39 ാം വചനത്തിലൂടെയായിരുന്നു പ്രഥമ സമ്മതം. " ആക്രമിക്കപ്പെട്ട ജനതക്ക് ആക്രമിക്കപ്പെട്ടു എന്ന കാരണത്താൽ പ്രതിരോധിക്കാനുള്ള സമ്മതം നൽകിയിരിക്കുന്നു. അവരെ സഹായിക്കാൻ അല്ലാഹുവിന് കഴിയും. അതുവരെ യുദ്ധം പൂർണ്ണാർത്ഥത്തിൽ നിഷിദ്ധമായിരുന്നു. ഇമാം ഇബ്നു ഹജറുൽ ഹൈത്തമി (റ) പറയുന്നു : തിരുനബിയുടെ കാലത്ത് ഹിജ്റക്ക് മുമ്പ് യുദ്ധം നിഷിദ്ധമായിരുന്നു. കാരണം അന്ന് കൽപ്പിക്കപ്പെട്ടത് പ്രബോധനവും താക്കീതും ശത്രുവാക്രമണത്തിൽ ക്ഷമിക്കലുമായിരുന്നു. (തുഹ്ഫത്തുൽ മുഹ്താജ് ) .
മുസ്ലിം രാഷ്ട്രത്തിലെ അമുസ്ലിം പൗരന്മാർക്ക് ഇസ്ലാം അർഹമായ പരിഗണന നൽകുന്നുണ്ട്. ഇസ്ലാമിക രാഷ്ട്രത്തിലേക്ക് കടന്നുവന്ന അമുസ്ലിമിനെ അവൻ തിരിച്ചു പോകും വരെ അഭയം ഒരുക്കൽ ഭരണാധികാരിക്ക് നിർബന്ധമാണ്. അല്ലാഹു പറയുന്നു : പരദൈവ വിശ്വാസികളിൽ ആരെങ്കിലും നിങ്ങളോട് അഭയം ആവശ്യപ്പെട്ടാൽ അവൻ ഖുർആൻ കേൾക്കുന്നതിനു വേണ്ടി അവരെ സംരക്ഷിക്കുക. (തൗബ 6) . പ്രസ്തുത ആയത്തു വിശദീകരിച്ച് ഇമാം ഇബ്നു കസീർ പറയുന്നു : പ്രസ്തുത ആയത്തിന്റെ ലക്ഷ്യം ദാറുൽ ഹർബിൽ നിന്ന് ദാറുൽ ഇസ്ലാമിലേക്ക് കച്ചവടം, സന്ദേശ പ്രചരണം, രഞ്ജിപ്പ്, ജിസിയ തുടങ്ങിയ ആവശ്യങ്ങൾക്ക് വേണ്ടി കടന്നുവന്ന അഭയം തേടിയാൽ അതു നൽകൽ ഭരണാധികാരിക്ക് ബാധ്യതയാണ് . ( തഫ്സീർ ഇബ്നു കസീർ )
കൃത്യമായ ലക്ഷ്യങ്ങളുടെ പിൻബലത്തിലാണ് ഇസ്ലാമിക ജിഹാദ് നിയമ വൽക്കരിക്കപ്പെട്ടത്. ഒരുപാട് ത്യാഗപൂർണ്ണമായ സംഭവങ്ങൾക്ക് ശേഷമാണ് ഇസ്ലാമിൽ ജിഹാദ് മതകീയമായി പ്രഖ്യാപിക്കപ്പെടുന്നത്. ഇസ്ലാമേതര വിശ്വാസികളെ കൂട്ടക്കുരുതി വരുത്താനായി തയ്യാറാക്കിയ പദ്ധതിയായിരുന്നില്ല ജിഹാദ്. പ്രത്യുത , ഇങ്ങോട്ട് വരുന്ന ആക്രമണങ്ങളെ പ്രതിരോധിക്കുക എന്നതായിരുന്നു മുഖ്യ ലക്ഷ്യം. ബദ്ർ , ഉഹ്ദ് പോലോത്ത ആദ്യകാല പോരാട്ടങ്ങളെല്ലാം പ്രതിരോധമായിരുന്നു. തങ്ങളുടെ സമ്പത്തുകൾ അപഹരിച്ച് തങ്ങളെത്തന്നെ നശിപ്പിക്കാനുള്ള ശ്രമങ്ങൾ ഉടലെടുത്തപ്പോഴാണ് ബദറിൽ വെച്ച് കൊള്ള സംഘത്തെ പ്രതിരോധിക്കുന്നത്. പിന്നീട് ശത്രുപക്ഷത്തിന്റെ തന്നെ അപക്വമായ ഇടപെടൽ മാത്രമായിരുന്നു അത് യുദ്ധത്തിൽ കലാശിക്കാൻ കാരണമായത്. അതിലെ ശത്രുപക്ഷത്തിന്റെ പരാജയത്തിന് പ്രതികാരം തീർക്കാൻ വന്ന സൈന്യത്തെ പ്രതിരോധിക്കൽ ആയിരുന്നു ഉഹ്ദിൽ സംഭവിച്ചത്. എന്നാൽ പ്രതിരോധം മാത്രമല്ല , പ്രത്യാക്രമണവും ഇസ്ലാമിക ജിഹാദിന്റെ ഭാഗമായിരുന്നു. പുറത്തുനിന്നുയരുന്ന ബാഹ്യ ശക്തികളെ ഒതുക്കാൻ ചിലപ്പോഴെങ്കിലും പ്രത്യാക്രമണങ്ങൾ ആവശ്യമായി വരും. ഏതൊരു രാഷ്ട്രത്തിന്റെയും സുസ്ഥിരമായ നിലനിൽപ്പിന് അത് അത്യന്താപേക്ഷിതമാണ്. കാരണം രാഷ്ട്രത്തിൻ്റെ ശക്തിയും സൈനിക സന്നാഹങ്ങളും പ്രകടമാക്കപ്പെടുന്നതിലൂടെ പല രാഷ്ട്രീയ കലാപങ്ങളും ആഭ്യന്തര - ബാഹ്യ കലാപങ്ങളും ഒരുവിധം കെട്ടടങ്ങും. ശേഷമുള്ള കാലത്ത് നടന്ന ചില പോരാട്ടങ്ങൾ ഇതിനുദാഹരണങ്ങളാണ്.
ഇസ്ലാമിക ജിഹാദിലെ ഉത്തമ മാതൃക തിരുനബിയും സ്വഹാബത്തും തന്നെയാണ്. എന്താണ് ജിഹാദ് , അത് എങ്ങനെയാവണം, ഏതെല്ലാം രൂപത്തിൽ ശത്രുക്കളോട് പെരുമാറാം എന്നിങ്ങനെ ജിഹാദുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും തിരുനബിയും സ്വഹാബത്തും സ്വന്തം ജീവിതത്തിലൂടെ ആവിഷ്കരിച്ചിട്ടുണ്ട്. പീഡനങ്ങളും അവഗണനകളും ആവോളം അനുഭവിച്ച കാലം ആയിരുന്നു മക്കയിലെ 13 വർഷങ്ങൾ . ഇക്കാലത്ത് തിരിച്ചൊരു പ്രത്യാക്രമണത്തിന് പ്രവാചകനോ സ്വഹാബത്തോ തുനിഞ്ഞില്ല. മറിച്ച് സഹനവും ക്ഷമയും കൈമുതലാക്കി ജീവിക്കുക എന്നതായിരുന്നു അന്നത്തെ ഏറ്റവും വലിയ ജിഹാദ്. പിന്നീട് ഒരു നിലക്കും പിടിച്ചുനിൽക്കാൻ ആകില്ല എന്ന ഘട്ടം എത്തിയപ്പോൾ പ്രത്യേക ദൈവീക കൽപ്പന പ്രകാരം മാത്രമാണ് പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചത്. എന്നാൽ കൃത്യമായ നിയമവ്യവസ്ഥകൾ യുദ്ധവുമായി ബന്ധപ്പെട്ട തിരുനബി(സ) പഠിപ്പിക്കുന്നുണ്ട്. പ്രകൃതി സംരക്ഷണങ്ങൾക്ക് കൂടി പ്രാമുഖ്യം നൽകിയായിരുന്നു യുദ്ധനിയമങ്ങൾ തയ്യാറാക്കിയിരുന്നത്. ചില നിയമങ്ങൾ വായിക്കാം. നിരപരാധികളെ ആക്രമിക്കരുത്, വൃക്ഷങ്ങൾ, ജനവാസ കേന്ദ്രങ്ങൾ നശിപ്പിക്കരുത് , ശത്രു അഭയംതേടിയാൽ അതു നൽകുക. ഈ നിയമങ്ങൾ പാലിക്കാൻ അനുചരരെ പ്രേരിപ്പിക്കുകയും ചെയ്യുമായിരുന്നു. ഇതേ മാതൃക സ്വീകരിച്ചവരായിരുന്നു സ്വഹാബത്ത് . അബൂബക്കർ (റ) ൻ്റെ കാലത്തും അതിനുശേഷവുമായി ഹുറൂബു രിദ്ദത്ത് അടക്കം ഒട്ടനവധി യുദ്ധങ്ങൾ നടന്നിട്ടുണ്ട്. തിരുനബി(സ)യുടെ തിരുചര്യകൾ അവിടെയെല്ലാം പാലിക്കപ്പെട്ടിരുന്നു. ഉസാമത്തു ബ്നു സൈദ് (റ) നെ പോർമുഖത്തേക്ക് അയക്കുമ്പോൾ സിദ്ദീഖ് (റ) നൽകിയ ഉപദേശങ്ങൾ ഇങ്ങനെ വായിക്കാം : "നിങ്ങൾ ചതിക്കരുത്, വഞ്ചിക്കരുത് , അംഗവിച്ഛേദം വരുത്തരുത് , വൃദ്ധന്മാരെയും സ്ത്രീകളെയും കുട്ടികളെയും ആക്രമിക്കരുത്, ഫലവൃക്ഷങ്ങൾ മുറിക്കരുത്, ഭക്ഷണ ആവശ്യത്തിനല്ലാതെ ആടിനെയോ പശുവിനെയോ അറുക്കരുത്".
ഏറ്റവും വലിയ ജിഹാദ് ആത്മസമരം ആണെന്ന് നാം പറഞ്ഞുവല്ലോ . അഥവാ ജിഹാദുന്നഫ്സ് , ജിഹാദുൽ അക്ബർ . ഇതിൻറെ ഏറ്റവും വലിയ നേട്ടം ആത്മീയ ഉന്നമനവും സ്വയം സംരക്ഷണവുമാണ്. അറിവ് എന്ന ആയുധം ഉപയോഗിച്ചാണ് ഈ പോരാട്ടം. അതിനുപുറമേ മൊത്തത്തിൽ ജിഹാദ് കൊണ്ട് സാമൂഹിക തിന്മയെ പ്രതിരോധിക്കാൻ സാധിക്കും. തിരുനബി(സ) പറഞ്ഞു : "നിങ്ങൾ ഒരു തിന്മ കണ്ടാൽ കൈകൊണ്ടു പ്രതിരോധിക്കണം ,അതിനു സാധിച്ചില്ലെങ്കിൽ നാവു കൊണ്ടും അതിനും സാധിച്ചില്ലെങ്കിൽ മനസ്സുകൊണ്ട് വെറുപ്പ് പ്രകടിപ്പിച്ചെങ്കിലും പ്രതിരോധിക്കുക". സമാധാന സഹവർത്വത്തിനുള്ള പ്രേരണ കൂടിയാണ് ജിഹാദ് . എന്നാൽ ജിഹാദ് പൂർണ്ണമായി എടുത്തു കളഞ്ഞാൽ അത് ഒരുപാട് പ്രതിസന്ധി സൃഷ്ടിക്കും. സമൂഹത്തിൽ അരാജകത്വം വർദ്ധിക്കും. വ്യക്തിത്വ നശീകരണത്തിന് ഹേതുവാകും.
രാജ്യത്ത് വർഗീയ കലാപങ്ങൾ ഉടലെടുക്കുന്ന സമയത്ത് കൃത്യമായ നിലപാട് മുസ്ലിം സമൂഹം സ്വീകരിക്കേണ്ടതുണ്ട്. രാഷ്ട്ര സുരക്ഷയും സമാധാനവും മുസ്ലിം ജീവിതത്തിൽ സുപ്രധാന ഘടകമാണ്. ഏതൊരു രാഷ്ട്രത്തിലും അതിന്റെ നിയമവ്യവസ്ഥിതിയും ചട്ടങ്ങളും പാലിച്ച് ജീവിക്കൽ മുസ്ലിമിൻ്റെ ബാധ്യതയാണ്. അതിനുവേണ്ടി ഭരണഘടന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണം, രാഷ്ട്രീയ സാമൂഹിക ശക്തികളുമായി സഹകരിക്കണം, വർഗീയതക്കെതിരെ നിയമനടപടി സ്വീകരിക്കൽ, സാമൂഹ്യ സൗഹൃദം ശക്തിപ്പെടുത്തൽ, വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് ശക്തി പകരൽ തുടങ്ങി ഒരുപാട് കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. സ്വരാജ്യ സ്നേഹം ഇസ്ലാമിൻ്റെ ഭാഗമാണെന്ന് ഉറച്ച വിശ്വാസത്തോടുകൂടി ആയിരിക്കണം ഈ പ്രവർത്തനങ്ങൾ. യുദ്ധം ഇസ്ലാമിൻ്റെ ലക്ഷ്യമല്ല. അതുകൊണ്ടുതന്നെ ജീവഹാനിയും ഇസ്ലാമിൽ ലക്ഷ്യമല്ല. സ്വന്തം ജീവനും ആദർശവും സംരക്ഷിക്കാനുള്ള പരിശ്രമമാണ് അടിസ്ഥാനമായി സ്വീകരിക്കേണ്ടത്. ഏറ്റവും അവസാന ഘട്ടത്തിലാണ് ജീവഹാനിക്ക് കീഴ്പെടാവൂ. അല്ലാഹു പറയുന്നു : നിങ്ങൾ അല്ലാഹുവിൻറെ മാർഗത്തിൽ ചെലവഴിക്കുക , സ്വന്തം ശരീരത്തെ നാശത്തിലേക്ക് നയിക്കരുത്. (അൽ ബഖറ 195)