പ്രക്ഷുബ്ദതകൾ ഉള്ളുലയ്ക്കുമ്പോൾ അകതാരിലേക്ക് സമാശ്വാസത്തിൻ്റെ കുളിരുകൾ ചുരത്തുന്നവയാണ് തിരുമൊഴികൾ.
കാലത്തിന്റെ കുത്തൊഴുക്കിലും കൊടുങ്കാറ്റിലും പെട്ട് മൂല്യച്യുതി സംഭവിച്ചു കൊണ്ടിരിക്കുന്ന, ഇതികർത്തവ്യതാ മൂഢത ബാധിച്ച സമകാലിക ലോകത്തിനുള്ള ഒറ്റമൂലികളാണ് തിരുപാഠങ്ങൾ.
മലിനമനസ്സുകളെ സംസ്‌കരിക്കാനും സമൂഹത്തില്‍ വേരുറച്ചുവരുന്ന ഉച്ഛനീചത്വങ്ങളെ പിഴുതെറിയാനും സഹജീവിസ്നേഹം ഊഷ്മളമാക്കാനുമുതകുന്ന ഉഗ്രശേഷിയുള്ള ദിവ്യൗഷധങ്ങളാണ് തിരുദർശനങ്ങൾ.
ഫിദാക അബീ വ ഉമ്മീ യാ റസൂലല്ലാഹ് ....
❤️❤️❤️
മക്കളില്ലാത്തവരുടെ മുമ്പിൽ വെച്ച് സ്വന്തം മക്കളെ താലോലിച്ച് അപരൻ്റെ ഹൃദയത്തിലെരിയുന്ന കനലിലൂതരുതെന്ന മൊഴിക്കെന്തൊരു മികവാണ് !!
സർവസ്വവും നഷ്ടപ്പെട്ട് തേങ്ങിക്കരയുന്ന അനാഥ ബാലൻ്റെ കണ്ണീരൊപ്പി കൈപ്പിടിച്ച് , "ഞാൻ നിൻ്റെ ഉപ്പയും ബീവി ആയിശ(റ) ഉമ്മയുമാകുന്നത് മോൻ ഇഷ്ടപ്പെടുന്നില്ലേ" എന്ന ഹൃദയഹാരിയായ ചോദ്യത്തിനെന്തൊരു തികവാണ് !!
ത്വാഇഫുകാരുടെ അക്രമങ്ങൾ തിരുഹൃദയത്തിനകത്ത് സങ്കടങ്ങൾ കോറിയിട്ടതറിഞ്ഞു വന്ന മാലാഖ അവരെ നശിപ്പിക്കട്ടെയെന്നാരാഞ്ഞപ്പോൾ നിണം പൊട്ടിയ കാലുകളെ സാക്ഷിനിർത്തിയുള്ള വിസമ്മതത്തിനെന്തൊരു മിഴിവാണ് !!
ഫിദാക അബീ വ ഉമ്മീ യാ റസൂലല്ലാഹ് ...
❤️❤️❤️
സുജൂദിലെത്തിയ മുത്ത് നബി(സ)യുടെ ചുമലിൽ കയറിയ പേരക്കിടാങ്ങൾക്ക് ശാസനക്കു പകരം കൊടുത്ത പ്രേരണാജനകമായ സാവകാശത്തിൻ്റെ പേരാണ് കരുണാവായ്പ്.
കദനഭാരമേറ്റ അബൂ ഉമൈറിൻ്റെ മുഖം കണ്ട ഹബീബ് (സ) കാര്യംതിരക്കി. കാണുമ്പോഴൊക്കെ അവിടുന്ന് വിവരമന്വേഷിക്കാറുള്ള നുഗൈറെന്ന തൻ്റെ പക്ഷിക്കുഞ്ഞിൻ്റെ വിരഹമാണു നിമിത്തമെന്നറിയിച്ചപ്പോൾ ആ ഇളംമനസ്സിലേക്ക് ചൊരിച്ചു കൊടുത്ത കാരുണ്യത്തിൻ്റെ അതിസാന്ദ്രമായ ആശ്വാസതെളിനീരും തിരുചരിതത്തിന് ശോഭയേകുന്നുണ്ട്.
ജീവിതം പ്രകാശം പരത്തുന്ന ദീപങ്ങളാക്കാനും പെരുമാറ്റം പരിമളം പരത്തുന്ന ഇതളുകളാക്കാനും തിരുചര്യകളോടൊന്നോരം ചേർന്നാൽ മതി.
ഫിദാക അബീ വ ഉമ്മീ യാ റസൂലല്ലാഹ്...
❤️❤️❤️
No comments:
Post a Comment