Thursday, 26 September 2024

അരുത് , കുഞ്ഞുങ്ങളാണവർ

 


ഗാസയിലെ ഇസ്രയേലിന്റെ ആക്രമണത്തിൽ ഇതുവരെ കൊല്ലപ്പെട്ടതിൽ നാലിലൊന്നും കുട്ടികളാണെന്നാണ് അനൗദ്യോഗിക കണക്ക്. ലോകത്തിലെ ഏറ്റവും ജനസാന്ദ്രത കൂടിയ പ്രദേശങ്ങളിലൊന്നായ ഗാസയുടെ ജനസംഖ്യയിൽ വലിയെ‍‍ാരു ശതമാനവും കുട്ടികളാണെന്നതുകൂടി നാം ഓർമിക്കേണ്ടതുണ്ട്. ഓരോ യുദ്ധവും തകർക്കുന്നത് ഭാവിയിലേക്കു പ്രതീക്ഷയോടെ വിടരേണ്ട ഇളംസ്വപ്നങ്ങളെക്കൂടിയാണ്. നിർദയം കെ‍ാല്ലപ്പെട്ട എത്രയോ കുഞ്ഞുങ്ങൾ നിത്യനിദ്ര കെ‍ാള്ളുന്ന ശ്മശാനങ്ങളുമാണ് യുദ്ധഭൂമികൾ. യുഎസിലെ ഇലിനോയിയിൽ പലസ്തീൻ വംശജരായ വാടകക്കാർക്കു നേരെ വീട്ടുടമസ്ഥൻ നടത്തിയ ആക്രമണത്തിൽ ആറു വയസ്സുള്ള ബാലൻ കുത്തേറ്റുമരിച്ചതും കഴിഞ്ഞ ദിവസങ്ങളിലായി നാം കേട്ടു. ഇസ്രയേലും ഹമാസും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ പ്രതികരണമായാണ് ഇയാൾ ആക്രമണം നടത്തിയത്. 


ഒരു സമൂഹത്തെ ഭൂമിയില്‍ നിന്നും തുടച്ച് നീക്കാന്‍ അവരുടെ കുഞ്ഞുങ്ങളെ കൂട്ടമായി വധിക്കുകയാണ് വേണ്ടതെന്ന കരാളതത്വം ഒരു പദ്ധതിയായി നടപ്പാക്കുകയാണ് ഇസ്രായേല്‍. ഗസ്സയില്‍ നിന്നുള്ള കുഞ്ഞുങ്ങളുടെ കാഴ്ച്ചകള്‍ ഹൃദയഭേദകമായി തുടരുകയാണ്. അവരുടെ രോദനം അന്തരീക്ഷത്തില്‍ മുഴങ്ങികൊണ്ടിരിക്കുന്നു. കുഞ്ഞുങ്ങളാണ് ഭാവി വാഗ്ദാനങ്ങൾ എന്നാണ് നാം പഠിപ്പിക്കപ്പെടുന്നത്. ഒരു രാജ്യത്തിന്റെ ഭാവിയെയാണ് വന്‍കിട രാഷ്ട്രങ്ങളുടെ സഹായത്തോടെ ഇസ്രായേല്‍ തച്ചുതകര്‍ക്കുകയും അവരുടെ അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ പോലും ഹനിക്കുകയും ചെയ്യുന്നത്. അപകടം മുന്നില്‍ കണ്ടുകൊണ്ട് ഉടന്‍ വീടു വിട്ടോടാന്‍ നമ്മോടാരെങ്കിലും പറഞ്ഞാല്‍ ആദ്യം ആലോചിക്കുന്നത് നമ്മുടെ മക്കളെ പറ്റിയായിരിരിക്കും. അവര്‍ കുഞ്ഞുമക്കളാണെങ്കില്‍ നമ്മുടെ ഉത്കണ്ഠ വീണ്ടും വര്‍ധിക്കും. യുദ്ധം തുടങ്ങി മൂന്നാഴ്ച്ചകളാകുമ്പോള്‍ ഫലസ്തീനിലെ ഡിഫന്‍സ് ഫോര്‍ ചില്‍ഡ്രന്‍ കണക്കനുസരിച്ച് ഈ യുദ്ധത്തില്‍ കൊല്ലപ്പെട്ടവരില്‍ 50% ത്തോളം കുട്ടികളാണ്.


നമ്മുടെ കുഞ്ഞുങ്ങളെ പോലെ ഗസ്സയിലെ കുഞ്ഞുങ്ങള്‍ക്കുമുണ്ടാകില്ലെ സ്വപ്നങ്ങളും ആഗ്രഹങ്ങളും. അവര്‍ക്കുമുണ്ടാകില്ലെ ചിരിക്കാനും കളിക്കാനുമുള്ള ആരെയും പോലെ ജീവിക്കാനുമുള്ള അവകാശം. ചെയ്യാത്ത പാപത്തിന്റെ പേരില്‍ ശിക്ഷിക്കപ്പെടുന്ന ഒരു തലമുറയുടെ രോദനം കൂടിയാണിത്. ലോകത്ത് ഒരിടത്തും സംഭവിക്കാത്തതാണ് ഗസ്സയില്‍ കാണുന്നത്. രാവും പകലുമില്ലാതെ കരയുന്ന കുഞ്ഞുമക്കള്‍. അവരുടെ അമ്മമാര്‍ക്ക് സമാധാനവുമില്ല വിശ്രമവുമില്ല. ഒളിച്ചുപാര്‍ക്കാന്‍ മിസൈല്‍ വിഴാത്ത ഒരു പഴുതുമില്ല. ഏത് നിമിഷവും തലക്ക് മുകളില്‍ വന്ന് പതിക്കാവുന്ന മിസൈലുകളെ പറ്റിയാണ് ഗസ്സയിലെ കുഞ്ഞുങ്ങള്‍ അധികവും സംസാരിക്കുന്നത്. കുഞ്ഞു പ്രായത്തില്‍ പറത്തിക്കളിക്കുന്ന ബലൂണുകള്‍ക്ക് പകരം ബോംബുകള്‍ അവരുടെ തലക്ക്മുകളിലൂടെ പാറിപ്പറക്കുകയാണ്. എന്നിട്ടും ആര്‍ക്കും അവരെ തളര്‍ത്താന്‍ കഴിയുന്നില്ല. ഇത്ര ചെറുപ്പത്തില്‍ അവര്‍ ഒസ്യത്ത് എഴുതാന്‍ പ്രാപ്തരായിരിക്കുന്നു. ഗസ്സയിലെ വീടുകളില്‍ മാതാപിതാക്കള്‍ മരിച്ചാല്‍ മക്കളെന്ത് ചെയ്യണമെന്ന് ചെറുപ്രായത്തില്‍ കുട്ടികളെ പരിശീലിപ്പിച്ചു കൊണ്ടിരിക്കുന്നു. ആവശ്യമായ പൈസയും അവരുടെ രേഖകളും വെച്ച ഇടങ്ങള്‍ അവരെ പറഞ്ഞു പഠിപ്പിക്കുകയാണ്. ഉപ്പയും ഉമ്മയും മരിച്ചാല്‍ ആരെയാണ് സമീപിക്കേണ്ടതെന്ന ഒന്നും രണ്ടും മൂന്നും പദ്ധതികള്‍ കുട്ടികളെ വരച്ചുകാണിക്കുകയാണ്. പച്ചയായ ജീവിത യാഥാര്‍ഥ്യങ്ങള്‍ ഒരു സമൂഹത്തെ എത്രമേല്‍ വേട്ടയാടുന്നുവെന്ന് ഗസ്സ നമ്മൊടു വിളിച്ച് പറയുന്നുണ്ട്.


സെപ്തംബര്‍ 23 മുതല്‍ ലബനാനില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 50 കുട്ടികളെങ്കിലും കൊല്ലപ്പെട്ടതായി ലെബനീസ് ആരോഗ്യമന്ത്രി ഫിറാസ് അബിയാദ് പറഞ്ഞു. ഭക്ഷണ വിതരണത്തിന് ഇസ്രായേൽ വിലക്കേർപ്പെടുത്തിയതോടെ ഒരുനേരത്തെ ആഹാരം പോലും കിട്ടാതെ വിശന്നുമരിച്ച ഗസ്സയിലെ കുഞ്ഞുങ്ങളുടെ എണ്ണം 31 ആയതായി ഫലസ്തീൻ റെഡ് ക്രസൻറ് സൊസൈറ്റി (പി.ആർ.സി.എസ്) അറിയിച്ചു. പട്ടിണിയും നിർജ്ജലീകരണവും മൂലമാണ് നവജാത ശിശുക്കൾ അടക്കം കൊല്ലപ്പെട്ടത്. ജീവനറ്റ പതിനായിരക്കണക്കിന് ഫലസ്തീന്‍ കുട്ടികളുടെ വികൃതമാക്കപ്പെട്ട ശരീരങ്ങളെ കണ്ടില്ലെന്ന് നടിക്കാന്‍ ശരിയായ ഒരു മനസ്സാക്ഷിക്ക് കഴിയില്ല. മനുഷ്യാവകാശങ്ങളെ കുറിച്ച് വലിയ വായിൽ സംസാരിക്കുന്ന അമേരിക്കയും മറ്റു വൻ ശക്തികളും ഫലസ്തീനിൽ കൊല്ലപ്പെടുന്ന നിരപരാധികളെ കാണുന്നില്ല. ഇസ്രയേൽ നടപ്പാക്കുന്ന വംശഹത്യയിൽ എല്ലാവരും മൗനം പാലിക്കുകയാണെന്നതും ആശങ്കാജനകമാണ്.

മനുഷ്യത്വം വെടി‍ഞ്ഞ യുദ്ധഭൂമികളിൽ പാവം കുട്ടികളുടെ നേർ‌ക്കു കെ‍ാലവെറിയോടെ പാഞ്ഞടുക്കുന്നവരോട് ലോകം കർശനമായി ഏകസ്വരത്തിൽ പറഞ്ഞേതീരൂ: അരുത്, കുഞ്ഞുങ്ങളാണ്.

No comments:

Post a Comment

  ശൂന്യതയുടെ നിറമുള്ള അകൽച്ച അവനെ നിദ്രയ്ക്കു വിടാതെ കുത്തി നോവിച്ചു കൊണ്ടിരുന്നു. എന്നാലും എന്തിനായിരിക്കും ഉമ്മയും ഉപ്പയും ഇതിനു സമ്മതം മൂ...