Saturday, 26 February 2022

ദയാവധം

 📚 *ദയാവധം - പുസ്തക പരിചയം* 📖

രചയിതാവ് -കോടമ്പുഴ ബാവ മുസ്ലിയാർ.


📝ലോക ഭരണകർത്താക്കളും കോടതികളും മതപുരോഹിതന്മാരും ലോക മുസ്ലിം പണ്ഡിത സഭകളും ഊഷ്മള ചർച്ചക്ക് വിധേയമാക്കിട്ടുള്ള ഒരു വിഷയമാണ് *ദയാവധം.*


📌 എന്താണ് ദയാവധം?


മാരകമായതും സുഖപ്പെടുമെന്ന് പ്രതീക്ഷ ഇല്ലാത്തതുമായ ശാരീരികമോ മാനസികമോ ആയ രോഗങ്ങൾക്ക് വിധേയരായി കഴിയുന്ന മനുഷ്യരെ വേദനരഹിതമായി കൊല്ലുന്നതിനാണ് ദയാവധം എന്നു പറയുന്നത്.


*ദയാവധത്തിന്റെ പ്രധാന ഇനങ്ങളും ലോക രാഷ്ട്രങ്ങളിലും ഇന്ത്യയിലും ഗവൺമെന്റകളും കോടതികളും അതിനോട് സ്വീകരിച്ചിട്ടുള്ള നിലപാടുകളുടെ വിഹഗവീക്ഷണവും ഇതിൽ പ്രതിപാദിക്കുന്നു. കൂടാതെ, ആരോഗ്യത്തിനും ജീവനും ഇസ്ലാം നൽകിയ പ്രാധാന്യവും, രോഗചികിത്സ, ആതുരശുശ്രൂഷ, ആത്മഹത്യ, നരഹത്യ ഇത്യാദി വിഷയങ്ങളിൽ ഇസ്ലാമിന്റെ വ്യക്തമായ നിലപാടും ഗ്രന്ഥകാരൻ പ്രമാണബദ്ധമായി വിശദീകരിക്കുന്നു.*


പ്രധാന വിഷയസൂചിക:


🏷️ആരോഗ്യ സംരക്ഷണം.

🏷️ആരോഗ്യ ചൂഷണം.

🏷️ആതുര സാന്ത്വനം.

🏷️ആതുര ശുശ്രൂഷ.

🏷️രോഗത്തിന്റെ സദ്ഫലങ്ങൾ.

🏷️ആത്മഹത്യ.

🏷️നരഹത്യ.

🏷️ദയാവധം മനുഷ്യരിൽ.

🏷️ദയാവധം പലവിധം.

🏷️ദയാവധം ലോകരാഷ്ട്രങ്ങളിൽ.

🏷️ദയാവധം ഇന്ത്യയിൽ.

🏷️ദയാവധം ഇസ്ലാമിക വീക്ഷണത്തിൽ.

🏷️ദയാവധം അനുവദിക്കുന്നതിന്റെ ദൂഷ്യഫലങ്ങൾ.

🏷️ലോക പണ്ഡിത സഭകളുടെ ഫത്‌വകൾ.


🔴 *നിങ്ങൾ അല്ലാഹുവിനോട് ആരോഗ്യം ചോദിക്കാറുണ്ടോ ?*


ആരോഗ്യം ഏറ്റവും വലിയ അനുഗ്രഹങ്ങളിൽ ഒന്നാണ്. ആരോഗ്യം സദാ കാത്തുസൂക്ഷിക്കണം. ആരോഗ്യത്തിനു ഹാനികരമായ ഏതൊരു പ്രവർത്തനവും, അത് ആരാധനയാണെങ്കിലും ഹറാമാണ്. അള്ളാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട ഒരു പ്രാർഥനയാണ് ആരോഗ്യത്തിന് വേണ്ടിയുള്ള പ്രാർത്ഥന.


🟢 *ഇവ നഷ്ടപ്പെടുത്തിയവർ ഖേദിക്കേണ്ടിവരും !!*


ജനങ്ങളിൽ അധികപേരും അനുഗ്രഹങ്ങളുടെ വില അതു നഷ്ടപ്പെടുമ്പോൾ മാത്രം മനസ്സിലാക്കുന്നവരാണ്. ആരോഗ്യം , ഒഴിവുസമയം : ജനങ്ങളിൽ അധികപേരും നഷ്ടബാധിതരായ രണ്ട് അനർഘമായ അനുഗ്രഹങ്ങൾ. അവസരം നഷ്ടപ്പെടുത്തിയവർ ഖേദിക്കേണ്ടിവരും. അതുകൊണ്ടാണ് വാർധക്യത്തിന് മുമ്പ് യൗവനത്തെയും രോഗത്തിനു മുൻപ് ആരോഗ്യത്തെയും ചൂഷണം ചെയ്യണമെന്ന് നബി (സ) കൽപ്പിച്ചത്.


🟣 *രോഗികളെ അവഗണിക്കുന്നവർ സൂക്ഷിക്കുക !!*


രോഗികളെ വാക്കുകൊണ്ടും പ്രവർത്തികൊണ്ടും ചേർത്തുപിടിക്കണം. ആതുര സന്ദർശനം പുണ്യകർമ്മമാണ്. നബി (സ) സന്ദർശനം നടത്തുകയും അത് നടത്താൻ സമുദായത്തോട് ആജ്ഞാപിക്കുകയും ചെയ്തിട്ടുണ്ട്. സന്ദർശനത്തിൽ വീഴ്ചവരുത്തിയാൽ പരലോകത്ത് വിചാരണ ചെയ്യപ്പെടുമെന്ന് തിരുവചനത്തിൽ വന്നിട്ടുണ്ട്.


🔵 *ഓ ത്വൽഹാ, കഷ്ടം! ഉമറിന്റെ വീഴ്ചകളെ യാണോ നീ അന്വേഷിക്കുന്നത് ?*


ശയ്യാവലംബിയായ അന്ധയായ ഒരു വൃദ്ധയുടെ വീട്ടിൽ ശുശ്രൂഷാർത്ഥം രാത്രി സമയത്ത് പ്രവേശിച്ച ഉമറിനെ(റ) വീക്ഷിക്കുകയായിരുന്നു ത്വൽഹ(റ). അപരനെ സംബന്ധിച്ച് വൃദ്ധയുടെ മറുപടി കേട്ട് ത്വൽഹ(റ) സ്വയം പറഞ്ഞു പോയി : ഓ ത്വൽഹാ, കഷ്ടം! ഉമറിന്റെ വീഴ്ചകളെ യാണോ നീ അന്വേഷിക്കുന്നത് ? റസൂലിന്റെ (സ) മന്ത്രിയായിരുന്നു എന്നത് മതി നിനക്ക് അദ്ദേഹത്തെ മനസ്സിലാക്കാൻ.


🟡 *രോഗത്തിന് വേണ്ടി ചികിത്സിക്കേണ്ടതുണ്ടോ ?* 


രോഗം വന്നാൽ പ്രതീക്ഷ കൈവിടാതെ ചികിത്സ നടത്തണം. അതു സുന്നത്താണ്. അള്ളാഹുവിന്റെ തിരുദൂതരെ, രോഗത്തിനു ഞങ്ങൾ ചികിത്സിക്കേണ്ടതുണ്ടോ? എന്ന് സ്വഹാബിമാർ ചോദിച്ചപ്പോൾ അവിടുന്ന് പറഞ്ഞു: അതെ, നിങ്ങൾ ചികിത്സിക്കുക. എന്തുകൊണ്ടെന്നാൽ തീർച്ചയായും ഔഷധം നിശ്ചയിച്ചിട്ടല്ലാതെ ഒരു രോഗത്തെയും അള്ളാഹു നിശ്ചയിച്ചിട്ടില്ല, വാർദ്ധക്യം ഒഴിച്ച്.


🟤 *മുറിവൈദ്യൻ ആളെ കൊല്ലും.... ജാഗ്രതൈ!!*



ചികിത്സ കാര്യക്ഷമമണെന്നും ചികിത്സാരി വിശ്വസ്തനും യോഗ്യനുമാണെന്നും ഉറപ്പുവരുത്തണം. വ്യാജന്മാരും അയോഗ്യരും ചൂഷണമനസ്കരും രംഗത്ത് വരാറുണ്ട്. ഏതെങ്കിലും ചികിത്സ ഗ്രന്ഥങ്ങളോ ഔഷധ ഗ്രന്ഥങ്ങളോ വായിച്ചു മനുഷ്യൻറെ ബാഹ്യവും ആന്തരികവുമായ ശരീരഘടനയെ കുറിച്ചു വിദഗ്ധമായ അറിവ് നേടാതെ ചികിത്സാരീതികളായി രംഗത്തുവരുന്നവരും ഉണ്ട്. അവർ പലപ്പോഴും തുടക്കത്തിൽ ചികിത്സിച്ചു മാറ്റാവുന്ന പലരോഗങ്ങളും ചികിത്സ ഫലിക്കാത്ത ഗുരുതരാവസ്ഥയിൽ എത്തിക്കാറുണ്ട്.


പ്രശസ്ത ശാഫിഈ കർമശാസ്ത്രജ്ഞനായ ഇബ്നു സിയാദ് എന്നവരുടെ ഫത്‌വാ ശകലം ചേർത്തുവായിക്കുക: *"വൈദ്യശാസ്ത്രവും വൈദ്യ ശാസ്ത്രജ്ഞരുടെ അടുത്തു സുവിദിതമായ വൈദ്യശാസ്ത്ര നിയമങ്ങളും പഠിച്ചിട്ടില്ലാത്തവൻ ചികിത്സാ വിഷയത്തിൽ വിരചിതമായ ഗ്രന്ഥങ്ങളെ ആധാരമാക്കി, സൂക്ഷ്മജ്ഞാനമില്ലാതെ ചികിത്സക്കു മുതിരുന്നത് ഹറാമാണ്".*


🟠 *നിങ്ങൾ ഈ രണ്ടു കാര്യങ്ങൾ രോഗിയെ ബോധ്യപ്പെടുത്താറുണ്ടോ ?*


1.അല്ലാഹുവിന്റെ അലംഘനീയമായ വിധി മൂലം മാത്രമാണ് രോഗം ഉണ്ടാകുന്നത്. ആരു വിചാരിച്ചാലും ഒരാൾക്ക് ആരോഗ്യം നൽകുവാൻ സാധിക്കുകയില്ല. ചികിത്സാരികൾക്കോ ഔഷധങ്ങൾക്കോ അതിനുള്ള കഴിവില്ല.


2. മനുഷ്യൻ എന്നത് ശരീരവും ആത്മാവും ചേർന്ന സമുച്ചയമാണ്. ശരീരം രോഗം കൊണ്ട് തളരുകയും ക്ഷീണിക്കുകയും ചെയ്യുമ്പോൾ ആത്മാവിന് ഉയർച്ചയും ഉൽക്കർഷവുമാണ് ഉണ്ടാകുന്നത്. രോഗം ചികിത്സയാണ്. മനസ്സിനും ആത്മാവിനുമുള്ള ചികിത്സ. രോഗം സംസ്കരണമാണ്. മനസ്സിനും ആത്മാവിനുമുള്ള സംസ്കരണം.


⚫ *രോഗത്തിനും സദ്ഫലങ്ങൾ* 


1.രോഗം ആത്മവിചാരണക്കും പശ്ചാത്താപത്തിനും പ്രേരകമാകുന്നു.


2. രോഗം പാപങ്ങൾ പൊറുപ്പിക്കുകയും പദവികൾ വർധിപ്പിക്കുകയും ചെയ്യുന്നു.


3. രോഗം അഹങ്കാരത്തിൽ നിന്ന് മനുഷ്യരെ അകറ്റുകയും വിനയത്തിലേക്ക് അടുപ്പിക്കുകയും ചെയ്യുന്നു.


4. രോഗം അല്ലാഹുവിൻറെ വിധിയിലും തീരുമാനത്തിലു മുള്ള വിശ്വാസം വർദ്ധിപ്പിക്കുന്നു. 


5. ശരീരം ദുർബലമാകുന്നതോടെ ഭൗതിക ജീവിതത്തിൽ വിരക്തി അനുഭവപ്പെടുന്നു.


⚪ *ദയാവധം പലവിധം*


Active Euthanasia.

Passive Euthanasia.

Voluntary Euthanasia.

Non voluntary Euthanasia.


🌐 *ലോകരാഷ്ട്രങ്ങളുടെ വീക്ഷണകോണിലൂടെ.......*


ഓസ്ട്രേലിയ, അമേരിക്ക, നെതർലാൻഡ്, ബെൽജിയം, സ്വിറ്റ്സർലൻഡ് തുടങ്ങി ലോകരാഷ്ട്രങ്ങളുടെ ഇവ്വിഷയകമായ നിലപാടെന്ത് ? 82 രാജ്യ പ്രതിനിധികൾ സാന്നിധ്യമറിയിച്ച വേൾഡ് മെഡിക്കൽ അസോസിയേഷൻ മീറ്റിങ്ങിലെ പ്രഖ്യാപനം എന്ത് ? ഇന്ത്യയിലും ദയാവധം അനുവദനീയമോ ? 

എന്നീ വിഷയങ്ങളും ചർച്ച ചെയ്യുന്നു.


♻️ *ഇസ്ലാം എന്ത് പറയുന്നു?*


രോഗം പരീക്ഷണമാണ്. അടിമ ക്ഷമിക്കുമോ ഇല്ലയോ എന്ന് അള്ളാഹു പരീക്ഷിക്കുകയാണ്. പരീക്ഷണത്തിൽ, സഹനം കൈകൊണ്ടു വിജയം വരിച്ചാൽ പാപമോചനവും സ്ഥാനക്കയറ്റവും ഉണ്ടാകുന്നു. പ്രായാധിക്യ ദൗർബല്യം നിമിത്തമോ മാറാരോഗം നിമിത്തമോ അടങ്ങാത്ത വേദന നിമിത്തമോ ആശ്വാസത്തിനും വേദനാ മോചനത്തിനും വേണ്ടി സ്വയം ദയാമരണം സ്വീകരിക്കുകയോ ദയാവധത്തിന് അനുവാദം നൽകുകയോ ചെയ്യാവതല്ല.


❓ *ഇസ്ലാം കാരുണ്യത്തിന്റെ മതമാണ്. എന്നിരിക്കെ, അതിവേദനയനുഭവിക്കുന്ന, നിത്യയാതന കടിച്ചിറക്കി കൊണ്ടിരിക്കുന്ന മാറാ രോഗബാധിതനു തന്റെ കഷ്ടപ്പാടിൽ നിന്ന് മോചനം നേടാൻ ദയാവധം എന്തുകൊണ്ട് ഇസ്ലാം അനുവദിക്കുന്നില്ല ?*


❓ *അബൂബക്ർ (റ) 15 ദിവസം പനി ബാധിച്ചപ്പോൾ ചികിത്സ നിരസിക്കുകയും നഫീസത്തുൽ മിസ്രിയ (റ) കഠിനരോഗത്തിലകപ്പെട്ടപ്പോൾ വിദഗ്ധ ചികിത്സാരികളുടെ നോമ്പുപേക്ഷിക്കാനുള്ള നിർദേശത്തെ തിരസ്കരിക്കുകയും ചെയ്തല്ലോ?*


❓ *രോഗവും വേദനയും തരണം ചെയ്താൽ രോഗിക്ക് പ്രതിഫലമുണ്ട് എന്നാണല്ലോ പറഞ്ഞത്. എന്നാൽ അബോധാവസ്ഥയിൽ കഴിയുന്ന രോഗി ഒന്നും അറിയുന്നില്ല. അനുഭവിക്കുന്നില്ല. പിന്നെയെങ്ങനെ അവനു പ്രതിഫലം ലഭിക്കും?*

🛑🛑🛑🌐🌐🌐🧱🧱🧱🟥🟥🟥🟧🟧🟧🟨🟨


ഗുഡ്ബൈ പറയുന്നില്ല, വൈകാതെ കാണാം’; ദയാവധം സ്വീകരിച്ച് എസ്കോബാർ.


‘ഞാൻ ഗുഡ് ബൈ പറയുന്നില്ല, വൈകാതെ കാണാം...’ വിക്ടർ എസ്കോബാർ എല്ലാവരോടും യാത്രപറഞ്ഞു. തിരഞ്ഞെടുത്ത തീയതിയിൽത്തന്നെ അദ്ദേഹം ദയാവധം സ്വീകരിച്ചു. രണ്ടുവർഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് 60 വയസ്സുകാരനായ എസ്കോബാറിന് ദയാവധത്തിന് കീഴടങ്ങാനായത്.

മാരകരോഗം ബാധിക്കാത്തവർക്കും ദയാവധം അനുവദിച്ചശേഷം കൊളംബിയയിൽ നടപ്പാക്കിയ ആദ്യ മരണം എസ്കോബാറിന്റേതാണ്. മരണത്തിന് മണിക്കൂറുകൾക്കു മുൻപ് അദ്ദേഹം ആഘോഷിക്കുകയും ചെയ്തതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.


‘ഇത് എല്ലാവരുടെയും ഊഴമായി ക്രമേണ മാറുമെന്നതിനാൽ ഞാൻ ഗുഡ്ബൈ പറയുന്നില്ല. നമുക്കു വൈകാതെ കാണാം. നാമെല്ലാം പതിയെ ദൈവത്തിനൊപ്പം ചേരും’– മാധ്യമങ്ങൾക്ക് അയച്ച വിഡിയോയിൽ എസ്കോബാർ പറഞ്ഞു. തൊട്ടുപിന്നാലെ അദ്ദേഹത്തിന്റെ മരണം അഭിഭാഷകൻ ട്വിറ്ററിലൂടെ അറിയിച്ചു. എസ്കോബാറിനെ മയക്കിയശേഷം മരുന്ന് കുത്തിവച്ച് മരണം ഉറപ്പാക്കി.


പ്രമേഹവും ഹൃദയസംബന്ധമായ രോഗവും കാരണം എസ്കോബാറിന്റെ ജീവിതം വീൽചെയറിലായിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ ദയാവധം ആവശ്യപ്പെട്ട് അദ്ദേഹം നൽകിയ അപേക്ഷ പാനൽ തള്ളി. മാരകരോഗങ്ങൾ തെളിയിക്കപ്പെട്ടവർക്കു മാത്രമേ കൊളംബിയയിൽ ദയാവധത്തിന് അനുമതി നൽകൂ എന്നതിനാലാണ് അപേക്ഷ തള്ളിയത്. തുടർന്ന് അദ്ദേഹം കോടതിയിൽ അപ്പീൽ നൽകി. 2021 ജുലൈയിൽ ഹൈക്കോടതി എസ്കോബാറിന് അനുകൂലമായ വിധി പുറപ്പെടുവിച്ചു.


മരണ തീയതി എസ്കോബാർ തന്നെ കുറിച്ചു. ജനുവരി 7, വെള്ളിയാഴ്ച. ബന്ധുക്കൾക്ക് സംസ്കാര ചടങ്ങിൽ പങ്കെടുക്കാനുള്ള സൗകര്യത്തിനായാണ് വെള്ളിയാഴ്ച തിരഞ്ഞെടുത്തതെന്ന് എസ്കോബാറിന്റെ അഭിഭാഷകൻ പറഞ്ഞു.നിയമം പുതുക്കിയ സാഹചര്യത്തിൽ 157 പേർ ദയാവധത്തിന് അപേക്ഷ നൽകിയിട്ടുണ്ടെന്ന് കൊളംബിയൻ സർക്കാർ പറഞ്ഞു.



🛑🛑🛑


KERALA

'ജീവിതം മടുത്തു', ദയാവധം വേണമെന്ന് മലയാളിയായ ട്രാന്‍സ് വുമണ്‍; ഇടപെട്ട് വിദ്യാഭ്യാസ മന്ത്രി, ജോലി ഉറപ്പാക്കി.



കൊച്ചി: ട്രാന്‍സ് വനിതയായി ജീവിക്കാനാവാത്തതിനാല്‍ ദയാവധം അനുവദിക്കണമെന്ന ആവശ്യവുമായി കേരളത്തില്‍ ഒരു ട്രാന്‍സ് വുമണ്‍. ഒറ്റപ്പാലം സ്വദേശി അനീറ കബീർ ആണ് ദയാവധം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങിയത്. രണ്ടു ബിരുദാനന്തര ബിരുദവും എംഎഡും സെറ്റുമായി പതിനാല് സ്കൂളുകളില്‍ താത്കാലിക അധ്യാപക നിയമനത്തിനായി ഇന്‍റര്‍വ്യൂവില്‍ പങ്കെടുത്തിട്ടും ട്രാന്സ് വുമണായതിന്‍റെ പേരില്‍ തഴഞ്ഞെന്നും അഭിമുഖ പരീക്ഷയില്‍ പോലും ലിംഗത്തിന്‍റെ അടിസ്ഥാനത്തില്‍ പരിഹസിച്ചെന്നും ട്രാന്‍സ് വുമണ്‍ അനീറ കബീര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ചെർപ്പുളശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സോഷ്യോളജി ജൂനിയർ തസ്തികയിൽ താൽക്കാലിക അധ്യാപികയായിരുന്ന അനീറയെ ജോലിയില്‍ നിന്നും പിരിച്ച് വിട്ടിരുന്നു. അനീറയുടെ സഹോദരൻ ദിവസങ്ങൾക്ക്‌ മുമ്പ് അപകടത്തെ തുടർന്ന് മരണപ്പെട്ടിരുന്നു. കുടുംബത്തെ സംരക്ഷിക്കേണ്ട ചുമതല കൂടി അനീറയുടെ ചുമതലയായി. ഇതോടെയാണ് ജീവിക്കാന്‍ മറ്റു മാര്‍ഗമില്ലാത്തതിനാല്‍ ദയാവധം അനുവദിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങിയത്. ട്രാൻസ്‌വനിതയായി ജീവിക്കാനാവില്ലെന്നു കാട്ടി ദയാവധത്തിന് അപേക്ഷ നൽകാൻ അഭിഭാഷകനെ തേടി ലീഗൽ സർവീസസ് അതോറിറ്റിയിലെത്തിയതോടെയാണ് അനീറയുടെ ദുരിത കഥ പുറം ലോകമറിഞ്ഞത്.


മതിയായ യോഗ്യതയുണ്ടായിട്ടും തനിക്ക് ജോലിയില്‍ വിവേചനം നേരിട്ടെന്നും, സ്ത്രീവേഷം കെട്ടിയ പുരുഷന്‍ എന്തോ വച്ചുകെട്ടിവന്നു എന്ന് സമൂഹം പരിഹസിക്കുകയാണെന്നും അനീറ പറയുന്നു. തന്‍റെ ദുരിതങ്ങള്‍ മുഖ്യമന്ത്രിയോട് തൊഴുതു പറയുകയാണെന്ന് ട്രാന്‍സ് വുമണ്‍ അനീറ പറയുന്നു. അനീറയുടെ ദുരിതം അറിഞ്ഞ വിദ്യാഭ്യാ മന്ത്രി വി ശിവന്‍കുട്ടി വിഷയവുമായി ബന്ധപ്പെട്ട് പാലക്കാട്‌ വിദ്യാഭ്യാസ ഉപ ഡയറക്ടറുമായി ഫോണിൽ സംസാരിച്ചു.


അനീറയ്ക്ക് നഷ്ടമായ ജോലി തിരികെ നൽകാൻ ആവശ്യമായ നടപടികൾ എടുക്കാൻ പാലക്കാട്‌ വിദ്യാഭ്യാസ ഉപ ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി വി ശിവന്‍ കുട്ടി പറഞ്ഞു. അനീറ നേരിടുന്ന പ്രതിസന്ധി ചൂണ്ടിക്കാട്ടിയുള്ള വിശദമായ നിവേദനം നൽകാൻ നിർദേശം നൽകിയിട്ടുണ്ടെന്നും തിരുവനന്തപുരത്തെത്തി നേരിൽ കണ്ട് നിവേദനം നൽകുമെന്ന് അനീറ അറിയിച്ചതായും മന്ത്രി പറഞ്ഞു.


🛑🛑🛑

പട്ടിണി കിടക്കാന്‍ വയ്യ; ദയാവധം ആവശ്യപ്പെട്ട് ട്രാന്‍സ്‌ജെന്‍ഡര്‍ സുജി


   തൃശ്ശൂർ: അന്തസായി മരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ട്രാന്‍സ്ജെന്‍ഡര്‍ യുവതി രംഗത്ത്. സംസ്ഥാനത്ത് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ ആദ്യമായി സമ്മതിദാനം വിനിയോഗിച്ച തൃശൂര്‍ സ്വദേശിയായ സുജിയാണ് ദയാവധം ആവശ്യപ്പെട്ട് തൃശൂര്‍ കളക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചത്. 


ബി.എസ്.സി നഴ്സിംഗ് ബിരുദധാരിയാണ് സുജി. ജോലി തേടി അലഞ്ഞെങ്കിലും ആരും ജോലി നല്‍കിയില്ല. ആരുടെയും ഔദാര്യത്തില്‍ ജീവിക്കാന്‍ ആഗ്രഹമില്ലെന്നും അതിനാല്‍ അന്തസായി മരിക്കാന്‍ അനുവദിക്കണമെന്നുമാണ് സുജിയുടെ ആവശ്യം. 


1989ലാണ് സുജി ബി.എസ്.സി നഴ്സിംഗ് ബിരുദ പഠനം പൂര്‍ത്തിയാക്കുന്നത്. എന്നാല്‍ ലൈംഗിക ന്യൂനപക്ഷമായതിനാല്‍ ആരും ജോലിക്കെടുക്കുന്നില്ല. പല ആശുപത്രികളില്‍ ജോലിക്കായി ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പല തവണ കളക്ടറെ സമീപിച്ചു. കൊച്ചി മെട്രോയിലും ജോലിക്ക് ശ്രമിച്ചു. എന്നാല്‍ എല്ലായിടങ്ങളിലും നിരാശയായിരുന്നു ഫലമെന്ന് സുജി പറയുന്നു. 


ദയാവധത്തിന് നിയമസാധുത നൽകി അടുത്തിടെ സുപ്രീംകോടതി ഉത്തരവിറക്കിയ പശ്ചാത്തലത്തിലാണ് മരിക്കാന്‍ അനുവദിക്കണമെന്ന അപേക്ഷയുമായി കളക്ടറെ ഒരിക്കല്‍ക്കൂടി സമീപിക്കാന്‍ സുജി തീരുമാനിച്ചത്. തൃശൂർ കളക്ടർ എ കൗശികനാണ് സുജി അപേക്ഷ കൈമാറിയത്. 

🛑🛑🛑

കോയമ്പത്തൂരില്‍ ദയാവധം ആവശ്യപ്പെട്ട് അംഗപരിമിതന്‍.


കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ ദയാവധം ആവശ്യപ്പെട്ട് അംഗപരിമിതനായ വ്യക്തി ജില്ലാ കളക്ടറെ സമീപിച്ചു. 45 വയസ്സുകാരനായ വര്‍ഗീസ് എന്നയാളാണ് കളക്ടറെ സമീപിച്ചത് പെയിന്റെര്‍ തൊഴിലാളിയായിരുന്ന വര്‍ഗീസ് കെട്ടിടത്തിന് മുകളില്‍ നിന്നും വീണു നട്ടെല്ലിന് ഗുരുതര പരിക്കേറ്റ് അരയ്ക്കു താഴേയ്ക്ക് മരവിച്ചുപോയിരുന്നു. ഒരു പണിക്കും പോകാതെ ഒരു വരുമാനവും ഇല്ലാതെ എങ്ങനെ ജീവിക്കാനാണ്. ഇക്കാരണങ്ങള്‍ കൊണ്ടാണ് ഇയാള്‍ ദയാവധ ആവശ്യവുമായി കളക്ടറെ സമീപിച്ചത്. മാത്രമല്ല സര്‍ക്കാരില്‍ നിന്നും വികലാംഗര്‍ക്ക് കിട്ടി വരുന്ന ആനുകൂല്യങ്ങള്‍ ലഭിക്കാനുള്ള ശ്രമം നടത്തിയിരുന്നുവെങ്കിലും ആ പട്ടികയില്‍ ചേര്‍ക്കപ്പെടാന്‍ നിയമവശങ്ങള്‍ അനുവദിച്ചിരുന്നില്ല. എങ്കിലും തന്നെകൊണ്ട് ആര്‍ക്കെങ്കിലും ഉപകാരം ഉണ്ടാകട്ടെ എന്ന അയാളുടെ മനസ്സിന്‍റെ നന്മ കാരണമായിരിക്കാം തന്‍റെ ശരീരഭാഗങ്ങളും, കണ്ണും ദാനം ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത്.


🛑🛑🛑

ദയാവധം എളുപ്പത്തിലാക്കാന്‍ യന്ത്രം; നിയമാനുമതി നല്‍കി സ്വിറ്റ്‌സര്‍ലന്‍ഡ്; വിമര്‍ശനം.

December 07, 2021

ബേണ്‍: ദയാവധത്തിന് അനുമതി ലഭിച്ച രോഗികളുടെ ജീവന്‍ ഒരു മിനിറ്റ് കൊണ്ട് അവസാനിപ്പിക്കുന്നതിനുള്ള യന്ത്രത്തിന് നിയമാനുമതി നല്‍കി സ്വിറ്റ്‌സര്‍ലന്‍ഡ്. എക്‌സിറ്റ് ഇന്റര്‍നാഷണല്‍ എന്ന സന്നദ്ധ സംഘടനയുടെ നേതൃത്വത്തിലാണ് ദയാവധത്തിനുള്ള പ്രത്യേക ഉപകരണം വികസിപ്പിച്ചത്. 'ഡോക്ടര്‍ ഡെത്ത്' എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന, എക്‌സിറ്റ് ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ ഡോ. ഫിലിപ്പ് നിച്ഷ്‌കേ ആണ് യന്ത്രത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. അടുത്ത വര്‍ഷത്തോടെ രാജ്യത്ത് ഈ യന്ത്രം ഉപയോഗിക്കാനാകുമെന്നാണ് നിര്‍മാതാക്കളുടെ പ്രതീക്ഷ.   ശവപ്പെട്ടിയുടെ ആകൃതിയിലുള്ള യന്ത്രത്തിലേക്ക് രോഗിയെ പ്രവേശിപ്പിച്ചാല്‍ ഓക്‌സിജന്‍ അളവ് വളരെ പെട്ടെന്ന് കുറച്ച ശേഷം മരണം സംഭവിക്കുന്നതാണ് പ്രവര്‍ത്തന രീതി. യന്ത്രത്തിനുള്ളിലേക്ക് ഒരു ക്യാപ്‌സ്യൂള്‍ കൂടി നിക്ഷേപിച്ചാണ് രോഗിയെ ദയാവധത്തിന് വിധേയമാക്കുക. ഇതിന് ശേഷം മൃതശരീരവും ക്യാപ്‌സൂളും മാറ്റിയാല്‍ യന്ത്രം വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലാണ് രൂപകല്‍പ്പന.  അതേസമയം, ഈ യന്ത്രം ആത്മഹത്യയെ പ്രോത്സാഹിപ്പിക്കുന്നുവെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.

🛑🛑🛑

ദയാവധം വിനാശകരമായ നീക്കം; സഭയ്ക്ക് ഒരിക്കലും അഗീകരിക്കാനാവില്ല: സിഡ്നി ആർച്ച്ബിഷപ്പ് ആന്തണി ഫിഷർ

July 15, 2021


സിഡ്നി: ദയവധം വിനാശകരമായ നീക്കമാണെന്ന്‌ മുന്നറിയിപ്പു നൽകി ഓസ്‌ട്രേലിയയിലെ സിഡ്‌നി ആർച്ച്ബിഷപ്പ് ആന്തണി ഫിഷർ. പ്രായമായവരെയും ദുർബലരെയും സംരക്ഷിക്കാൻ കോവിഡ് മഹാമാരിക്കാലത്ത് ഭരണകൂടം നടത്തിയ ശ്രമങ്ങളെ പരാമർശിച്ചുകൊണ്ട്, പ്രായമായവരെയും രോഗികളെയും മരണത്തിലേക്ക് തള്ളിവിടുന്ന ദയാവധ നിലപാടിലെ വിരോധാഭാസവും തുറന്നുകാട്ടി.


ദയാവധ നിയമം ന്യൂ സൗത്ത് വെയിൽസ് പാർലമെന്റ് പരിഗണിക്കുന്ന സാഹചര്യത്തിലാണ് ആർച്ച്ബിഷപ്പിന്റെ പ്രതികരണം. ദയാവധം സഭയുടെ പാരമ്പര്യങ്ങൾക്കും ആചാരങ്ങൾക്കും എതിരാണ്. ആരോഗ്യ, വൃദ്ധജന പരിപാലനരംഗത്ത് ലോകത്തിലെ ഏറ്റവും വലുതും പൗരാണികവുമായ കത്തോലിക്ക സഭാ സ്ഥാപനങ്ങൾ പ്രായമായവരുടെയും സ്വാഭാവിക മരണത്തിന് കീഴടങ്ങുന്നവരുടെയും അന്തസ് ഉയർത്തിപ്പിടിക്കാനാണ് എപ്പോഴും ശ്രമിക്കുന്നത്.


അവരുടെ മരണം നേരത്തെയാക്കുന്നതിനുള്ള ശ്രമങ്ങളോടും അതിനെ പ്രോത്‌സാഹിപ്പിക്കുന്ന നിലപാടുകളോടും സഭയ്ക്ക് യോജിക്കാനാവില്ല. ആരോഗ്യ, വൃദ്ധജന പരിപാലന രംഗത്ത് സേവനം ചെയ്യുന്ന കത്തോലിക്കാ സ്ഥാപനങ്ങളെപ്പോലെയുള്ള സർക്കാരിതര പ്രസ്ഥാനങ്ങൾക്ക് ഓസ്‌ട്രേലിയ പരിഗണന നൽകുന്നുണ്ടെങ്കിൽ, ചില രീതികളിൽ വ്യത്യസ്തമായിരിക്കാൻ ഞങ്ങൾക്ക് ഇടം നൽകേണ്ടതുണ്ട്.


ജീവന്റെ മൂല്യം ഉയർത്തിപ്പിടിക്കുന്ന സഭ രോഗികളുടെയും പ്രായമായവരുടെയും കഷ്ടപ്പാടുകൾ പരിഹരിക്കുന്നതിനാണ് മുൻഗണന നൽകുന്നത്. ജീവന്റെ മാഹാത്മ്യവും പവിത്രതയും ഉയർത്തിപ്പിടിക്കുന്നതോടൊപ്പം കൊല്ലരുത് എന്ന കൽപ്പനയെ പരിപാവനമായാണ് സഭ കരുതുന്നത്. വൈദ്യശാസ്ത്രരംഗത്ത് ഉൾപ്പെടെ ഈ മൂല്യങ്ങളാണ് ഞങ്ങളെ ഇക്കാലമത്രയും നയിച്ചത്. ഞങ്ങൾക്ക് അത് നിസാരമായി ഉപേക്ഷിക്കാനാവില്ല.


മനുഷ്യരുടെ അന്തസ് ഉയർത്തിപ്പിടക്കണമെന്നത് കൈസ്തവ വിശ്വാസത്തിന്റെ മാത്രം കാഴ്ചപ്പാടല്ല. മറിച്ച് മിക്ക രാജ്യങ്ങളുടെയും നിയമവ്യവസ്ഥകളും രാജ്യാന്തര മനുഷ്യാവകാശ നിയമങ്ങളും വേൾഡ് മെഡിക്കൽ അസോസിയേഷൻ എത്തിക്‌സുമെല്ലാം മനുഷ്യരുടെ ജീവനും അന്തസിനും മൂല്യം കൽപ്പിക്കുന്നുണ്ട്.


ഓസ്‌ട്രേലിയയിൽ (ചില സംസ്ഥാനങ്ങളിൽ) ദയാവധത്തിന് നിയമസാധുത നൽകിയിട്ട് അധികനാളായിട്ടില്ല. എന്നാൽ, പ്രതീക്ഷിച്ചിരുന്നതിനേക്കാൾ കൂടുതൽപേരിൽ ഈ നിയമം പ്രയോഗിക്കപ്പെട്ടു എന്നതാണ് വാസ്തവം. ഈ നിയമം വളരേമുമ്പ് നടപ്പാക്കിയ രാജ്യങ്ങളിലേക്ക് നോക്കിയാൽ, ദയാവധ നിയമം ദുരുപയോഗിക്കപ്പെടുന്നത് വ്യക്തമാകും. ദയാവധം അനുവദിക്കപ്പെട്ടാൽ ഈ സാഹചര്യം ഓസ്‌ട്രേലിയയിലും ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

🛑🛑🛑


അണ്ണാന്‍ പതിനെട്ട് പേരെ ആക്രമിച്ച് പരിക്കേല്‍പിച്ചു; ഒടുവില്‍ അതിന് ദയാവധം.


 ബക്ക്‌ലി: വെല്‍ഷിലെ ഒരു ചെറിയ പട്ടണത്തിലെ താമസക്കാരെ ആക്രമിച്ച് പരിക്കേല്‍പിച്ച ഒരു അണ്ണാനെ പിടികൂടി ദയാവധത്തിന് വിധേയമാക്കിയ വാര്‍ത്തയാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. അണ്ണാന്റെ 48 മണിക്കൂര്‍ നീണ്ട ആക്രമണത്തില്‍ 18 പേര്‍ക്കാണ് പരിക്ക് പറ്റിയത്. ഓടി നടന്ന് ആളുകളെയെല്ലാം കടിച്ച് പരിക്കേല്‍പിക്കുകയാണ് അണ്ണാന്റെ പ്രധാന പരിപാടി. അതിനെ ഒടുവില്‍ ആ പ്രദേശത്ത് താമസിക്കുന്ന ഒരാള്‍ തന്നെ പിടികൂടുകയായിരുന്നു. പിന്നീട് മൃഗക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനം അണ്ണാനെ ദയാവധത്തിന് വിധേയമാക്കിയെന്നാണ് റിപ്പോര്‍ട്ട്.


സ്‌ട്രൈപ്പ് എന്നായിരുന്നു ഈ അണ്ണാന്റെ പേര്. കഴിഞ്ഞയാഴ്ചയാണ് ഫ്‌ളിന്റ്‌ഷെയറിലെ ബക്ക്‌ലിയിലുള്ള ആളുകളെ ഒരു കാരണവും കൂടാതെ ഇത് ആക്രമിച്ചത്. അണ്ണാന്‍ ആളുകളെ ആക്രമിച്ചതും അതിന്റെ ദയാവധവുമെല്ലാം 65കാരിയായ കൊറിന്‍ റെയ്നോള്‍ഡ്സിനെയാണ് വേദനിപ്പിക്കുന്നത്. കാരണം അവരാണ് മാര്‍ച്ച് മുതല്‍ അണ്ണാന് ഭക്ഷണം നല്‍കി പരിപാലിച്ചിരുന്നത്. സ്‌ട്രൈപ്പ് അവരുടെ പൂന്തോട്ടത്തിലെ പതിവ് സന്ദര്‍ശകനായിരുന്നു. തുടക്കത്തില്‍ പക്ഷികളുടെ ഭക്ഷണം മോഷ്ടിക്കാനാണ് അവന്‍ വന്നിരുന്നത്. എന്നാല്‍ ആ മാസങ്ങളിലെല്ലാം അവൻ സൗമ്യനായിരുന്നെന്നും കൊറിന്‍ പറയുന്നു. അണ്ണാന് കൊറിന്‍ നട്ട്‌സ് കൊടുക്കുമായിരുന്നു. കഴിഞ്ഞയാഴ്ച പൂന്തോട്ടത്തില്‍ വന്ന സ്‌ട്രൈപ്പിന് കൊറിന്‍ ഭക്ഷണം നല്‍കാന്‍ ശ്രമിച്ചു. എന്നാല്‍ ഭക്ഷണം സ്വീകരിക്കുന്നതിന് പകരം അവന്‍ കടിക്കുകയായിരുന്നെന്നും കൊറിന്‍ പറഞ്ഞു.


ടൗണ്‍ ഫെയ്സ്ബുക്ക് പേജില്‍ നോക്കിയപ്പോഴാണ് കൊറിനെ കൂടാതെ നിരവധി പേരെ ഈ അണ്ണാന്‍ കടിച്ചതായി കൊറിന്‍ അറിഞ്ഞത്. ആക്രമണങ്ങളുടെ റിപ്പോര്‍ട്ടുകള്‍ കണ്ട അവര്‍ ഞെട്ടിപ്പോയി. ഉടന്‍ തന്നെ എന്തെങ്കിലും ചെയ്‌തേ പറ്റൂവെന്ന് കൊറിന്‍ തീരുമാനിച്ചു. അങ്ങനെ അവനെ കെണിയില്‍ വീഴ്ത്താന്‍ അവര്‍ അവന് ഭക്ഷണം നല്‍കുന്ന സ്ഥലത്ത് കെണി ഒരുക്കി. 20 മിനിറ്റ് കഴിഞ്ഞപ്പോള്‍, അവന്‍ കെണിയില്‍ വീണു. സാധാരണയായി കൊറിന്‍ മുറിവേറ്റ പക്ഷികളെ വീട്ടില്‍ കൊണ്ടുവന്ന് ചികിത്സിച്ച് ഭേദമാക്കാറുണ്ട്. താന്‍ ഒരു മൃഗസ്‌നേഹിയാണെന്ന് കൂടി അവര്‍ പറഞ്ഞു.


കെണിയിലാക്കിയ അണ്ണാനെ കൊറിന്‍ മൃഗങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയായ റോയല്‍ സൊസൈറ്റി ഫോര്‍ പ്രിവന്‍ഷന്‍ ഓഫ് ക്രുവെല്‍റ്റി ടു അനിമല്‍സിന് കൈമാറുകയായിരുന്നു. അവിടെ വച്ച് ഒരു മൃഗഡോക്ടര്‍ അണ്ണാനെ ദയാവധത്തിന് വിധേയമാക്കി. അണ്ണാനെ കൊല്ലേണ്ടി വന്നതില്‍ സങ്കടമുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു. എന്നാല്‍ 2019 -ലെ നിയമ മാറ്റങ്ങള്‍ കാരണം ചാരനിറത്തിലുള്ള അണ്ണാനെ കാട്ടിലേക്ക് തിരികെ വിടുന്നത് നിയമവിരുദ്ധമാണ്’ സംഘടനയുടെ ഒരു വക്താവ് പ്രതികരിച്ചു. ഈ നിയമത്തോട് യോജിക്കുന്നില്ലെങ്കിലും, നിയമപരമായി അത് പാലിക്കേണ്ടത് തങ്ങളുടെ കര്‍ത്തവ്യമാണെന്നും അദ്ദേഹം പറഞ്ഞു. ചാരനിറത്തിലുള്ള അണ്ണാനെ കെണി വെച്ച് പിടിക്കരുതെന്നാണ് സംഘടനയിലുള്ളവര്‍ ആളുകളോട് അഭ്യര്‍ത്ഥിക്കുന്നത്. കാരണം പിടികൂടിയാല്‍ അതിനെ കാട്ടിലേക്ക് വിടുന്നത് നിയമവിരുദ്ധമാണ്. പകരം കൊല്ലുകയല്ലാതെ മറ്റു മാര്‍ഗമില്ല.

🛑🛑🛑


ദയാവധം ആവശ്യപ്പെട്ട് അമ്മയും മകളും രാഷ്ട്രപതിക്ക് കത്തയച്ചു.


മസ്കുലര്‍ ഡിസ്ട്രോഫി എന്ന രോഗം ബാധിച്ചവരാണ് ഇരുവരും.


ന്യൂഡല്‍ഹി : സുപ്രീംകോടതി വിധി വന്നതിന് പിന്നാലെ ദയാവധം ആവശ്യപ്പെട്ടുകൊണ്ട് അമ്മയും മകളും രാഷ്ട്രപതിക്ക് കത്തയച്ചു. മസ്കുലര്‍ ഡിസ്ട്രോഫി എന്ന രോഗം ബാധിച്ചവരാണ് ഇരുവരും. ഉത്തര്‍പ്രദേശിലെ കാന്‍പൂരില്‍ നിന്നുള്ള ശശി മിശ്ര (59), മകളായ അനാമിക മിശ്ര (33) എന്നിവരാണ് ദയാവധം അപേക്ഷിച്ചുകൊണ്ട്‌ രാഷ്ടപതി രാം നാഥ് കൊവിന്ദിന് കത്തയച്ചത്.


” കത്ത് നേരെ രാഷ്ട്രപതിയുടെ ഓഫീസിലേക്ക് അയക്കുകയായിരുന്നു.” ജില്ലാ മജിസ്ട്രേറ്റ് രാജ് നാരായണ്‍ പാണ്ഡെ പറഞ്ഞു.


ഒന്നുകില്‍ തങ്ങളുടെ ചികിത്സയ്ക്ക് സാമ്പത്തിക സഹായം നല്‍കുക അല്ലെങ്കില്‍ തങ്ങളെ മരിക്കാന്‍ അനുവദിക്കുക എന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ചീഫ്ജസ്റ്റിസ് ദീപക് മിശ്രയ്ക്കും താന്‍ കത്തയച്ചിരുന്നതായ് അനാമികാ മിശ്ര പറഞ്ഞു.


” എന്റെ പിതാവ് ഗംഗ മിശ്രയ്ക്കും മസ്കുലര്‍ ഡിസ്ട്രോഫി ഉണ്ടായിരുന്നു. അദ്ദേഹം പതിനഞ്ച് വര്‍ഷം മുന്‍പ് മരിച്ചു. അദ്ദേഹത്തിന്റെ മരണശേഷം കുടുംബത്തെ നോക്കാന്‍ ആരും തന്നെ ഇല്ല. 1985ലാണ് അമ്മയ്ക്കും അതെ രോഗം ബാധിച്ചതായ് അറിയുന്നത്.” അനാമിക പറഞ്ഞു.


ആറുവര്‍ഷം മുന്‍പാണ് അനാമികാ മിശ്രയ്ക്കും ഇതേ രോഗം ബാധിച്ചതായ് അറിയുന്നത്. മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്കും സാമ്പത്തികസഹായം ആവശ്യപ്പെട്ടുകൊണ്ട് കത്തെഴുതിയതിന് (ചോരയില്‍) പിന്നാലെ അമ്പതിനായിരം രൂപ ധനസഹായം ലഭിച്ചിരുന്നു. ” ഞങ്ങള്‍ക്ക് കുറച്ചുദിവസം കഴിച്ചുകൂട്ടാന്‍ കൂടി ആ തുക മതിയാകില്ല.” അനാമികാ മിശ്ര പറഞ്ഞു.

🛑🛑🛑


No comments:

Post a Comment

  ശൂന്യതയുടെ നിറമുള്ള അകൽച്ച അവനെ നിദ്രയ്ക്കു വിടാതെ കുത്തി നോവിച്ചു കൊണ്ടിരുന്നു. എന്നാലും എന്തിനായിരിക്കും ഉമ്മയും ഉപ്പയും ഇതിനു സമ്മതം മൂ...