Wednesday, 9 October 2019

മുഹമ്മദ് നബി (സ): ലാളിത്യത്തിന്റെ പര്യായം

അള്ളാഹു പരമാധികാരിയാണ്. പ്രപഞ്ചം സമഷ്ടിയും അവന്റെ സൃഷ്ടിയാണ്. സൃഷ്ടികൾ വിവിധങ്ങളാണ്.പ്രാഥമികമായി അവയെ ചേതനം, അചേതനം എന്നിങ്ങനെ പരിച്ഛേദിക്കാം. അള്ളാഹു അവന്റെ തുച്ഛം സൃഷ്ടികൾക്ക് ഇതരരെക്കാൾ പ്രാധാന്യം കൽപ്പിച്ചു .ഇവ ചേതനാചേതനങ്ങളിലും ദർശിക്കാം.ദിവസങ്ങളിൽ നിന്ന് വെള്ളിയാഴ്ച, മാസങ്ങളിൽ നിന്ന് റമളാൻ, സൗധങ്ങളിൽ നിന്ന് പള്ളി, ജീവികളിൽ മനുഷ്യർ, മനുഷ്യരിൽ നബിമാർ, നബിമാരിൽ നിന്ന് മുഹമ്മദ്(സ). ഇങ്ങനെ നീളുന്നു പട്ടിക.
ഇത്തരുണത്തിൽ നാഥന്റെ പ്രത്യേക പരിഗണനക്ക് പാത്രീഭവിച്ചവർ ഒരിക്കലും നിസ്സാരരല്ലെന്ന് യുക്തിസഹമാണ്. ഗ്രന്ഥ ഗണത്തിൽ നിന്ന് ഉൽകൃഷ്ട ഗ്രന്ഥമായ ഖുർആനാണ് മനുഷ്യകുലത്തിന്റെ മൂലഗ്രന്ഥം. അത് ദൈവികമാണ്. സന്ദേഹങ്ങൾക്കും ധാരണകൾക്കും ഖുർആനിൽ സ്ഥാനമില്ല. ഇന്ന്, ശാസ്ത്രം പ്രസ്തുത ദൈവികഗ്രന്ഥത്തിനു മുമ്പിൽ ശിരസ്സ് നമിക്കുന്നു. അതുൾകൊള്ളുന്ന അർത്ഥഗർഭമായ ആശയങ്ങൾ അഖണ്ഡമാണ്, അചഞ്ചലമാണ്.

മനുഷ്യസമൂഹത്തെ അള്ളാഹു ആദരിച്ചുവെന്നും (വി.ഖു  17:70) അവർക്കു വേണ്ടിയാണ് ഇതര നിഖില സൃഷ്ടികൾ പടക്കപ്പെട്ടതെന്നും (വി.ഖു 2:29 ) ഖുർആൻ വ്യക്തമാക്കുന്നു. മനുഷ്യരിൽ നിന്നെന്നല്ല, സമസ്ത സൃഷ്ടികളിൽ നിന്നും മഹോന്നതനാണ് മുഹമ്മദ് (സ). ലോകൈക ഗുരുവാണ് ഹബീബ് (സ). ലോകർക്കാകമാനം കാരുണ്യമായിട്ടാണ് തിരു നിയോഗം (വി.ഖു 21/107 ) എന്തിനേറെ പറയണം, ഈ സമഗ്ര മൂലഗ്രന്ഥം പോലും തിരുദൂതർക്കാണ് ഇറക്കപ്പെട്ടത്.

നിഖില സംസ്ക്കാരങ്ങളിലും മനുഷ്യഭാഷാ പ്രകാശനരീതിയുടെയും സർഗ്ഗശക്തിയുടെയും ആയുധമായി വർത്തിച്ചവയാണ് സാഹിത്യങ്ങളും കവിതകളും. അവ സമൂഹത്തിലെ സ്ഥാനമാനങ്ങൾക്കുളള അളവുകോലായിരുന്നു. ഇതാണ് നബി(സ)യുടെ സമൂഹ പശ്ചാത്തലം. അവരിലേക്കാണ് ഖുർആൻ അവതരിച്ചത്. ചുരുക്കത്തിൽ, ഖുർആൻ മുഖേന ആളുകൾ ഇസ്ലാമിലേക്ക് ചേക്കേറാൻ നാന്ദി കുറിച്ചു.

അവാച്യമഹിമയുള്ള ഖുർആൻ നബി(സ)യുടെ വ്യക്തിത്വത്തിലേക്ക് അംഗവിക്ഷേപം നടത്തുന്നത് കാണുക."തീർച്ചയായും താങ്കൾ അതിമഹത്തായ സ്വഭാവത്തിനുടമയാകുന്നു". (വി.ഖു 68/4) . ആകയാൽ, അതിമഹത്തായ സ്വഭാവത്തിനു അത്യന്താപേക്ഷിതമായ ചേരുവകളെക്കുറിച്ചുള്ള പര്യവേക്ഷണം ഒരു വ്യക്തിയെ പൂർണ്ണ വിശ്വാസിയാക്കും . ഇക്കാലമത്രയും ഭൂമുഖത്ത് ഭൂജാതരായ നേതാക്കൾക്കവകാശപ്പെടാൻ സാധിക്കാത്ത വിധത്തിൽ സമഗ്ര സമ്പൂർണ്ണമാണ് ഈ അതുല്ല്യ നേതാവിന്റെ ചരിത്രം. ആർക്കും പരിശോധിക്കാനുതകുന്ന വിധത്തിൽ, ചരിത്രത്തിന്റെ ശുഭ്രമായ വെളിച്ചത്തിൽ ജീവിച്ച നബി(സ)യുടെ ജീവിതം മലക്കെ തുറന്നു വെക്കപ്പെട്ടിരിക്കുന്നു. ആർക്കും പരിശോധിക്കാം. ആ നേതാവിന്റെ ചലന നിശ്ചലനങ്ങളും, ഉറക്ക ഉണർച്ചാ വേളകളും അതിനും പുറമെ, തന്റെ പ്രിയതമകളോടുള്ള സമീപനങ്ങൾ പോലും ചരിത്രത്താളുകളിൽ ഉല്ലേഖനം ചെയ്യപ്പെട്ടിരിക്കുന്നു.

നബി(സ) പ്രസ്താവിച്ചതായി അനസ്(റ) ഉദ്ധരിക്കുന്നു. നിങ്ങളിലോരോരുത്തർക്കും തന്റെ മാതാപിതാക്കൾ, സന്താനങ്ങൾ, മറ്റു ജനങ്ങൾ എന്നിവരെക്കാൾ ഞാൻ ഏറ്റം പ്രിയങ്കരനാവുന്നത് വരെ നിങ്ങൾ സത്യവിശ്വാസിയാവുകയില്ല.(ബുഖാരി 16, മുസ്ലിം 169)
തിരുനബിയെക്കുറിച്ചു പഠിക്കൽ ഒരു മുസ്ലിമിന്റെ ബാധ്യതയാണ്.കാരണം ഒരാളെ നിഷ്കളങ്കമായി, വഞ്ചനയുടെ ലാഞ്ഛന യില്ലാതെ സ്നേഹിക്കൽ അയാളെക്കുറിച്ചുള്ള വിശദപഠനത്തെ ആശ്രയിച്ചിരിക്കുന്നു. തിരുജീവിത പഠിതാവിന് അവലംബനീയം ആത്യന്തികമായി ഖുർആനും സുന്നത്തുമാണ്. ഹദീസ് താളുകൾ പരതിയാൽ ഹബീബിന്റെ ജീവിതരീതി ഗ്രഹിക്കാവുന്നതാണ്. ലോകം ഇരുട്ടിൽ തപ്പിത്തടഞ്ഞ ഒരു കാലഘട്ടത്തിൽ, വെറും മദ്യത്തിലും മദിരാശിയിലും ജീവിതം തള്ളിനീക്കി രക്തച്ചൊരിച്ചിലും കലാപങ്ങളും കൊണ്ട് മാനവ സംസ്കൃതിയെ തന്നെ നശിപ്പിച്ച അറബികളെ വിശ്വസംസ്ക്കാരത്തിന്റെ മഹിത മാതൃകകളാക്കി പരിവർത്തിപ്പിച്ച നേതാവിന്റെ സ്വഭാവ വൈശിഷ്ട്യം പ്രസക്തമാണെന്നതിൽ സന്ദേഹമില്ല.
ഇവ നമുക്ക് ഹദീസുകളിൽ നിന്ന് വായിച്ചെടുക്കാവുന്നതാണ്. ലാളിത്യത്തിന്റെ പര്യായമായിരുന്നു റസൂൽ(സ).

ഏതൊരു വ്യക്തിയും ഇരു ലോകത്തും ഐശ്വര്യമാണ് ആഗ്രഹിക്കുന്നത്. അതിനു വേണ്ടി അവൻ കിണഞ്ഞു പരിശ്രമിക്കുന്നു. സർവ്വൈശ്വര്യവും നൽകുന്നവൻ ഏകനായ സ്രഷ്ടാവാണ്. ഏതൊരു വ്യക്തിയുടെയും ജീവിത വിജയത്തിൽ അവന്റെ പ്രാർത്ഥന നിർണ്ണായക പങ്ക് വഹിക്കുന്നു.

സാമൂഹിക ജീവിയായ മനുഷ്യന്റെ ചിന്തയിലും വാക്കിലും ചെയ്തികളിലും ആവശ്യവും അനാവശ്യവുമുണ്ട്. പക്ഷേ, എന്താണ് ആവശ്യവും അനാവശ്യവും അളക്കാനുള്ള മാനദണ്ഡം? പാരത്രിക സൗഭാഗ്യത്തിന് സഹായകമായതെല്ലാം ആവശ്യവും അല്ലാത്തത് അനാവശ്യവുമാണ്.

നമ്മുടെ നേതാവ് ലാളിത്യം മുഖമുദ്രയാക്കിയ വ്യക്തിത്വമാണ്. ഉദാഹരണങ്ങൾക്കായി, പ്രാഥമിക സ്രോതസ്സും ഖുർആന്റെ ആധികാരിക വ്യാഖ്യാനവുമായ ഹദീസുകളിലേക്ക് തന്നെ മടങ്ങാം. അലിയ്യുബ്നു ഹുസൈനി (റ)ൽ നിന്ന് നിവേദനം. അള്ളാഹുവിന്റെ തിരുദൂതർ പ്രസ്താവിച്ചു. ഒരാൾ തനിക്ക് ആവശ്യമില്ലാത്ത കാര്യങ്ങൾ വർജിക്കുകയെന്നത് അയാളുടെ ഇസ്ലാമിന്റെ സൗന്ദര്യത്തിൽ പെട്ടതാണ്.( മിശ്കാത്ത് 4839)

ഉമർ (റ) നിവേദനം ചെയ്യുന്നു. ഒരിക്കൽ ഞാൻ നബി(സ)യുടെ സമീപത്തേക്ക് പോയി.തദവസരത്തിൽ തോലിനാൽ നിർമ്മിച്ച ഉപധാനത്തിൽ തല ചായ്ച്ച് ഈത്തപ്പനയോലയുടെ ഒരു പായയിൽ നബി(സ) കിടക്കുകയായിരുന്നു.തിരുശരീരത്തിനും പായക്കുമിടയിൽ ഒരു വിരിപ്പിന്റെ അഭാവം. പായയുടെ അടയാളങ്ങൾ തിരുശരീരത്തിൽ അടയാളങ്ങൾ വീഴാൻ കാരണമായി.ഇതു കണ്ട് ഖിന്നനായി ഉമർ (റ) പറഞ്ഞു: "നബിയേ ! അങ്ങ് അള്ളാഹുവിനോട് ദുആ ചെയ്യുക! അള്ളാഹു താങ്കളുടെ സമൂഹത്തിന് വിശാലത നൽകും.അള്ളാഹുവിന് ആരാധനയർപ്പിക്കാത്ത പേർഷ്യാ, റോം നിവാസികൾക്ക് വിശാലത നൽകപ്പെട്ടുവല്ലോ". ഇതു കേട്ട് നബി(സ) പ്രതിവചിച്ചു: ഓ ഉമർ! താങ്കളാണോ ഇതു പറയുന്നത്!! അവർ ഇഹലോക ഐശ്വര്യം ഉളരിക്കപ്പെട്ട ജനതയാണ്. ഐശ്വര്യം അവർക്ക് ദുൻയാവിലും നമുക്ക് ആഖിറത്തിലുമാകൽ താങ്കൾ തൃപ്തിപ്പെടുന്നില്ലേ? (മിശ്കാത്ത് 5240;മിർഖാത്ത് 9/426-427.)
ആകയാൽ ഹബീബ് (സ) കൊതിക്കുന്നത് ഇവിടുത്തെ ലളിത ജീവിതവും ആഖിറത്തിലെ ശാശ്വത സന്തോഷ  ജീവിതവുമാണ്.അമ്പിയാക്കളുടെ ശരീരം നരകത്തിന് ഹറാമാക്കിയിട്ടുണ്ട്. എന്നിട്ടുമെന്തേ, നബി(സ)ക്ക് ഒരു ആർഭാട ജീവിതം നയിക്കാമായിരുന്നില്ലേ?താൻ അറേബ്യൻ രാജാവാണെന്നിരിക്കെ, എന്തുകൊണ്ട് അംബരച്ചുംബികളായ സൗധങ്ങളും കൊട്ടാരങ്ങളും നിർമ്മിച്ചില്ല? ധന ദൗർലഭ്യം കൊണ്ടാണോ? അല്ലേയല്ല. അങ്ങനെയായിരന്നെങ്കിൽ " ഈ മലകൾ താങ്കൾക്കായി പൊന്നാക്കട്ടെയോ " എന്ന ജിബ്രീലിന്റെ ചോദ്യത്തിന് സമ്മതം മൂളിയാൽ മതിയായിരുന്നു.ഇവ ഉണർത്തിക്കൊണ്ടാണ് ഇമാം ബൂസ്വീരി (റ) ബുർദയിൽ ആവിഷ്കരിച്ചത്. " ഉയർന്ന സ്വർണ്ണപർവ്വതങ്ങൾ അവിടുത്തെ പ്രലോഭിപ്പിച്ചു; അപ്പോഴും അവിടുന്ന് ശക്തമായ വിമുഖത പ്രകടിപ്പിക്കുകയാണ് ചെയ്തത് " (ബുർദ 31 )

തന്റെ വശ്യമായ സ്വഭാവവൈശിഷ്ട്യം നിമിത്തം ധാരാളമാളുകൾ ഹബീബിൽ (സ) അഭയം പ്രാപിച്ചു. അവിടുത്തെ ലാളിത്യം നഗ്നനേത്രങ്ങൾക്ക് വിധേയമായപ്പോൾ കഠിന ശത്രുവായിരുന്ന അദിയ്യുബ്നു ഹാതിമിന്റെ അന്തരംഗവും വിളിച്ചു പറഞ്ഞു: "അല്ല, ഇത് ഒരു രാജാവിന്റെ നിലപാടല്ല, പ്രത്യുത തീർച്ചയായും ഇതൊരു പ്രവാചകൻ തന്നെ". അൽബിദായത്തു വന്നിഹായയിൽ പ്രസ്തുത സംഭവം പരാമർശിക്കുന്നു.(5/76-77) .ആശയ വിവർത്തനം ഇങ്ങനെ: പ്രവാചകരോട് കഠിനമായ മതവൈരാഗ്യം വെച്ചു പുലർത്തിയിരുന്ന ഒരു നാട്ടുരാജാവും ക്രിസ്തീയ നേതാവുമായിരുന്നു അദിയ്യുബ്നു ഹാതിം (റ). മദീനയിലെ പ്രവാചകനായ രാജാവിനെക്കുറിച്ച് കേൾക്കാത്ത കണ്ണപുടങ്ങളില്ലെന്നായി.അദിയ്യിനും അഭിമുഖമായൊന്ന് കാണണന്നമെന്നായി. പ്രവാചകനെ ആരാഞ്ഞ് മദീനയിലെത്തി. പള്ളിയിൽ വെച്ച് കണ്ടുമുട്ടുകയും അദിയ്യിനെ ഹബീബ് (സ) വീട്ടിലേക്ക് ക്ഷണിച്ച് കൊണ്ടു പോകുകയും ചെയ്തു.

വഴിമധ്യേ, ദുർബലയും വൃദ്ധയുമായ ഒരു സ്ത്രീ നബിയെ (സ) വഴിയിൽ തടഞ്ഞു നിർത്തി തന്റെ കഷ്ടാരിഷ്ടതകൾ തിരുമുമ്പിൽ സമർപ്പിച്ചു. അവിടുന്ന്  സഹതാപത്തോടെ ദീർഘനേരം ആ ദുർബല വൃദ്ധ സ്ത്രീയുടെ സങ്കടങ്ങൾ കേട്ട് പരിഹാരം നിർദ്ദേശിക്കുന്നു. ഇതു കാണേണ്ട താമസം അദിയ്യിന്റെ അന്തരാളം വിജൃംഭിക്കാൻ തുടങ്ങി."സത്യം, ഇതു ഒരു രാജാവല്ല ". അയാൾ ആത്മഗതം ചെയ്തു.വീട്ടിൽ പ്രവേശിച്ചപ്പോഴുള്ള കാഴ്ച വീണ്ടും അദ്ദേഹത്തെ അമ്പരിപ്പിച്ചു. പ്രവാചകന്റെ കൊച്ചു കൂരയിൽ സോഫയോ കസേരയോ കട്ടിലോ അദിയ്യിന് കാണാനായില്ല. ഇരിക്കാനും തലക്ക് വെക്കാനും ഉപയോഗിക്കുന്ന ഈന്തപ്പന നാരു നിറച്ച ഒരു തുകൽ തലയണ മാത്രമാണുള്ളത്.
അതിഥികളെ അത്യധികം ബഹുമാനിക്കുന്ന മദീനാ രാജാവ് അതെടുത്ത് അദിയ്യിനിട്ടു കൊടുത്തു, ഇരിക്കാനരുളി.ആതിഥേയന്റെ അവാച്യ വിനയം കണ്ട് വൈരം വിസ്മരിച്ച് അദിയ്യ് പ്രതിവചിച്ചു: "അങ്ങ് അതിലിരിക്കുക ". തിരുനബി(സ) അതിനു സമ്മതിക്കാതെ അദിയ്യിനെ നിർബന്ധിപ്പിച്ചിരുത്തി.തിരുദൂതർ നിലത്തുമിരുന്നു.

അദിയ്യ് വീണ്ടും മനസ്സാ പറഞ്ഞു. " ഇത് ഒരു രാജാവല്ല. രാജാധികാരത്തിനു വേണ്ടി ശ്രമിക്കുന്നയാളുടെ ലക്ഷണമല്ലിത്. തീർച്ചയായും ഇതൊരു പ്രവാചകൻ തന്നെ ". സഭ പിരിയും മുമ്പ് അദിയ്യ് സത്യം മനസ്സിലാക്കി ഇസ്ലാം പുൽകി.ഇത്യാദി മകുടോദാഹരണങ്ങൾ ഏറെയുണ്ട്.

ഒരിക്കൽ നബി (സ) സ്വഹാബിമാരോടൊത്ത് യാത്രയിലായിരിക്കെ വഴിവക്കിൽ ഒരു കൂറ്റൻ കെട്ടിടം കാണാനിടയായി.കണ്ട മാത്രയിൽ അവിടുന്ന് തിരക്കി: ഇതെന്താണ്? തദവസരം ഇത് ഒരു അൻസാരിയുടെ കെട്ടിടമാണെന്ന് സ്വഹാബ പ്രത്യുത്തരം നൽകി.നബി(സ) മറുത്തൊന്നും പറഞ്ഞില്ല. തദനന്തരം പ്രസ്തുത കെട്ടിടോടമ ജനമധ്യേ നബി (സ) സലാം പറഞ്ഞാ ഗതനായി. നബി(സ) അദ്ദേഹത്തെ തൊട്ട് മുഖം തിരിച്ചു കളഞ്ഞു. ഇത്തരുണത്തിൽ പലവുരു ആവർത്തിച്ചു. മുപടി ലഭ്യമായില്ല. ദുഃഖിതനായ അൻസാരി ഇതര അനുചരരോട് പരാതിപ്പെട്ടു. അപ്പോൾ ഗോപുരത്തിന്റെ കാര്യം അവർ അറിയിച്ചു. ഉടനെ അദ്ദേഹം ആ ഗോപുരം ഇടിച്ചു തരിപ്പണമാക്കി. മറ്റൊരു നാൾ നബി(സ) തദ് വഴിയിലൂടെ സഞ്ചരിക്കവെ, ഗോപുരമെവിടെയെന്ന് ചോദിച്ചു. അങ്ങയുടെ അവഗണയെക്കുറിച്ച് അതിന്റെ ഉടമസ്ഥൻ ഞങ്ങളോട് പരാതിപ്പെട്ടെന്നും തദവസരം  ഗോപുരമാണ്   അതിനു നിദാനമെന്നും ഞങ്ങൾ വെളിപ്പെടുത്തി. കേട്ടയുടനെ അദ്ദേഹം ആ ഗോപുരം തകർത്തു കളയുകയാണുണ്ടായതെന്ന് സ്വഹാബികൾ പറഞ്ഞു - ഈ വേളയിൽ നബി(സ) പറയുകയുണ്ടായി: "അറിയുക, എല്ലാ കെട്ടിടവും അതിന്റെ ഉടമസ്ഥനു വിനാശമാണ്, അത്യാവശ്യമായത് ഒഴികെ, അനിവാര്യമായതൊഴികെ. (അബൂദാവൂദ് 5234)

ആഹാര പാനീയങ്ങളിലും ലാളിത്യവും മിതത്വവുമാണ് മുസ്ലിം സ്വീകരിക്കേണ്ടത് .വിശുദ്ധ ഖുർആൻ പറയുന്നു: നിങ്ങൾ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക. എന്നാൽ നിങ്ങൾ  ദുർവ്യയമരുത്. ദുർവ്യയം ചെയ്യുന്നവരെ  അള്ളാഹു  ഇഷ്ടപ്പെടുകയില്ല തന്നെ. (വി.ഖു 7/31)

മുഹമ്മദ് (സ) മഹാമനസ്കതയുടെ  പര്യായമാണ് . അവിടുത്തെ ജീവിതരീതിയാണ് നാം അനുവർത്തിക്കേണ്ടത്. മൂന്നിലൊന്നിലധികം  ഭക്ഷിക്കരുതെന്നും ഭക്ഷണം പാഴാക്കരുതെന്നും അവിടുന്ന് പഠിപ്പിച്ചു. അവിടുത്തെ ഭക്ഷണരീതി വ്യക്തമാക്കുന്ന തിരുമൊഴി ഒന്ന് വായിക്കാം.

മിഖ്ദാദു ബ്നു മഅദീ കരിബ (റ) പ്രസ്താവിച്ചു: റസൂലുല്ലാഹി(സ) പറയുന്നതായി ഞാൻ കേട്ടു :വയറിനെക്കാൾ ദുശിച്ച ഒരു പാത്രവും മനുഷ്യൻ നിറച്ചിട്ടില്ല . മനുഷ്യന് തന്റെ നട്ടെല്ല് നിലനിർത്തുന്നതിനാവശ്യമായ ഏതാനും ഉരുളകൾ മതി. കൂടുതൽ അനിവാര്യമെങ്കിൽ വയറിന്റെ മൂന്നിൽ ഒരു ഭാഗം ഭക്ഷണം, മൂന്നിലൊന്ന് പാനീയവും, മൂന്നിലൊന്ന് ശ്വസന സൗകര്യത്തിനും." (തുർമുദി 2380,ഇബ്നുമാജ 3349).

ബുഖാരി - മുസ്ലിം  റിപ്പോർട്ട് ചെയ്യുന്ന  മറ്റൊരു ഹദീസ് കാണുക: "നബി(സ) യുടെ കുടുംബം യവത്തിന്റെ റൊട്ടി തുടർച്ചയായി രണ്ടുനാൾ വയറു നിറച്ച് ഭക്ഷിച്ചിട്ടില്ല.  അഥവാ ഒരു നാൾ കിട്ടിയാൽ പിറ്റേന്നാൾ ഉണ്ടാവില്ല .ഇവ്വിധം നബി(സ)യുടെ ലാളിത്യം ചിത്രീകരിക്കുന്ന ധാരാളം ഹദീസുകളുണ്ട്. ഒരിക്കൽ നബി(സ)ദുആ ചെയ്തതായി കാണാം: "നാഥാ  മുഹമ്മദിന്റെ വീട്ടുകാരുടെ ഭക്ഷണം  ജീവൻ പിടിച്ചുനിർത്താൻ വേണ്ടതെത്രയോ അത്രയുമാക്കേണമേ."(സ്വഹീഹുൽ ബുഹാരി ).

നബി(സ)ക്ക് പട്ടിണി തോഴനായിരുന്നു. പട്ടിണി നിമിത്തം കല്ല് അരയിൽ കെട്ടിയ എത്രയോ സംഭവങ്ങളുണ്ട് .ഒരു രംഗം ബുർദാ രചയിതാവും സാഹിത്യകുലപതിയുമായ  ഇമാം ബൂസ്വീരി(റ) വർണ്ണിക്കുന്നത് ശ്രദ്ധേയമാണ് ."അവിടുന്ന് വിശപ്പു കാരണം ഉദരത്തെ വരിഞ്ഞുകെട്ടുകയും മൃദുല ചർമ്മിയായ  ആമാശയത്തെ കല്ലിനടിയിൽ ചുരുട്ടി വെക്കുകയും ചെയ്തു .( ബുർദ 30 )

ഇതിന് ഉപോദ്ബലകമായി വേറെയും ഹദീസുകളുണ്ട്. അബൂത്വൽഹ(റ)യെ തൊട്ട് നിവേദനം. സ്വഹാബിവര്യൻ പറയുന്നു."വിശപ്പിന്റെ കാഠിന്യത്തെ ചൊല്ലി ഞങ്ങൾ നബി തങ്ങളോട് പരാതിപ്പെടുകയും ഞങ്ങൾ ഓരോരുത്തരും അവരവരുടെ വസ്ത്രം ഉയർത്തി ഉദരത്തിൽ വെച്ചു കെട്ടിയ കല്ല് നബിതങ്ങൾക്ക് കാണിച്ചുകൊടുത്തു.തദവസരം തിരുദൂതരും അവിടുത്തെ വസ്ത്രം ഉയർത്തി.തിരു ഉദരത്തിൽ രണ്ടു കല്ലുകൾ ഉണ്ടായിരുന്നു. (മിഷ്കാത്ത് 5254)

ഇന്ന് നമുക്ക് പട്ടിണി എന്താണെന്നറിയാത്ത കാലമാണ്. ഭക്ഷണം എങ്ങും സുലഭം!! പലപ്പോഴും നമുക്കിടയിലുള്ള വിവാഹാഘോഷങ്ങളിലെ സദ്യയും മറ്റും തിരുസുന്നത്തുകളോട് കൂറുപുലർത്തുന്നില്ല. ആയിശ(റ) നിവേദനം ചെയ്തു.  നബി അരുളി: "ഏറ്റവും അനുഗൃഹീത വിവാഹം ഏറ്റവും ചെലവ് കുറഞ്ഞ വിവാഹമാകുന്നു". (മിശ്കാത്ത് 3097 )

ആകയാൽ വിവിധയിനം ഭക്ഷണവിഭവങ്ങൾ കുന്നുകൂട്ടി ദുരഭിമാനത്തിനും പൊങ്ങച്ചത്തിനും മാത്സര്യബുദ്ധിയോടെ ആഘോഷം ആർഭാടമാക്കുന്ന ധനാഢ്യർ സമൂഹത്തിന് ശാപമാണ്. താൻ  ധനാഢ്യനാണെന്ന ഹുങ്കോടെ വിലമതിക്കുന്ന വാഹനങ്ങളും വസ്ത്രങ്ങളും ഭക്ഷണങ്ങളും വാരിക്കൂട്ടുന്നവരാണവർ. തന്റെ ആവശ്യാനുസരണം  ഉപയോഗിച്ച് ശിഷ്ടം ദാനം ചെയ്യുകയാണ് ഉത്തമശീലം. പക്ഷേ ശിഷ്ടദാനം ,അഗതികളും അനാഥകളും വിധവകളും വികലാംഗരുമായ സമൂഹത്തിലെ അവശരുടെ അവകാശമാണെന്നും പരീക്ഷണാർത്ഥം അത് അള്ളാഹു തങ്ങളുടെ കരങ്ങളിൽ തന്നതാണെന്നും അവർ മനസ്സിലാക്കുന്നില്ല.

സമ്പന്നരെ അന്ധമായി അനുകരിച്ചു കൊണ്ട് സാധാരണക്കാരും ഇന്ന് തങ്ങളുടെ കല്യാണങ്ങളിലും സൽക്കാരങ്ങളിലും ഭക്ഷ്യമേളയൊരുക്കി  ധൂർത്തടിക്കുവാൻ ശ്രമിക്കുകയാണ്. അവസാനം ഋണബാധിതരായി സന്താപ പാരാവാരത്തിൽ മുങ്ങിച്ചാകുന്നു.

ആഹാരം അനുവദനീയമങ്കിലും അതിൽ ലാളിത്യം സ്വീകരിക്കൽ സുന്നത്താണ്. അതിൽ വിശാലത പുലർത്തൽ പൂർവീകരുടെ ശീലമല്ല. "എന്നാൽ അതിഥിസൽക്കാര വേളയിലും ,പെരുന്നാൾ, ആശൂറാ തുടങ്ങിയ സന്ദർഭങ്ങളിലും, അതിഥികളെയും ഭാര്യസന്താനങ്ങളെയും സന്തോഷിപ്പിക്കുവാനും  അവരുടെ ആഗ്രഹങ്ങൾ സഫലീകരിച്ചു കൊടുക്കാനും വേണ്ടി ആഹാരയിനങ്ങളിൽ വൈവിധ്യം വരുത്തി വിശാലത പുലർത്തുന്നത്, പൊങ്ങച്ചമോ ദുരഭിമാനമോ ഇല്ലെങ്കിൽ എങ്കിൽ അഭികാമ്യമാണ്, സുന്നത്താണ്."( ശർവാനി 9/397)

ആകയാൽ പിശുക്കന്മാമരുടെ   ലക്ഷണമായ അതിമിതത്വവും ധൂർത്തന്മാരുടെ  ലക്ഷണമായ അമിതത്വവും അരുത്. മിതത്വമാണ് അഭികാമ്യം.  അതാണ് സച്ചരിതരുടെ സരണി. അവരെക്കുറിച്ച് ഖുർആൻ പറയുന്നു: "ചെലവഴിക്കുകയാണെങ്കിൽ അമിതവ്യയം നടത്തുകയോ പിശുക്ക് കാണിക്കുകയോ ചെയ്യാതെ അതിനിടക്കുള്ള മിതമാർഗം  സ്വീകരിക്കുന്നവരാണവർ. ( വി.ഖു 25: 67).

ഒരിക്കൽ നബി (സ)പറഞ്ഞു :വിവിധ  ആഹാര വിഭവങ്ങൾ ഭക്ഷിക്കുകയും വിവിധയിനം പാനീയങ്ങൾ കുടിക്കുകയും വ്യത്യസ്തയിനം വസ്ത്രങ്ങൾ ധരിക്കുകയും സംസാരത്തിൽ അതിരുവിടുകയും ചെയ്യുന്ന ചില വ്യക്തികൾ ഉണ്ടാകും.അവർ എന്റെ സമുദായത്തിലെ ദുഷ്ടന്മാരാകുന്നു (സവാജിർ 2/35).

നമ്മുടെ സമുദായത്തിന്  ഐശ്വര്യം  കൈവന്നപ്പോൾ  ഭൗതികതയിലുള്ള മത്സരമാണ് നാം കാണുന്നത് . എങ്ങും  ധനശേഖരത്തിനുള്ള നെട്ടോട്ടമാണ് .ധനം സംഭരിച്ച് സ്വന്തം വസതിയും പേടകങ്ങളും  ഭൂസ്വത്തുകളും മേന്മയിൽ നിന്ന്  അതി മേന്മയിലേക്ക് പെരുപ്പിക്കാനുള്ള ആധുനിക മനുഷ്യന്റെ അബദ്ധാഭിവാഞ്ഛ മൗഢ്യതയിലേക്ക്   വഴിവെക്കും.

വിവരസാങ്കേതിക വിദ്യയുടെ മുന്നേറ്റഫലമായി വാട്സ്ആപ്പും ഫേസ്ബുക്കും ഇതര അത്യാധുനിക സൗകര്യങ്ങളും രൂപംകൊണ്ടു. ഇന്ന് , അടുത്താണെങ്കിൽ പോലും എത്രയോ കാതങ്ങളകലെയുള്ള മനുഷ്യമനസ്സുകൾ സ്വൈരവിഹാരം ഇഷ്ടപ്പെടുന്നു.

നബി(സ) പറയുകയുണ്ടായി :  അള്ളാഹുവാണ് സത്യം,  ഞാൻ നിങ്ങൾക്കു മേൽ ദാരിദ്ര്യം ഭയക്കുന്നില്ല. പക്ഷേ നിങ്ങളുടെ പൂർവികർക്ക് ലോകം വിശാലമാക്കപ്പെട്ട പോലെ നിങ്ങൾക്കും അത് വിശാലമാക്കപ്പെടുന്നതിനെക്കുറിച്ചാണ് ഞാൻ ആശങ്കപ്പെടുന്നത്.അങ്ങനെ വന്നാൽ അവർ അതിനു വേണ്ടി മത്സരിച്ചതു പോലെ നിങ്ങളും മത്സരിക്കും, അത് അവരെ നശിപ്പിച്ചത് പോലെ നിങ്ങളെയും നശിപ്പിച്ചു കളയും. (ബുഖാരി 4015, മുസ്ലിം 2961)

നമ്മുടെ അപഥസഞ്ചാരത്തിന്റെ തിക്തഫലമാണ് പ്രസ്തുത ഹദീസ് കുറിക്കുന്നത്.

ഇന്ന് സുഖലോലുപതയിൽ കഴിയുന്ന ആളുകൾക്ക് ലളിത ജീവിതത്തിന്റെയും മഹാദാനത്തിന്റെയും പാഠങ്ങൾ പകർന്നു നൽകണം. അതിനുവേണ്ടി നമ്മുടെ ധാർമിക സംഘടന ഉപയോഗപ്പെടുത്തണം. തദ്വാരാ അവരെ സ്വാംശീകരിക്കണം. അവരുടെ ഹൃദയത്തിൽ ലാളിത്യത്തിന്റെ കണികകൾ പൊട്ടി മുളയ്‌ക്കട്ടെ.ഈ ബീജാവാപം  സമൂലമാറ്റത്തിനു കാരണമാകും. ദരിദ്രരെ തുണയ്ക്കൽ സുകൃതമാണെന്നും  ഇല്ലെങ്കിൽ നാളെ ചോദ്യം ചെയ്യപ്പെടുമെന്നും ധനാഢ്യനെ തെര്യപ്പെടുത്തണം.

ഇന്ന് ലോകത്ത് എട്ടിലൊരാൾ പട്ടിണിയിലാണെന്ന് ഐക്യരാഷ്ട്ര സഭയുടെ ഭക്ഷ്യ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. 85.4 കോടി ജനങ്ങൾ ഒഴിഞ്ഞ വയറുമായാണ് അന്തിയുറങ്ങുന്നത്. ശകലം ഭക്ഷണത്തിനു വേണ്ടിയുള്ള നീണ്ട കാത്തിരിപ്പിനൊടുവിൽ ഓരോ ദിവസവും 24000 പേർ പിടഞ്ഞുമരിക്കുന്നു. ഭൂമുഖത്തുള്ള 700 കോടി മനുഷ്യരിൽ 50 കോടിയോളം വരുന്ന അതിസമ്പന്നരാണ് ലോകത്തുള്ളത്. ഇവർ മൊത്തം ജനസംഖ്യയുടെ 7% ശതമാനം മാത്രമാണ്. നാഷണൽ സാമ്പിൾ സർവേ ഓർഗനൈസേഷൻ റിപ്പോർട്ട് പ്രകാരം സാമ്പത്തികരംഗം വളരുന്നതിനനുസരിച്ച് വിശപ്പും വളരുന്നുണ്ട്. സമ്പത്ത് സുഖലോലുപരായ ഒരു ന്യൂനപക്ഷം കൈയ്യടക്കി വെച്ചിരിക്കുകയാണെന്നും ദരിദ്ര ബഹുഭൂരിപക്ഷത്തെ പരിഗണിക്കാതെ അവർ സമ്പത്ത് ധൂർത്തടിക്കുകയാണെന്നും ഈ റിപ്പോർട്ടുകൾ തെളിയിച്ചു കൊണ്ടിരിക്കുന്നു. വിശപ്പടക്കാൻ ആഹാരമോ അന്തിയുറങ്ങാൻ കിടപ്പാടമോ ലഭിക്കാതെ സഹജീവികൾ കഷ്ടപ്പെടുമ്പോഴാണ് പണക്കാർ അംബരചുംബികളായ അലങ്കാര കോട്ടകൾ നിർമ്മിച്ച് ഊറ്റം കൊള്ളുന്നത്. ആകയാൽ ഇവരെ ബോധവൽക്കരിക്കൽ നമ്മുടെ കടമയാണ്

നാം ഓരോരുത്തരും  അവരവരുടെ വീടുകൾ അംഗസംഖ്യക്കനുസൃതമായി മാത്രം വികസിപ്പിക്കുക. തഥൈവ വാഹനങ്ങളും, ആവശ്യത്തിനുമാത്രം പണം ചെലവഴിച്ച് മിച്ചം കുടുംബത്തിലെ അവശരെയും ഇസ്ലാമിക സ്ഥാപനങ്ങളെയും അനാഥ സംരക്ഷണ കേന്ദ്രങ്ങളെയും സഹായിക്കാൻ മാറ്റിവയ്ക്കുക.

ഇത് പരലോകത്തേക്ക് ഒരു കനമേറിയ ഫലമായി പരിണമിക്കുകയും ചെയ്യും.

അനുയായികൾ നേതാവിനെ സമ്പൂർണ്ണമായി പിന്തുണയ്ക്കുന്നവരാകണം. ഈ കുറിപ്പിലുടനീളം പ്രതിപാദിച്ച തിരുവചനങ്ങൾ തീർത്തും നമ്മുടെ ജീവിതരീതിക്കുള്ള  ബൗണ്ടറിയാണ്. നേതാവ് അടയാളപ്പെടുത്തിയ സീമകൾ ഭേദിച്ചു കടക്കുന്നവരാകരുത് അനുയായികൾ.

തിരുമൊഴികൾ  വാതോരാതെ വായിച്ചു വിട്ടിട്ടു കാര്യമില്ല . അവയുടെ അലയൊലികൾ കർണ്ണപുടങ്ങളെ കോൾമയിർക്കൊള്ളിച്ച്,  തദ്വാരാ അന്തരാളങ്ങളിൽ പ്രതിഫലനവും സൃഷ്ടിക്കുന്നതാകണം.  അവകളെ നാളെ നാം മാറോടു ചേർത്തു ജീവിതം ചിട്ടപ്പെടുത്തണം.

ആകയാൽ, ഓരോ ചുവടുവെയ്പ്പുകളിലും, അനുകരിക്കാനും സൽപാന്ഥാവ് തെര്യപ്പെ  ടുത്തിത്തരാനും ഒരു നേതാവുണ്ട് എന്നതിൽ നമുക്ക് അഭിമാനിക്കാം. അനുനിമിഷവും തിരുചര്യകളിൽ സായൂജ്യമടയാൻ സർവ്വശക്തൻ ഉതവി നൽകട്ടെ.... ആമീൻ

5 comments:

  ശൂന്യതയുടെ നിറമുള്ള അകൽച്ച അവനെ നിദ്രയ്ക്കു വിടാതെ കുത്തി നോവിച്ചു കൊണ്ടിരുന്നു. എന്നാലും എന്തിനായിരിക്കും ഉമ്മയും ഉപ്പയും ഇതിനു സമ്മതം മൂ...